സ്മാര്‍ത്തവിചാരത്തിന്റെ പശ്ചാത്തലമാണ് ഈ നോവലില്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ സ്വീകരിച്ചിരിക്കുന്നത്. ചെറിയേടത്തു പാപ്തികുട്ടിയെ വേളികഴിച്ചു കൊണ്ടുവന്നത് അനുജന്‍ നമ്പൂതിരിയാണെങ്കിലും മണിയറയില്‍ പ്രവേശിക്കുന്നതിനുമുമ്പ് അവളെ ഏട്ടന്‍നമ്പൂതിരി അനുഭവിക്കുന്നു. പ്രതികാരിണിയായ അവള്‍ സമുദായത്തിലെ മാന്യന്‍മാരായ നമ്പൂതിരിമാരെ വശീകരിച്ചെടുത്ത് കിടക്ക പങ്കുവയ്ക്കുന്നു. സ്മാര്‍ത്തവിചാരം നടത്തി ഭ്രഷ്ടുകല്‍പ്പിക്കാന്‍ കൂടിയ സഭയില്‍ അവള്‍ രഹസ്യ വേഴ്ചക്കാരുടെ പേരുകള്‍ ഓരോന്നായി വെളിപ്പെടുത്തി നാണംകെടുത്തുന്നു. 'തീയിലിട്ട് ഊട്ടിയെടുത്ത കാന്തി ചുറ്റും വിതറി പാപ്തിക്കുട്ടി പുറത്തേക്കിറങ്ങി പുറംകൈയ്യിനാല്‍ അഞ്ചാംപുരയുടെ വാതില്‍ പിന്നില്‍ തട്ടിയടച്ചു. ഓര്‍മ്മയില്ലാത്ത ജന്മങ്ങളായി അനുഭവിക്കുന്ന പാരതന്ത്ര്യത്തില്‍ നിന്നും മുക്തിനേടി സവിതാവിനെ മുഖദര്‍ശനം സാധിച്ച് സിദ്ധകമലയായി. പകച്ചുനോക്കുന്ന വൈദികരെ നോക്കി മാന്ത്രികച്ചിരി ചിരിച്ചു. ആകര്‍ഷിച്ചടുപ്പിച്ചും ജീവനെടുക്കുന്ന മന്ദഹാസം. ഓരോ പാദപതനത്തിലും ഭൂമി കുലുങ്ങി'. തീക്കനല്‍പോലെ പൊള്ളിക്കുന്ന കഥാവസ്തുവാണ് ഈ നോവലിലുള്ളത്. 1978 ല്‍ ഈ കൃതി ചലച്ചിത്രമായിട്ടുണ്ട്.