(കവിത)
സാറാ ജോസഫ് ഹേല്‍

പ്രസിദ്ധമായ ഒരു കുട്ടിക്കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) 1830 ല്‍ സാറാ ജോസഫ് ഹേലാണിത് പ്രസിദ്ധീകരിച്ചത്. മേരി ഹട്‌സ് എന്ന സ്ത്രീ ഈ അംഗനവാടികവിതയുടെ കര്‍ത്തൃത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും സാറാ ജോസഫ് ഹേല്‍ തന്നെയാണ് എഴുതിയതെന്നു പിന്നീട് സ്ഥിരീകരിച്ചിരുന്നു. 1877 ല്‍ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ (ഇംഗ്ലീഷ്), ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
മേരി ജീവനുതുല്യം സ്‌നേഹിക്കുന്ന ആട്ടിന്‍കുട്ടിയെ സഹോദരന്റെ അഭ്യര്‍ത്ഥന പ്രകാരം പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍ മേരിയെ പരിഹസിക്കുകയും ആട്ടിന്‍കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക് ഓടിച്ചുവിടുകയും ചെയ്യുന്നു. വൈകുന്നേരം പള്ളിക്കൂടം വിട്ട് മേരി പുറത്തിറങ്ങുന്നതും കാത്ത് ആട്ടിന്‍കുട്ടി മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍കുട്ടി അടുത്തേക്ക് സ്‌നേഹത്തോടെ ഓടിയെത്തുന്നു.

 

ഏതാനും വരികള്‍

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്

പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്

കിണുകിണിയെന്നു കിലുങ്ങീടും
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും

മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും

അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ

പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍

മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !