കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ് നാറാണത്ത് ഭ്രാന്തന്‍. കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ഒരു അവതാരമായാണ് അദ്ദേഹത്തെ സങ്കല്‍പിക്കുന്നത്. ചെത്തല്ലൂരില്‍ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂര്‍ മന)ആണ് അദ്ദേഹം വളര്‍ന്നത്. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള അഴവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ 'സിസിഫസ്' എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിട്ടാണ് ആയുഷ്‌കാലം മുഴുവന്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതും. എന്നാല്‍ നാറാണത്തുഭ്രാന്തന്‍ സ്വയേച്ഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ഈ ഇഷ്ടവിനോദത്തിനിടക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുര്‍ഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലില്‍ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകള്‍ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തില്‍ ആ കാലടിപ്പാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാ ടിലൂറുന്ന ജലമാണ് തീര്‍ത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങള്‍ തെറ്റിച്ചതിനാലാകണം ഇളയതായത്.
    എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തന്‍ രാത്രി എവിടെയാണോ എത്തുന്നത് അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കില്‍ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തന്‍ എത്തിച്ചേര്‍ന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്കല്‍ ഉണ്ടായിരുന്നതിനാല്‍ ധാരാളം തീക്കനല്‍ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിച്ചു. ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാല്‍ അടുപ്പുകല്ലില്‍ കയറ്റിവച്ച് ഭ്രാന്തന്‍ വിശ്രമിക്കുന്ന സമയത്താണ് ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേര്‍ന്നത്. അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവര്‍ ഭീകരശബ്ദങ്ങള്‍ പുറപ്പെടുവിച്ചു.ചുടലപ്പറമ്പില്‍ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തു ഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. താന്‍ മരിക്കാന്‍ ഇനി എത്ര ദിവസം ഉണ്ടെന്ന് ഭ്രാന്തന്‍ ചോദിച്ചു. കാളി ഉത്തരം പറഞ്ഞപ്പോള്‍ തനിക്ക് ഒരു ദിവസം കൂടുതല്‍ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. എന്നാല്‍ ശരി ഒരു ദിവസം കുറച്ചു മതി ആയുസ്സെന്നായി ഭ്രാന്തന്‍. അതും സാധ്യമല്ല. എങ്കില്‍ ഒന്നു പോയിത്തരണമെന്നു ഭ്രാന്തന്‍. എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന് കാളി അപേക്ഷിച്ചു. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടില്‍ നാറാണത്തുഭ്രാന്തന്‍ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം,  ശാപം എന്നിവയുടെയും നിരര്‍ത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തന്‍.
    'പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവാണ് നാറാണത്ത് ഭ്രാന്തന്‍ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. പ്രസിദ്ധനായ ഒരു താന്ത്രികനുമായിരുന്നു. കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. രായിരനെല്ലൂരിന്‍ നിന്നും വിളിപ്പാടകലെ ഭ്രാന്തന്‍ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയപ്പെടുന്നു. ആര്‍ക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കല്‍ ഗുഹ വാസ്തുവിദ്യാവിസ്മയമാണ്. അതിനടുത്ത് മൂന്ന് ഗുഹാക്ഷേത്രങ്ങളുണ്ട്. ഭ്രാന്തന്റെ ഭൂതങ്ങള്‍ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തന്‍ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങലക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം. മീനത്തിലെ മൂലം നാളിലാണ് അദ്ദേഹത്തിന്റെ ചാത്തം ഊട്ടുന്നത്.

പറയിപെറ്റ പന്തിരുകുലം

മാതാവ്

    പൗര്‍ണമി

പിതാവ്

    വരരുചി

മക്കള്‍

    മേഴത്തോള്‍ അഗ്‌നിഹോത്രി
    പാക്കനാര്‍
    രജകന്‍
    കാരയ്ക്കലമ്മ
    അകവൂര്‍ ചാത്തന്‍
    വടുതല നായര്‍
    വള്ളോന്‍ / തിരുവള്ളുവര്‍
    ഉപ്പുകൂറ്റന്‍
    പാണനാര്‍
    ഉളിയന്നൂര്‍ പെരുന്തച്ചന്‍
    വായില്ലാക്കുന്നിലപ്പന്‍
    നാറാണത്ത് ഭ്രാന്തന്‍