(തത്ത്വജ്ഞാന ഗ്രന്ഥ)
വേദവ്യാസൻ

ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം.
“ അഖണ്ഡ ബോധ രൂപമായ ബ്രഹ്മമാണ് ശാസ്ത്രീയമായ ജഗത് സത്യം.ഈ സത്യമാണ് ഭാഗവത ഹൃദയം.അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതം അത്യന്ത ലളിതമായി ഈ സത്യം ആവർത്തിച്ചാവർത്തിച്ച് പ്രദിപാദിച്ചിരിയ്ക്കുന്നു. മംഗള ശ്ലോകത്തിൽ തന്നെ ഭാഗവതം ഇക്കാര്യം സ്പഷ്ടമാക്കുന്നു.ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളൊക്കെ ഏതുണ്ടെങ്കിൽ സംഭവിയ്ക്കും എന്നു കണ്ടെത്തുന്നതാണ് അന്വയ യുക്തി. ഏതില്ലെങ്കിൽ സംഭവിയ്ക്കുകയില്ല എന്നുറപ്പു വരുത്തുന്നതാണ് വ്യതിരയ യുക്തി.ചുരുക്കത്തിൽ ഏതുണ്ടെങ്കിൽ പ്രപഞ്ചമുണ്ട് ഏതില്ലെങ്കിൽ പ്രപഞ്ചമില്ല എന്ന് യുക്തിപൂർവം ചിന്തിച്ചു നോക്കണം. ” എന്ന് ശ്രീമദ് ഭാഗവതത്തിനെ ആധാരമാക്കി എഴുതിയ ഭാഗവത ഹൃദയം എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ കേരളത്തിലെ പ്രമുഖ വേദാന്ത പണ്ഡിതനും അദ്ധ്യാപകനുമായ പ്രൊഫ.ജി. ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു.
ഭഗവാൻ വിഷ്ണുവിന്റെ(ഹരി)വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം വെളിവാക്കിത്തരുന്നു.
ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്. വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹർഷിയുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം.വേദവ്യാസൻ ഭാഗവതം,മകനായ ശുകബ്രഹ്മമഹർഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മൻ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു.അപ്പോഴാൺ ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്.ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി.
കാലം കുറെക്കടന്നു പോയപ്പോൾ ശൌനകാദി മുനിമാർ നൈമിശാരണ്യത്തിൽ ഭൗതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വർഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു.യദൃശ്ചയാ സൂതൻ ഈ യജ്ഞശാലയിലെത്തി.ശുകമഹർഷിയിൽ നിന്ന് നേരിട്ട് തത്ത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാർ അപേക്ഷിച്ചതിന്റെ ഫലമായി സൂതൻ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.
ഉണ്ട് എന്ന അനുഭവം ഒരിയ്ക്കലും വിട്ടുപോകാത്ത വിഷ്ണുവെന്ന പ്രസിദ്ധനായ പരബ്രഹ്മം തന്നെയാണ് അനിമിഷൻ.അനിമിഷനായ ആത്മാവിന്റെ ക്ഷേത്രമാണ് ജഗത്ത്.ക്ഷേത്രം ശരീരമാണ്.ബ്രഹ്മ ശരീരമാണ് ജഗത്ത്. ഈ ജഗത്തിനെയാണ് നൈമിശാരണ്യം എന്ന് ഭാഗവതം പറഞ്ഞിരിയ്ക്കുന്നത്.
കാമക്രോധലോഭമോഹാദികളാകുന്ന ക്രൂരമൃഗങ്ങൾ നിറഞ്ഞ ഈ നൈമിശാരണ്യമാകുന്ന ദേഹത്തിൽ മനുഷ്യജീവിതത്തിന്റെ കർമ്മമായ യജ്ഞം ആരംഭിയ്ക്കുമ്പോൾ ഈ യജ്ഞകവാടം സാവധാനമായെങ്കിലും തത്ത്വാന്വേഷണത്തിനു വഴി തുറക്കുന്നു എന്നു കാണിച്ചു കൊണ്ടാണ് ഗുരുവായ സൂതൻ അവിടെയെത്തുന്നത്.സൂതൻ ഇവിടെ തത്ത്വസാരം എല്ലാവർക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഭാഗവതം.ഈ രീതിശാസ്ത്രമാണ് ഭാഗവതത്തിലെ എല്ലാ കഥകളിലും ഒളിഞ്ഞിരിയ്ക്കുന്നത്.
യൂറോപ്യൻ ഹിസ്റ്റോറിക്കൽ സ്കോളർഷിപ്പ് പറയുന്ന പ്രകാരം ഒൻപതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ എഴുതിയതായിരിയ്ക്കണം ഭാഗവതം. എന്നാൽ ചിലർ പറയുന്നത് സരസ്വതീ നദിയെപ്പറ്റി മഹാനദി എന്നു പരാമർശം ഭാഗവത്തിലുള്ളതിനാൽ അത് വറ്റിപ്പോകുന്നതിനും മുൻപ് എഴുതിയതായിരിയ്ക്കണം ഭാഗവതം എന്നാണ്.സരസ്വതീ നദി ക്രി.പി 200 ത്തിലാണ് വറ്റിപ്പോയതെന്നു പറയുന്നു.
ഭക്തിയോഗത്തിന്റെ പ്രമുഖ കൃതികളിലൊന്നായി ഹൈന്ദവ തത്ത്വചിന്തയിൽ ഭാഗവതത്തിനെ പറയുന്നു.ഭാരതമൊട്ടാകെയുള്ള വൈഷ്ണവ ഭക്തിമാർഗ്ഗത്തിന്റെ പ്രമുഖ ഗ്രന്ഥമാണ് ഭാഗവതം.പക്ഷേ അദ്വൈത ചിന്തകരും ഭാഗവതത്തിനെ അദ്വൈതശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.പൊതുവേ ഭൗതിക ജീവിതത്തിൽ നിന്നുള്ള വിരക്തിയ്ക്ക് ഭാഗവത്തിൽ പ്രാമുഖ്യം കൊടുത്തു കാണപ്പെടുന്നു.സംന്യാസ അവധൂത മാർഗ്ഗങ്ങളെപ്പറ്റിയും ഭാഗവതത്തിൽ പറയുന്നുണ്ട്.ഭാഗവത്തിലെ പതിനൊന്നാം അദ്ധ്യായത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഉദ്ധവരോട് അദ്വൈതജ്ഞാനം ഉപദേശിച്ചു കൊടുക്കുന്നത് ഉദ്ധവഗീത എന്നറിയപ്പെടുന്നു.ഭഗവദ്ഗീതയെപ്പോലെതന്നെ ഇതും ഒരു മഹത്തായ തത്ത്വജ്ഞാന ഗ്രന്ധമായി അറിയപ്പെടുന്നു. പരീക്ഷിത്ത് മഹാരാജാവിന് ശ്രീ ശുക മഹർഷി ഭാഗവതം ഉപദേശിച്ചത് ഏഴു ദിവസമായാണ്.ഏഴാം ദിവസം ആത്മജ്ഞാനം ലഭിച്ച മഹാരാജാവ് തക്ഷകൻ എന്ന സർപ്പത്തിന്റെ കടിയേറ്റുള്ള മരണം സഹർഷം സ്വീകരിച്ചു എന്നാണൈതിഹ്യം.അതിനാൽ അതിനു ശേഷം ഭാഗവതകഥയും ഭാഗവതവും ഏഴു ദിവസം കൊണ്ട് പാരായണം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് വളർന്നുവന്നു.ഇതിനെ ഒരു യജ്ഞമായാണ് കരുതപ്പെടുന്നത്. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന് ഇതറിയപ്പെടുന്നു.പല മഹാക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഭാഗവത ഹംസം ശ്രീമാൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരി നടത്തുന്ന സപ്താഹങ്ങൾ പ്രസിദ്ധമാണ്.
തുഞ്ചത്ത് എഴുത്തച്ഛൻ ശ്രീമദ് ഭാഗവതത്തിനെ അധികരിച്ച് എഴുതിയ ഭാഗവതം കിളിപ്പാട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യുന്ന പതിവും മലയാളികളായ ഹൈന്ദവരുടെ ഇടയിലുണ്ട്.