നാലപ്പാടന്റെ ‘പാവങ്ങൾ’

ഫ്രഞ്ചു മഹാകവിയായ വിക്റ്റർ യൂഗോവിന്റെ ‘Les Miserables’ എന്ന ലോകോത്തരമായ ഗ്രന്ഥത്തിന് ‘ആസുരകേസരി’, ‘സരസ്വതി’, ‘ജീൻവാൽ ജീൻ’ തുടങ്ങി എത്ര അനുകരണങ്ങളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്! എന്നാൽ അവയിലൊന്നിനെങ്കിലും ‘പാവങ്ങ’ളെ സമീപിക്കുവാൻ യോഗ്യതയുണ്ടോ? ‘പാവങ്ങ’ളെ ഇന്നു കുറ്റം പറയുന്നവരിൽ ഭൂരിഭാഗവും നാലുപേജുവായിച്ച്ശേഷം “ഓ, മുഷിപ്പൻ!” എന്നു പറഞ്ഞ് പുറന്തള്ളിക്കളയുന്ന കൂട്ടരാണ്. ഒരിക്കലെങ്കിലും അതു മുഴുവനൊന്നു വായിച്ചുനോക്കാൻ സൗജന്യ ബുദ്ധിയുണ്ടായിട്ടുള്ള ഒരു സഹൃദയനെങ്കിലും, ഇന്നുവരെ എന്റെ പരിചയത്തിൽപ്പെട്ടിടത്തോളം, ആ ഉത്തമ വിവർത്തനഗ്രന്ഥത്തിന്റെ ആരാധകനായിത്തീരാതിരുന്നിട്ടില്ല, തർജ്ജിമ ‘ഗ്യാസുപോയ സോഡ’ പോലെയാണെന്നു സാധാരണ പറഞ്ഞുകേട്ടിട്ടുണ്ട്. ഏറെക്കുറെ ഇതു പരമാർത്ഥമാണുതാനും. എന്നാൽ പ്രാപ്തിയുള്ളവർ എടുത്തു പെരുമാറിയാൽ പെരുമയ്ക്കുടവുതട്ടുകയില്ലെന്നുള്ളതിന് ഉത്തനദൃഷ്ടാന്തമാണ് ‘പാവങ്ങൾ’. അതിലെ പല ഭാഗങ്ങളും ഇംഗ്ലീഷിനെത്തന്നെ അതിശയിക്കുന്നുണ്ടെന്ന്, രണ്ടും ഒരേ അവസരത്തിൽ താരതമ്യം ചെയ്തു വായിച്ചു നോക്കുന്ന ഒരാൾക്ക് നിഷ്‌പ്രയാസം ഗ്രഹിക്കാൻ കഴിയും. ‘പാവങ്ങ’ളെ ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഒരു കാര്യം തീർച്ചയാണു്. ആ ഗ്രന്ഥത്തിന്റെ ആവിർഭാവത്തിനുശേഷം മലയാലത്തിലെ ഗദ്യസാഹിത്യത്തിനു് ഒരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ടു് – അഭിനവമായ ഒരുണർവ്വ്! ഇന്നത്തെ പലരുടേയും ഗദ്യശൈലിക്കു് ഒരു കൊഴുപ്പും ഓജസ്സുമുണ്ടു്. ‘പാവങ്ങ’ളുടെ സ്വാധീനശക്തി അതിൽ പ്രസ്പഷ്ടമായി കാണപ്പെടുന്നു.

‘കാമുകൻ’, ‘പ്രേതങ്ങൾ’

വിശ്വസാഹിത്യസുധാസ്വാദനതത്പരനും അഗാധപണ്ഡിതനും സഹൃദയാഗ്രേസരനുമായ ശ്രീമാൻ എ. ബാലകൃഷ്ണപിള്ള മോപ്പസാങ്ങിന്റെ ചെറുകഥകൾ, ആ മഹാസാഹിത്യകാരന്റെ തന്നെ ‘ബെലാമി’ (കാമുകൻ) എന്ന ആഖ്യായിക, നോർവിജിയൻ നാടകകർത്താവായ ഇബ്സൻന്റെ (Henrik Ibsen) ‘പ്രേതങ്ങൾ’ (The ghosts) എന്ന ഗദ്യനാടകം – ഇത്രയും കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ തർജ്ജമയിൽ നാലപ്പാടന്റേതിൽ കാണപ്പെടുന്ന കുളുർമ്മയും പ്രസാദവും അല്പം കുറവാണെങ്കിലും, പ്രസ്തുത കൃതികൾ മലയാൾഇകളിൽ നവീനമായ ഒരു സാഹിത്യാഭിരുചി സഞ്ജനിപ്പിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. കലാവൈശിഷ്ട്യം തികച്ചും കളിയാടുന്ന ഗ്രന്ഥങ്ങളെ അദ്ദേഹം വിവർത്തനത്തിനെടുത്തു. കൈരളി ആകല്പകാലം കൃതജ്ഞതയോടെ അനുസ്മരിക്കുന്ന ഒരു നാമധേയമാണു് ശ്രീമാൻ ബാലകൃഷ്ണപിള്ളയുടേതെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു.

 കുറ്റവും ശിക്ഷയും

റഷ്യയിലെ ഒരു മഹാസാഹിത്യകാരനായ ഡസ്റ്റവസ്കിയുടെ ‘Crime and Punishment’ എന്ന ആഖ്യായികയുടെ വിവർത്തനമായി ‘കുറ്റവും ശിക്ഷയും’ എന്ന പേരിൽ ഒരമൂല്യഗ്രന്ഥം കൈരളിക്കു സിദ്ധിച്ചിട്ടുണ്ടു്. എന്നാൽ, അത്ര മഹത്തായ ആ ഗ്രന്ഥത്തിന്റെ ആവിർവഭാവം പോലും അറിഞ്ഞിട്ടുള്ളവരായി കേരളത്തിൽ അധികം പേർ ഉണ്ടായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല. ആ ഗ്രന്ഥത്തിന്റെ അൻപതു പ്രതികളെങ്കിലും ഈ അഞ്ചുകൊല്ലങ്ങൾക്കുള്ളിൽ വിറ്റിരിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. മിസ്റ്റർ നാലപ്പാടന്റെയും ബാലകൃഷ്ണപ്പിള്ളയുടെയും വിവർത്തനത്തോറ്റു സമീപിക്കുകയില്ലെങ്കിലും ആ ഗ്രന്ഥം ഓരോ കേരളീയനും വായിച്ചിരിക്കേണ്ടതാണെന്നു ഞാൻ പറയും. വിശ്വവിഖ്യാതമായ ആ ഉത്തമഗ്രന്ഥത്തിന്റെ വിവർത്തനത്തിനു വിധേയനായി എന്ന അദ്ദേഹത്തിന്റെ കുറ്റത്തിനുള്ള ശിക്ഷയായിരിക്കാം ഒരു പക്ഷേ, ആ ഗ്രന്ഥത്തിന്റെ പ്രചാരവൈരള്യം . എന്റെ ഒരു സുഹൃത്തും സ്വദേശിയുമായ ശ്രീമാൻ ഇടപ്പള്ളി പി. കെ. കരുണാകരമേനവനാണു് ഡാസ്റ്റവസ്കിയെ ആദ്യമായങ്ങനെ കേരളത്തിൽ അവതരിപ്പിച്ചതെന്നോർക്കുമ്പോൾ ഞാൻ അഭിമാനപുളകംകൊള്ളുന്നു. ഫ്ലാബേർ എന്ന പ്രഞ്ചുസാഹിത്യകാരന്റെ ‘മാഡം ബോവരി’ എന്ന പ്രസിദ്ധ ആഖ്യായികയുടെ പരിഭാഷയാണു് ഈ ഗ്രന്ഥം. ഒരു നല്ല സഹൃദയനായ ശ്രീമാൻ എൻ. എൻ. ഇളയതാണു് അതു വിവർത്തനം ചെയ്തിട്ടുള്ളതു്. അദ്ദേഹത്തിന്റെ പരിഭാഷ തികച്ചും രസപ്രദമാണു്. എന്നാൽ മുൻപു പ്രസ്താവിച്ച ഗ്രന്ഥത്തിന്റെ അനുഭവം തന്നെയാണു് അതിനും സംഭവിച്ചിട്ടുള്ളതു് എന്നറിയുന്നു. മോപ്പസാങ്ങിന്റെയും ഫ്ലാബേറിന്റെയും കൃതികൾ, തന്നെ വായിച്ചുരസിക്കണമെന്ന ആഗ്രഹം കൊണ്ടു മാത്രമാണു് ഞാനിപ്പോൾ ‘ഫ്രഞ്ച്’ പഠിക്കാൻ ഒരുമ്പെട്ടിരിക്കുന്നതു്. ആ ഭാഷയിലെ അതുല്യമായ സാഹിത്യാമൃതം, അല്പമെങ്കിലും, മറ്റൊന്നിലേക്കു പകർത്താതെതന്നെ, ആസ്വദിക്കണമെന്നുള്ള എന്റെ അഭിലാഷം സഫലമായാൽ ഞാൻ കൃതാർത്ഥനായി.