പേട്ടയില്‍ രാമന്‍പിള്ള

പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ രചിച്ച ആട്ടക്കഥയാണ് ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ.
സൂര്യവംശരാജാവായ ത്രിശങ്കുവിന്റെ പുത്രനാണ് ഹരിശ്ചന്ദ്രന്‍. ഒരിക്കല്‍ ഇന്ദ്രസദസ്സില്‍ വച്ച് വസിഷ്ഠനും വിശ്വാമിത്രനും ഒരു വാദത്തില്‍ ഏര്‍പ്പെട്ടു.ഹരിശ്ചന്ദ്രന്‍ കള്ളം പറയുമെന്നു വിശ്വാമിത്രനും സത്യം മാത്രമേ പറയുകയുള്ളൂ എന്നു വസിഷ്ഠനും തര്‍ക്കിച്ചു.തന്റെ വാദം ലക്ഷ്യത്തിലെത്തിയ്ക്കുനതിനു വേണ്ടി വിശ്വാമിത്രന്‍ പല വഴികളും നോക്കി. തന്റെ യജ്ഞത്തിനു ധനം വേണമെന്ന ആവശ്യവുമായി ഹരിശ്ചന്ദ്രനെ ചെന്നുകണ്ടു.
ഒരു വീരന്‍ ആനപ്പുറത്തു നിന്നു മുകളിലേയ്ക്കു കല്ലെറിഞ്ഞാല്‍ എത്തുന്ന അത്രയും ഉയരത്തില്‍ ധനമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കൂടാതെ രാജ്യത്തെ വിളകളും വിഭവസമൃദ്ധിയും നശിപ്പിക്കുവാന്‍ വിശ്വാമിത്രന്‍ ശ്രമിയ്ക്കുന്നു. എന്നാല്‍ വിശ്വാമിത്രന്റെ ശ്രമങ്ങളെ ഹരിശ്ചന്ദ്രനു അതിജീവിയ്ക്കാന്‍ ആയില്ല. വാക്കുപാലിയ്ക്കുവാനും കടം വീട്ടുവാനും അദ്ദേഹം രാജ്യം വിട്ടു പോകുന്നു. വനത്തില്‍ അലഞ്ഞുതിരിയേണ്ടി വന്ന ഹരിശ്ചന്ദ്രനു വീണ്ടും പരീക്ഷണങ്ങളെ നേരിടേണ്ടി വന്നു. അഗ്‌നിദേവനെ ധ്യാനിച്ച് കാട്ടുതീയില്‍പ്പെടുത്താനും വിശ്വാമിത്രന്‍ ശ്രമിച്ചു.അദ്ദേഹത്തിനു ഭാര്യയെയും മകനേയും വില്‍ക്കേണ്ടി വരുന്നു.
അഗ്‌നിദേവന്‍ വേഷപ്രച്ഛന്നനായി വന്നു ഭാര്യ ചന്ദ്രമതിയെ വിലയ്ക്കുവാങ്ങി. വീരബാഹുവിന്റെ(യമന്‍) ചുടുകാടിന്റെ കാവല്‍ക്കാരനായി മാറിയ ഹരിശ്ചന്ദ്രന്‍ തന്നെത്തന്നെ വില്‍ക്കുവാന്‍ തീരുമാനിക്കുന്നു. ഇതിനിടെ പുത്രന്‍ സര്‍പ്പദംശനമേറ്റു കൊല്ലപ്പെടുന്നു. ശവം സംസ്‌ക്കരിക്കാന്‍ ഹരിശ്ചന്ദ്രന്‍ ചന്ദ്രമതിയോടു പണം ആവശ്യപ്പെടുന്നു. അതിന്റെ കൂലിയായി തന്റെ മംഗല്യസൂത്രം അഴിച്ചുനല്‍കി. കൊലക്കുറ്റം ആരോപിച്ച് ചന്ദ്രമതിയെ മരണശിക്ഷയ്ക്കു വിധിക്കുന്നു. ഹരിശ്ചന്ദ്രനു തന്നെയാണ് ശിക്ഷനടപ്പാക്കേണ്ട ചുമതല. വാളോങ്ങുന്നുണ്ടെങ്കിലും ആ ഖഡ്ഗം പൂമാലയായി മാറി. മരിച്ച കുട്ടി പുനര്‍ജീവിക്കുന്നു.അഗ്നിദേവനും യമനും സത്യം വെളിപ്പെടുത്തുന്നു. ഹരിശ്ചന്ദ്രനു രാജ്യവും ക്ഷേമാശൈ്വര്യങ്ങളും വീണ്ടുകിട്ടുന്നു. ഇതാണ് ആട്ടക്കഥയിലെ കഥാവസ്തു.