(ജീവചരിത്രം)
സി.റഹിം
ചിന്ത പബ്ലിക്കേഷന്‍സ് 2023
 പ്രശസ്ത പക്ഷി നിരീക്ഷകന്‍ കെ.കെ. നീലകണ്ഠന്‍ എന്ന ഇന്ദുചൂഡന്റെ ജീവിതകഥയാണ് സി. റഹിമിന്റെ ‘കാറുവാന്‍’. കാറുവാന്‍ എന്നാല്‍, അദ്ദേഹത്തിന്റെ സ്വന്തം നാടായ പാലക്കാട്ടെ കാവശ്ശേരിക്കാര്‍ക്ക് മൈനയ്
ഇംഗ്ലീഷ് പ്രൊഫസറും കോളേജ് പ്രിന്‍സിപ്പലും എന്നതിനെക്കാള്‍ ലോകം അറിയുന്ന പക്ഷി നിരീക്ഷകന്‍ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2023. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ആത്മകഥയോ. അദ്ദേഹത്തെക്കുറിച്ചുള്ള രചനകളോ ഇല്ല. ആ കുറവ് നികത്തുകയാണ് പ്രകൃതിസ്‌നേഹിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.റഹിം.
പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ 1923 ഏപ്രില്‍ 15നാണ് നീലകണ്ഠന്റെ ജനനം. പക്ഷി കളുള്ള വിശാലമായ വീട്ടുപറമ്പായിരുന്നു. കളിക്കാന്‍ മാത്രമല്ല പ്രകൃതിയെയും ജീവലോകത്തെയും പഠിക്കാനും ജീവജാലങ്ങളെ നിരീക്ഷിക്കാനും നീലകണ്ഠന്‍ മിടുക്കനായിരുന്നു. കാലികളെ മേച്ചുനടന്ന കളിക്കൂട്ടുകാരന്‍ കുഞ്ഞനില്‍ നിന്നായിരുന്നു പക്ഷിനിരീക്ഷണത്തിന്റെ ബാലപാഠങ്ങള്‍ കിട്ടിയത്. പിന്നീട് ആ പഠനം കേരളത്തിന്റെ അതിരുകള്‍ കടന്ന് പുറത്തേക്ക് വളര്‍ന്നു. 1992 ജൂണ്‍ 14 വരെയുള്ള ജീവിതമാണ് ഈ കൃതി.
കേരളത്തിലെ പക്ഷികള്‍, പക്ഷി നിരീക്ഷകര്‍,  പക്ഷി കേന്ദ്രങ്ങള്‍, പക്ഷികളും ജനങ്ങളും തമ്മിലുള്ള ബന്ധം, അവയുടെ ആവാസ വ്യവസ്ഥയുടെ പ്രത്യേകത, കൂടുനിര്‍മ്മാണം മുതല്‍ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിച്ച് സ്വതന്ത്രമായി പറന്നുപോകാന്‍ കഴിയുന്നതുവരെയുള്ള സംരക്ഷണം, പക്ഷികളുടെ പെരുമാറ്റ ശാസ്ത്രം എന്നിവയെല്ലാം ഈ ഗ്രന്ഥം നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.
കേരളത്തിലെ ആദ്യത്തെ തണ്ണീര്‍ത്തട നീര്‍പക്ഷി സര്‍വേ 1992 ജനുവരിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളില്‍ നടത്തിയതിനെക്കുറിച്ചും കൃതി പ്രതിപാദിക്കുന്നു. കോള്‍ നിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പുകള്‍ എന്നിവ വനം പോലെതന്നെ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വലിയ ആവാസ കേന്ദ്രങ്ങളാണെന്നും വിവരിക്കുന്നു. മനസ്സുവച്ചാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും പക്ഷി പഠനവും നിരീക്ഷണവും നടത്താവുന്നതേയുള്ളു എന്ന് തന്റെ ജീവിതംകൊണ്ട് ഇന്ദുചൂഡന്‍ തെളിയിച്ചു. ഒച്ചയും ബഹളവുമില്ലാതെ, വിവാദവും പ്രകടനപരതയുമില്ലാതെ കര്‍മ്മം ചെയ്തു.
പ്രകൃതിയായിരുന്നു തന്റെ ദൈവമെന്നും ആ ദൈവത്തെയാണ് താന്‍ ആരാധിക്കുന്നതെന്നും വിശ്വസിച്ച വ്യക്തിയായിരുന്നു ഇന്ദുചൂഡന്‍. ‘കാറുവാന്‍’ എന്ന ഈ ഗ്രന്ഥത്തിലൂടെ പ്രകൃതിയുടെ നൊമ്പരങ്ങളും ഒരു പക്ഷി നിരീക്ഷകനനുഭവിച്ച ആകുലതകളും അനുവാചകരില്‍ എത്തിക്കാന്‍ ഈ ജീവചരിത്ര ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.