മലയാള വ്യാകരണപാഠം–  1

മലയാള ഭാഷ: എ.ആറിന്റെ
ഘട്ടവിജനം

മലയാള ഭാഷയുടെ വികാസപരിണാമങ്ങളെ കേരളപാണിനി എ.ആര്‍.രാജരാജ വര്‍മ മൂന്നുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.

ആദ്യഘട്ടം

ബാല്യാവസ്ഥ അതായത് കരിന്തമിഴ് കാലം ആണ് ആദ്യഘട്ടം.
എ.ഡി 825 മുതല്‍ 1325 വരെയുള്ള കാലമാണിത്. കൊല്ലവര്‍ഷാരംഭം മുതല്‍ക്കാണ് എ.ആര്‍ ഘട്ടവിഭജനം തുടങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. 500 വര്‍ഷക്കാലയളവ്.
അടുത്തത് മധ്യഘട്ടം
ഭാഷയുടെ കൗമാരാവസ്ഥയാണിത്. മലയാണ്മക്കാലം എന്നു വിളിക്കുന്നു. എ.ഡി 1325 മുതല്‍ 1625 വരെയുള്ള 300 വര്‍ഷക്കാലമാണിത്.

ആധുനിക ഘട്ടം

1625നുശേഷമുള്ള കാലമാണ് എ.ആര്‍ ആധുനികഘട്ടമായി കണക്കാക്കുന്നത്. ഇതു ഭാഷയുടെ യൗവനാവസ്ഥയെക്കുറിക്കുന്നതായി അദ്ദേഹം പറയുന്നു. മലയാളകാലം ഇവിടെ മുതല്‍ക്കാണ് തുടങ്ങുന്നതത്രെ.

കൊല്ലവര്‍ഷാരംഭമായ എ.ഡി 825നു മുമ്പ് മലയാളം ഗര്‍ഭാവസ്ഥയിലായിരുന്നു എന്നാണ് എ.ആറിന്റെ പക്ഷം.ണ മാതാവായ തമിഴിന്റെ ഗര്‍ഭത്തിലായിരുന്നു. കരിന്തമിഴായി അഞ്ഞൂറോളം വര്‍ഷം ബാല്യാവസ്ഥയില്‍ കഴിഞ്ഞുകൂടി.
പിന്നീട് 300 വര്‍ഷക്കാലം കൗമാരത്തില്‍ കഴിഞ്ഞു. മലയാണ്മക്കാലമായിരുന്നു അത്. പിന്നീട് യൗവനാവസ്ഥയില്‍ മലയാളം എന്ന അവസ്ഥയിലെത്തി. ഭാഷ മലയാളം എന്ന പേരു സ്വീകരിക്കുന്നത് ഈ വേളയിലാണ്.
ആദ്യഘട്ടത്തെ കരിന്തമിഴ് എന്നു വിളിക്കുന്നതിന് കാരണമുണ്ട്. അക്കാലം തമിഴിന്റെ ശക്തമായ പിടിയിലായിരുന്നു ഭാഷ. ഈ കാലഘട്ടത്തിലാണ് രാമചരിതം കാവ്യം ഉണ്ടാകുന്നത്.
300 വര്‍ഷം നീണ്ട മലയാണ്മക്കാലത്തില്‍ സംസ്‌കൃതഭാഷയുടെ സ്വാധീനം വര്‍ധിച്ചുവന്നു. തമിഴിന്റെ പിടിയില്‍ നിന്ന് അല്പാല്പം കുതറി മാറി സംസ്‌കൃതത്തിന്റെ പ്രഭാവത്തിലായി.
എ.ഡി 1625 മുതല്‍, അതായത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍, മലയാളമായി പരിണമിച്ച യൗവന കാലമാരംഭിക്കുകയായി. ‘ന്റെ’ എന്ന് ഇപ്പോള്‍ എഴുതുന്ന ലിപിവിന്യാസം ദ്രാവിഡത്തിന്റെ മാത്രം പ്രത്യേകതയാണ്. ‘ഉടെ’ എന്ന സംബന്ധികാ വിഭക്തി പ്രത്യയമാണ് ‘ന്റെ’ ആയി മാറിയത്. അവനുടയ എന്നത് അവനുടെയും അവന്റെയും എന്നായി മാറുന്നു. റ ഇരട്ടിച്ച റ്റ യും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഭാഷയില്‍ ‘റ’ ഇരട്ടിച്ച ‘റ്റ’യും പഴയലിപി പ്രകാരമുള്ള റ്റയും ഇടകലര്‍ന്നു വന്നെങ്കിലും ഇപ്പോള്‍ മാറ്റം എന്നതിലെ ‘റ്റ’ പോലെ തന്നെയാണ് മിക്ക ‘റ്റ’കളും ഉച്ചരിക്കുന്നത്. തെറ്റ് എന്നതിലും ഇങ്ങനെതന്നെ.
സംസ്‌കൃതത്തില്‍ ഇല്ലാത്ത ഈ വര്‍ണങ്ങള്‍ മലയാളത്തിന് സ്വന്തമാണ്.