സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍ പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍ പിതാവേ
ഈ ദിവ്യസിദ്ധന്റെയോര്‍മ്മകൊണ്ടാടവേ
ആനന്ദിച്ചീടുവാനായിനാഥന്‍
നിത്യമനുഗ്രഹിപ്പൂമാരി വര്‍ഷിച്ച്
സത്യസഭയ്ക്കു നീ ഭാഗ്യമേകി
പുണ്യത്തിലെന്നും നിറഞ്ഞു വിളങ്ങുമാ
ധന്യന്റെ ജീവിതമാതൃകയാല്‍
ഞങ്ങളെന്നുമാ വിശ്വാസ ചൈതന്യ
ദീപ്തിയില്‍ സാമോദം മുങ്ങിടാനായ്
സത്യപ്രകാശ പ്രഭാഷണസൂക്തിയില്‍
ഉദ്ബുദ്ധരായിവര്‍ മന്നിലെങ്ങും
നന്മകള്‍ചെയ്കയാല്‍ നിന്‍പാദസന്നിധേ
വന്നണഞ്ഞീടുവാനായി നാഥാ
ഈ സിദ്ധന്‍ തന്നടെ പ്രാര്‍ത്ഥനാചാരുത
ചേരുന്ന വിണ്മലര്‍ വാടിയിങ്കല്‍
എന്നും പ്രസാദിച്ചനുഗ്രഹ വീചികള്‍
നന്നായ് ചൊരിയണെ സ്വര്‍ഗതാതാ
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ