മണിമഞ്ജുഷ (കാവ്യസമാഹാരം)
അബ്ദമെത്രയോ പോയി ഭിക്ഷുവും നായാടിയു –
 മിത്തരം സംഭാഷണം ചെയ്തകന്നതിൽപ്പിന്നെ.
 ധാത്രിയെന്തതിൻ പൊരുളെന്നിന്നുംധരിപ്പീല;
 ധാത്രിതന്നുറക്കുപാട്ടായതിന്നീവാഗ്വാദം.
 പന്കമറ്റുണ്ടായ് പോലും ഭാരതോർവിയിൽപ്പണ്ടു
 ശന്കരാചാര്യർക്കൊരു ചണ്ഡാലമഹാചാര്യൻ;
 എന്നതാനീയൈതിഹ്യമർത്ഥവാദാകാരത്തിൽ-
 പ്പിന്നാളിൽ സത്യാനൃതമെന്തതിൽച്ചേർന്നീടിലും.
 എന്താവാമിതിൻ സാരം? സംഭൂതനെന്നായ് വരാം
 മന്താവാം മഹാനേകൻ മാതംഗവംശത്തിന്കൽ.
 ചേണെഴും ശ്രീകാശിയിലക്കാലമാടിപ്പാടി
 തൂണിലും തുരുമ്പിലും ശ്രുത്യന്തരസരസ്വതി;
 അദ്ദേശപ്രാന്തത്തിന്കൽ വാണിടും വ്യാധൻപോലു –
 മദ്വൈതജ്ഞാനം നേടിജ്ജീവന്മുക്തനായ്ത്തീർന്നു.
 ഉപരിഗ്രന്ഥങ്ങൾ തൻ പഠനം കൊണ്ടല്ലാതെ –
 യപരോക്ഷാനുഭൂതി വരികില്ലെന്നില്ലല്ലോ.
 ശുദ്ധനാമദ്ദേഹത്തിൻ മുന്നിൽ – എന്തോതാം? – ഒരു
 പുസ്തകം തിന്നും പുഴ പൂജ്യനാം ജഗൽഗുരു!
 ആചാര്യൻ തപസ്വിയാമന്നിഷാദനെപ്പറ്റി
 രാജാവിൻ മുന്നിൽക്കടന്നാക്രോശം തുടർന്നീല;
 ജ്ഞാനമെങ്ങങ്ങേ മേന്മ, ജാതിക്കോൽ കൊണ്ടല്ലതിൻ
 മാനമെന്നോർത്തങ്ങോട്ടു കൈ കൂപ്പിയത്രേനിന്നു.
ആത്മജ്ഞനാമാവ്യാധനാചാര്യഗുരുവെങ്കി-
 ലാത്മജ്ഞാനാപ്തിക്കേതു തദ്വംശ്യർക്കപാത്രത്വം?
ഞാനറിഞ്ഞീടുന്നുണ്ടു ചണ്ഡാലനല്ലപ്പുമാൻ
 ദീനബാന്ധവൻ ശിവൻ താനെന്ന ജനശ്രുതി
 ശങ്കരൻ ബ്രഹ്മജ്ഞാനി കണ്ടിരുന്നിടാം സാക്ഷാൽ
 ശങ്കരൻ തൻ രൂപത്തിലപ്പോളന്നിഷാദനെ
 തന്നെപ്പോൽ ചരാചരം സർവവും കാണ്മാനുള്ള
 കണ്ണുള്ളോൻ “ശിവോഹ” മെന്നോതുവോനാണമ്മഹാൻ;
 അകയാലമ്മട്ടവൻ വ്യാധനെഗ്ഗിരീശനാ-
 യാലോകിച്ചിരുന്നിടാമദ്ദിവ്യക്ഷണത്തിങ്കൽ.
 അല്ലെങ്കിൽ ഗംഗാധരൻ തന്നെ തൽ പുരോഭുവി-
 ലുല്ലസിച്ചതാകട്ടെ, യെങ്കിലും തെറ്റെന്തതിൽ
 എന്തിനായ് വിശ്വേശ്വരന്നപ്പരിവ്രാട്ടിൻ മുന്നി-
 ലന്ത്യജൻ തൻ വേഷത്തിലാഗമിക്കുവാൻ തോന്നി?
 വർണ്ണിയായ് വരാം പണ്ടു ഗൗരി തൻ സമീപത്തി-
 ലെന്നമട്ട;തല്ലല്ലോ ചെയ്തതദ്ദയാസിന്ധു
 ക്ഷത്രിയൻ കിരീടിതൻ ദോർമ്മദം ശമിപ്പിച്ച
 ലുബ്ധകൻ വേണം, വിപ്രൻ, ‘കൈപ്പള്ളി’ക്കാന്ധ്യം നീക്കാൻ.
 “ആഢ്യനാമെൻ വത്സ! കേൾ; ലോകമാം നിശ്രേണിതൻ
 ചോട്ടിലുണ്ടൊട്ടേറെപ്പേരെൻ രൂപം ധരിപ്പവർ.
 നിങ്ങൾതൻ സംവാദത്തിലന്ത്യജർ- സാധുക്കളാ-
 മെൻ കടക്കിടാങ്ങൾ – ഞാൻ പ്രത്യേകം പോറ്റേണ്ടവർ.
 എത്രമേൽ ബ്രഹ്മസൂത്രഭാഷ്യം നീ നിർമ്മിക്കിലു-
 മെത്രമേൽ സർവ്വജ്ഞപീഠാരൂഢനായീടിലും
 ഇക്കിടാങ്ങളും നിന്റെ സോദരന്മാരെന്നോർത്തേ
 ശക്യമായ്ത്തീരൂ നിനക്കെൻ പദം പ്രാപിക്കുവാൻ.
 ഇക്കാര്യം കഥിക്കുവാനിമ്മട്ടിൽ വന്നേൻ’ എന്നാം
 ചിൽക്കാതലാചാര്യന്നു നൽകിയോരുൽബോധനം
 തൻ നായ്ക്കു തന്നോടൊപ്പം കേറിടാൻ പാടില്ലാത്തൊ-
 രന്നാകമാശിപ്പീല താനെന്നാൻ യുധിഷ്ഠിരൻ.
 നമ്മളോ മന്നിൽതന്നെ നമ്മൾതൻ ഭ്രാതാക്കളെ-
 ദ്ധർമ്മത്തിൻ പേരിൽത്തല്ലിയോടിപ്പോരദ്വൈതികൾ!
 ആകവേ നരബലി ജാതിയാം പിശാചിന്നു
 ഹാ! കോടക്കണക്കിന്നു നൽകുവോരഹിംസകർ !!
 “മാറെ” ന്നു നാമിന്നോതും വാക്കു നാം നാളെക്കേൽക്കും
 നൂറുനൂറിരട്ടിച്ചു നാകത്തിൻ ദ്വാരത്തിങ്കൽ.
 മുറ്റുമേ ലോകാചാര്യൻ ശങ്കരൻ പോലും ചൊല്ലി-
 തെറ്റേറ്റ വാക്കാണാവാക്കെന്നു നാം മറക്കൊല്ലേ!

Leave a Reply