(പഠനം)
കെ.രാജേന്ദ്രന്‍
കേരള മീഡിയ അക്കാദമി 2021

രാജ്യത്ത് എറ്റവുമധികം ടി.വി സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. മലയാളിയുടെ ചിന്താധാരയെ പരുവപ്പെടുത്തുന്ന ടി.വി ചാനലുകള്‍ അധ:സ്ഥിതവിഭാഗങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ടോ? അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ കെ.രാജേന്ദ്രന്‍.
പ്രസാധകക്കുറിപ്പില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ഇങ്ങനെ എഴുതുന്നു: ” അക്കാമദിയിലെ ഒന്നാം ഗണത്തിലെ സൂക്ഷ്മ ഗവേഷണത്തിനുള്ള ഫെലോഷിപ്പിനാണ് കൈരളി ടി.വിയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ കെ.രാജേന്ദ്രന്‍ അര്‍ഹനായത്. അദ്ദേഹത്തിന്റെ സമര്‍പ്പിത അന്വേഷണത്താല്‍ പിറവിയെടുത്തതാണ് ഈ പുസ്തകം. മാധ്യമമേഖലയിലെ ദലിത്
പങ്കാളിത്തം, വാര്‍ത്തയില്‍ ദലിതരുടെ ഇടം എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അതുകൊണ്ടുതന്നെ കേവല രാഷ്ട്രീയം മാത്രമല്ല, പ്രത്യയശാസ്ത്രവും സ്വത്വരാഷ്ട്രീയവും എന്തെന്നറിയുന്ന ഒരാള്‍ക്കേ ഈ വിഷയത്തിന്റെ ഉള്ളു കാണാനാകൂ. ഇക്കാര്യത്തില്‍ രാജേന്ദ്രന്റെ അഗാധമായ രാഷ്ട്രീയ അറിവും ഇന്ത്യയെ കണ്ടെത്തിയ അനുഭവവും മാധ്യമമേഖലയെ ആഴത്തില്‍ മനസ്സിലാക്കാനുള്ള പ്രാഗല്ഭ്യവും എറെ പ്രയോജനം ചെയ്തിരിക്കുന്നു.’
…ദേശീയ പശ്ചാത്തലത്തില്‍ കേരളത്തിന്റെ അനുഭവങ്ങള്‍ കണ്ടെത്തുകയാണ് ഈ ഗ്രന്ഥം. സാമൂഹിക അനീതി കൂടുതല്‍ നേരിടുന്ന വിഭാഗമാണ് ദലിതര്‍. അവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ തീക്ഷ്ണതയോടെ അവതരിപ്പിക്കുന്നതില്‍ ആ വിഭാഗത്തില്‍പ്പെട്ടവര്‍ നമ്മുടെ ന്യൂസ്‌റൂമുകളില്‍ വേണ്ടത്രയില്ലാത്തത് പോരായ്മയാകുന്നു. ദലിത് വിഭാഗത്തില്‍നിന്നും കരുത്തോടെ ഉയരുന്ന മാധ്യമപ്രതിഭകളുടെ വളര്‍ച്ച തടയുന്ന വിലങ്ങുതടികളെപ്പറ്റിയുള്ള സൂചനകള്‍ ഈ പഠനഗ്രന്ഥത്തിലുണ്ട്.”