മൃണാളിനി (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
മൃണാളിനി
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
പത്തിന്നു മേലായ് മണി; പാരമാരാവിങ്കലും
സുപ്തിയില്‍ സുഖം നേടും കാലമായ് സുകൃതികള്‍.
അടച്ചുപൂട്ടിപ്പോയീ കതകപ്പണക്കാരര്‍;
കടക്ക മുന്നോട്ടു നാമിരുട്ടില്‍ത്തപ്പിത്തപ്പി
അല്പം നിന്നല്പം തിന്മാന്‍ വെണ്‍ചിതലുഴിഞ്ഞിട്ട
കുപ്പമണ്‍ചെറ്റപ്പുരയൊന്നതാ! പുരോഭൂവില്‍!
അകമേയല്ലിന്‍പറ്റം വിഴുങ്ങാന്‍ ചൂഴ്ന്നങ്ങൊരു
തകരക്കൈച്ചിമ്മിണി പുകഞ്ഞു കത്തീടുന്നു.
ഹാ! പരം തത്രത്യയാമലക്ഷ്മീദേവിക്കതു
ധൂപദീപാരാധനമൊന്നിച്ചു നടത്തുന്നു.
ഇല്ല തീ,യതല്ലാതെ മറ്റെങ്ങും; അടുപ്പത്തു
കല്ലരീ കൈവന്നല്ലീ കായനീരനത്തേണ്ടു?
2
തുറന്നു കിടക്കുമന്നടയില്‍ നില്പുണ്ടൊരു
വറുതിപ്പിശാചിക!അല്ലല്ല, വനിതയാള്‍.
ബാധയോ? ശാന്തം പാപം! ദീനയാമത്തന്വിക്കു
ജാതകവേളയെന്യേ മറ്റൊന്നും പിഴച്ചീല.
വ്ധിസര്‍വ്വവും കീഴ്‌മേല്‍ മറിപ്പൊന്നവള്‍ക്കയ്യോ
പതിനെട്ടിങ്കല്‍പ്രായമെണ്‍പത്തൊന്നാക്കിത്തീര്‍ത്തു.
ചാളതന്‍ ചങ്ങാതിയല്ലമ്മങ്ക ജനനത്തില്‍
കാലനീരൊഴുക്കുത്തിലങ്ങുചെന്നടിഞ്ഞവള്‍.
മാലുകൊണ്ടുഴന്നുഴന്നോമനപ്പൂമെയ് വെറും
തോലുമെല്ലുമായ് മാത്രം ശേഷിച്ചോരത്തയ്യലാള്‍
ഒരിക്കല്‍ തണ്ടാരില്‍മാതടിമപ്പണിചെയ്‌തോ
ളരക്കൈ രതിയുമായഴകില്‍പ്പൊരുതിനോള്‍!
കെട്ടുമിന്‍നുറുക്കൊന്നു കഴുത്തില്‍പ്പൂണ്മോളവള്‍!
കെട്ടിടാറാമമ്മുറിച്ചിമ്മിണിത്തിരിപോലെ.
ജന്മത്തെപ്പാഴാക്കിനോള്‍ വേളിയാല്‍മാവെന്നോര്‍ത്തു
മുള്‍മുരുക്കിനെച്ചുറ്റി മുല്ലപോയ് മോഹത്തിനാല്‍.
3
ഭദ്രനെ, സൗന്ദര്യവാന്‍, വിത്തവാന്‍, വീരന്‍, യുവാ
വിത്തരത്തിങ്കല്‍മാത്രമീക്ഷിച്ചോള്‍ മൃണാളിനി.
ശ്ലാഘ്യമാമച്ചന്ദനമരത്തിന്നകത്തൊരു
മൂര്‍ഖപ്പാമ്പിരിപ്പതമ്മുഗ്ദ്ധയാള്‍ ധരിച്ചീല.
ഒരു കുറ്റമേയുള്ളുകുടിഅപ്പുമാന്നെല്ലാം
ശരിമ.റ്റടിമാത്രമുടഞ്ഞതപ്പൊന്‍കുടം.
വിത്ത:മാരോഗ്യം, രൂപം, യശസ്സു വൃത്തം, ശ്രുത
മിത്തരം സര്‍വസ്വവും മേല്‍ക്കുമേല്‍ ഹോമിച്ചവന്‍
എന്നെന്നും മദ്യസേവയേകതാനനായ്‌ച്ചെയ്താന്‍
നിര്‍ന്നിദ്രന്‍നിരാഹാരന്‍നിശ്ചിന്തന്‍നിശ്ചേതനന്‍
പാശിതന്‍ മകള്‍ കനിഞ്ഞരുളീടിന വരം
പാശംഒന്നവ്വണ്ണമപ്പാപിതന്‍ കഴുത്തിലും:
നാഥനാമവന്‍ ചേര്‍ത്ത ‘മംഗല്യ’വിലങ്ങൊന്നു
സാധുവാമത്തയ്യലിന്‍ ശംഖൊളിക്ഷളത്തിലും!
എന്നാലെന്തസ്സാധ്വിക്കു രാമഭദ്രനബ്ഭദ്രന്‍:
തന്‍ നാഥന്‍ പൂകും വനമസ്സീതയ്ക്കയോദ്ധ്യതാന്‍.
അന്തഃകുഷ്ഠിയായുള്ള തന്നുഗ്രതപസ്സിനെ
പ്പന്തിയില്‍ ഭജിച്ചാളപ്രത്യഗ്രശീലാവതി.
അവനെത്തന്‍ ദൈവമായന്വഹം ധ്യാനംചെയ്തു
മവന്നുവേണ്ടി തന്റെ സര്‍വ്വവും ത്യാഗം ചെയ്തും
ഹാ! കഷ്ടമവള്‍ വീണാളവനാലാകൃഷ്ടയായ്
നാകപൃഷ്ഠത്തില്‍നിന്നു നാരകത്തീക്കുണ്ഡത്തില്‍,
ക്ഷുല്പിപാസാധിവ്യാധിചിന്താഖ്യപഞ്ചാഗ്‌നിക
ളൊപ്പമാപ്പെണ്ണിന്‍ മെയ്യുമുള്ളവും ദഹിപ്പിപ്പൂ.
ഒരിക്കല്‍ത്തഴച്ചതാമച്ചെടി പാതിക്കുമേല്‍
കരിക്കട്ടയായിപ്പോയ്: വെണ്ണീറുമാവാറായി.
അത്തരം ദുഃഖം കാണ്മോന്നല്ലല്ലോ താന്‍ വേട്ടതാം
മത്തപ്രമത്തോന്മത്തമാനുഷജീവച്ഛവം!
4
കാണ്മതുണ്ടമ്മങ്കതന്‍ കൈയിണയ്ക്കണിപ്പൂണ്‍പാ
യാണ്മണിക്കുഞ്ഞൊന്നാര്‍ക്കുമാനന്ദത്തങ്കക്കുടം
ആയതോ തേങ്ങിപ്പിടഞ്ഞാര്‍ത്തമായ്ക്കരയുന്നു,
വായതാന്‍ വരണ്ടിട്ടും, വയറ്റില്‍ തീകത്തീട്ടും
തന്നിളങ്കിടാവിന്മെയ്ത്താമരത്താരില്‍ത്തായ
കണ്ണുനീരൊഴുക്കുന്നു; കൈത്തുമ്പാല്‍ തുടയ്ക്കുന്നു
എന്തുതാനതല്ലാതെ ചെയ്തിടാമപ്പാവത്തി
ന്നന്ധകൂപത്തില്‍ ദൈവം അന്യായം അമഴ്ത്തിയാല്‍?
5
അക്കൃശത്തിങ്കള്‍ക്കലയ്‌ക്കെപ്പൊഴോ വളര്‍പക്ഷ
മഗ്ഗ്രീഷ്മതപ്താപഗയ്‌ക്കൊപ്പൊഴോ വര്‍ഷാഗമം?
കാത്തുനില്‍ക്കയാണവള്‍ വാതില്‍ക്കല്‍ കൈക്കുഞ്ഞുമായ്
ധൂര്‍ത്തനാം തന്നീശനെക്കാലനെത്തോല്പിപ്പോനെ.
6
വരുന്നു ദൂരെനിന്നു കങ്കാളമൊ,ന്നസ്സത്വം
പുരുഷാകാരത്തിന്റെ പുത്തനാം വിഡംബനം
പാഴ്മദ്യച്ചേറ്റില്‍ത്താണു പാതിയുംമണ്ണായ്‌പ്പോയൊ
രാമര്‍ത്ത്യന്‍ ഭദ്രന്‍ പേരാ,ലഭദ്രന്‍ ശീലത്തിനാല്‍
വിജ്ഞര്‍ക്കു ഹാലാഹലം ഹാല; പാണിനീയത്തില്‍
യജ്ഞദത്തനെച്ചൊല്ലാം യജ്ഞനെന്നില്ലേ വിധി?
പേയമാകയാലതു പേയനയ്, ലോകത്തിന്നു
ഹേയനായ്‌പ്പോയാന്‍, പണ്ടു ഗേയനായ് വാണോരവന്‍.
ആടിയും കറങ്ങിയും പാടിയും രജസ്സാല്‍ മെയ്
മൂടിയും വരികയാണമ്മധുപാഗ്രേസരന്‍
ചാലമേല്‍ നിന്നക്കാഴ്ച കണ്ടിടും മരങ്ങള്‍ക്കു
ചാലവേ മലര്‍മിഴി കണ്ണീരില്‍ മുഴുകവേ,
പാപിക്കു മാര്‍ഗ്ഗം കാട്ടും ജീവി, യേതധോലോകം
പ്രാപിക്കുമെന്നോര്‍ത്തധ്വദീപങ്ങള്‍ നടുങ്ങവേ;
കളയുന്നല്ലോ ഭവാന്‍ നൃജന്മമെന്നങ്ങിങ്ങു
കിളിക്കുഞ്ഞുങ്ങള്‍പോലും കൃപയാല്‍ കഥിക്കവേ;
ക്രമമില്ലതെ ദുര്‍വാക്കെപ്പോഴുമുരച്ചാലും
ക്ഷമയെക്കൂടെക്കൂടെയവലംബിക്കുന്നവന്‍,
അലയാഴിതാന്‍ രഥ്യ; തനിക്കല്ലതിനത്രേ
നിലയില്ലായ്കയെന്നു നിനച്ചു നീന്തുന്നവന്‍;
ശണ്ഠവേണ്ടവതമ്മിലെന്നോര്‍ത്തു പന്ഥാവിന്റെ
രണ്ടുവക്കിലുംകൂടി നടപ്പാന്‍ കൊതിപ്പവന്‍;
കേവലം നീലാംബരന്‍; വ്യോമത്തിലദൃശ്യനാം
രേവതീരമണനെപ്പോരിനായ് വിളിപ്പവന്‍;
നെറ്റിനെഞ്ഞിവയ്ക്കുമേല്‍ റോഡ്ഡിലെച്ചരല്‍ക്കല്ലു
പറ്റിച്ച ചെങ്കുങ്കുമപ്പൊട്ടിനാല്‍ വിളങ്ങുവോന്‍;
എത്തിനാനൊരു മട്ടിലിഴഞ്ഞു തന്മാടത്തില്‍
ശക്തിയ,ല്ലശക്തിതാന്‍ പൂജയാല്‍ പ്രസാദിച്ചോന്‍.
7
കൂലിവേലയ്ക്കണവന്‍ പോയതു പുലര്‍ച്ചയ്ക്കു;
ശീലിച്ചോന്‍ ശീലിക്കാത്തതൊക്കെയും വറുതിയാല്‍.
അന്നന്നു പണിയെടുത്ത്ഞ്ചാറു പണം നേടും;
മന്നന്നദ്രവ്യം മദ്യദ്രാവകം ദ്രവിപ്പിക്കും
ഇരന്നോ വേലചെയ്‌തോ വല്ലമട്ടിലുമന്തി
ക്കരക്കഞ്ഞിക്കുള്ളരി, യവന്‍തന്‍ വധു നേടും;
അതുകൊണ്ടഹര്‍വൃത്തികഴിക്കും രണ്ടാളും, തന്‍
നിധിയാം കിടാവിനെത്തയയാള്‍ പോറ്റുംതാനും.
അമ്മട്ടില്‍ക്കാലംപോകെ വീഴ്കയായൊരുനാളി
ലമ്മങ്ക ദീനപ്പായില്‍;പായേതു?പുതുമണ്ണില്‍
അന്നു കാലത്തു കാന്തന്‍ വേലയ്ക്കു പ്പോകെസ്സാധ്വി
ചൊന്നാള്‍: ‘ഹാ! ഭര്‍ത്താവേ! ഞാന്‍ രോഗാര്‍ത്തയായേനല്ലോ
ഇന്നത്തെക്കഴിച്ചിലിന്നെന്തൊരുവഴി? നമ്മള്‍
ക്കൊന്നുമില്ലല്ലോ കൈയിലൊക്കെയും പൊയ്‌പോയല്ലോ
ഇന്നങ്ങു നേടും കൂലികൊണ്ടു വല്ലതും വാങ്ങി
വന്നീടേണമേ തിരിച്ചങ്ങാണെ! ദൈവത്താണെ!
കുട്ടിയൊന്നില്ലേ നമു,ക്കല്ലെങ്കിലതിന്‍കാര്യം
പട്ടിണിയായിപ്പോമേ! പാവത്തെ മറക്കൊല്ലേ!
വരണേ നാഥനന്തിമയങ്ങുംമുന്‍പെ’ ന്നോതി
ക്കരയും കല്യാണിയില്‍ കണ്മിഴി പകരാതെ!
‘വരട്ടേ; നോക്കാ, മൊരുകുപ്പിയിങ്ങു, ണ്ടിന്നത്തേ
യിരവിന്നതുപോരുമെന്നു ഞാന്‍ പക്ഷേ വയ്ക്കാം
കേറാതെ കഴിക്കണം ഷോപ്പില്‍; എന്‍കാലോ പിന്നില്‍
നൂറാനവലിച്ചാലുമങ്ങോട്ടേ പായൂതാനും
എന്തൊരു ശനിബാധമാരണംആട്ടേ, നോക്കാ
മന്തിയോടടുക്കട്ടെ, യപ്പൊഴല്ലയോ വേണ്ടു?’
എന്നുരചെയ്തുപോയ, പതിയെക്കാത്തുംകൊണ്ടാ
ണവള്‍ നില്‍ക്കുന്നിണ്ടിതു വാതില്‍ക്കല്‍ കിടാവുമായ്
ആശയും നൈരാശ്യവുമങ്ങിമിങ്ങുമായ് നിന്നു
വാശിയില്‍ വടംവലി നടത്തും ഹൃത്തട്ടുമായ്
നില്‍ക്കുവാനാമായിട്ടു നില്പതല്ലങ്ങസ്സാധു
കൈക്കുഞ്ഞു കരയുവോള്‍; കര്‍ത്തവ്യം കണ്ടീടാത്തോള്‍
8
വന്നുവന്നീല കാന്തന്‍ തന്മുന്നില്‍, ഉടന്‍ ചാടി
തന്വിതന്‍ മിഴിയിണയവന്‍തന്‍ കൈരണ്ടിലും;
ത്സടിതി പിന്നെപറ്റിപ്പിടിച്ചുകേറീ പാഞ്ഞു
മടിയില്‍തോര്‍ത്തിന്‍ തുമ്പില്‍കക്ഷത്തില്‍ചുമല്‍പ്പാട്ടില്‍;
ഉത്തമാങ്ഗത്തിലെത്താന്‍ നടുങ്ങി, മുഖത്തിങ്കല്‍
സ്തബ്ധമായല്പംനിന്നു തറമേല്‍ താനേവീണു
ശൂന്യമാണശ്ശരീരം മുഴുവ,നൊരു ചെറു
ധാന്യത്തിന്‍ നിഴല്‌പോലുമങ്ങതില്‍ തട്ടീട്ടില്ല!
ഓതിനാള്‍ ഹതാശയായ് സാധ്വിയാള്‍ ‘അയ്യോ! രാത്രി
പാതിപോയല്ലോ! കുഞ്ഞു പട്ടിണിക്കൂടായല്ലോ!
അങ്ങയാമിലവിനെക്കാത്തല്ലോ ഞാനുംകിളി;
എങ്ങനെ കഴിയേണ്ടൂ മേല്വരും യാമം രണ്ടും?
എന്തിപ്പോള്‍ ചെയ്യേണ്ടൂ ഞാ;നെങ്ങുചെന്നിരിക്കെണ്ടൂ!
വെന്തിടുന്നല്ലോ മനം; ഭര്‍ത്താവേ! ഹാ! ഭര്‍ത്താവേ!
എന്നാഥ , നിപ്പൈതലിന്നച്ഛ; നങ്ങൊരു പുമാ,
നെന്നാലിക്കുഞ്ഞ, ങ്ങയാല്‍ ഞാനു, മിമ്മട്ടായല്ലോ!
എന്നുരച്ചവശയായ് നില്‍ക്കുമാസ്സതിതന്‍ വാ
ക്കൊന്നുമാബ്ഭൂതത്തിന്റെയുള്ളത്തിലേറുന്നീല.
ഏതു ഭര്‍ത്താവ്, ഭാര്യ, പൈതല്‍, പട്ടിണി രാത്രി
യോതുവാനില്ലങ്ങോന്നു മൊക്കെയും പരബ്രഹ്മം.
ഓതിനാന്‍ ഭദ്രന്‍: ‘ഏതു രാവെടീ നട്ടുച്ചയ്ക്ക്?
നീ തനിക്കമ്പക്കാരി, യല്ലെങ്കില്‍ കുടിച്ചവള്‍.
രാവേതു പകലേതു നീയേതിക്കിടാവേതി
ങ്ങീവേളയേത് ഞാനേതോര്‍ക്കുന്നോ? കളിക്കുന്നോ?
പണ്ടാരംവയ്ക്കട്ടെ നിന്‍ പട്ടിണിപ്പാടും നീയു,
മുണ്ടാക്കീടുന്നോ കൊലപാതകം? ദൂരെപ്പോടീ!
അല്ലെങ്കില്‍ വാടീ!തൊണ്ടയ്ക്കകത്ത് തീ കത്തുന്നു;
വല്ലതും കൊണ്ടുവാടീ വായൊന്നു നനയ്ക്കുവാന്‍.
ഇങ്ങുവാ പൊന്നേ! കണ്ണേ! കൊണ്ടുവാ! വാവാ! വേഗം;
എങ്ങെടീ എങ്ങെങ്ങെടീ? എങ്ങെങ്ങെങ്ങെടീ കുപ്പി?
വേണമിക്ഷണം കുപ്പി കുക്കുപ്പി കുക്കുപ്പിപ്പി
യാനന്ദം നിത്യാനന്ദ; മാനന്ദം ബ്രഹ്മാനന്ദം!
കൊണ്ടുവാ പോയ്‌ക്കൊണ്ടുവാ; കൊണ്ടുകൊണ്ടുവാ’യെന്നു
ശണ്ടകൂടുന്നു പാപി ശാപഗ്രസ്തനെപ്പോലെ.
പാടവം പാവത്തിനേതമ്മട്ടില്‍ മുന്നില്‍ക്കേറി
‘ക്കോടയില്‍ കുളിച്ചവന്‍’ കോമരം തുള്ളിടുമ്പോള്‍?
9
പറന്നുപോയീ ദൂരെ പ്രത്യുല്പന്നമാം മതി;
കറങ്ങീ കീഴ്‌മേല്‍മറിഞ്ഞുഴിയും ഗഗനവും;
ഒന്നുമേ തോന്നീലാദ്യമുത്തരമോതാന്‍; ഉണ്ടായ്
പിന്നെയസ്സതിക്കൊരു ഭീമമാം ഭുതാവേശം.
‘കുപ്പിയോ? ഹാ! ഭര്‍ത്താവേ! പിന്നെയും? തരട്ടെ ഞാന്‍.
കുപ്പിയൊ,ന്നെനിക്കങ്ങു നല്‍കിയ തങ്കക്കുപ്പി?
രക്ഷസ്സ,ങ്ങര്‍ദ്ധരാത്രിയീവേള, മനസ്സെങ്കില്‍,
രക്ഷിക്കാമിക്കുപ്പിയെയല്ലെങ്കിലുടച്ചിടാം.
കൈവളര്‍ത്തട്ടേ ശാന്തിയങ്ങേയ്ക്കീദ്ദഹത്തിന്നു
ഹാ! വിവേകമോ കുഞ്ഞിന്‍മാറിലെചെഞ്ചോരയോ?
ഈമട്ടിലൊരു നിശയിനിമേല്‍ ഞാന്‍ കണ്ടിടൊ
ല്ലീമട്ടിലൊരുനില വരുത്തൊല്ലാര്‍ക്കും വിധി!
എന്നോതി നൈരാശ്യത്തില്‍ത്തന്നെത്താന്‍ മറന്നവള്‍
തന്നോമല്‍ക്കിടാവിനെതന്‍ പ്രേമഭണ്ഡാരത്തെ
മദ്യമത്തനായ് മഹാക്രുദ്ധനായ് നില്‍ക്കും തന്റെ
ഭര്‍ത്താവിന്‍ കരത്തിങ്കല്‍കാലദംഷ്ട്രയില്‍ചേര്‍ത്താള്‍
മുടിമുത്തുതാന്‍ വത്സേ! മുഗ്ദ്ധകള്‍ക്കു നീ; ഹന്ത!
ചുടലച്ചെന്തീയിലിത്തുമ്പപ്പൂവര്‍ച്ചിച്ചല്ലോ!
‘കുപ്പിയോ? കൊള്ളാമെടി! നല്ലകുപ്പിയിക്കുപ്പി!’
ആപ്പിശാചേവമോതിപ്പൈതലിന്‍ കഴുത്തിങ്കല്‍
കോര്‍ക്കടപ്പെടുക്കുവാന്‍പോലവേ കൈവയ്ക്കുന്നു;
മേല്‍ക്കുമേല്‍ വാവിട്ടേങ്ങിപ്പൈതലും കരയുന്നു.
തയ്യലാള്‍ ‘ചതിക്കൊല്ലേ! കുഞ്ഞിനെക്കൊല്ലല്ലേ’യെ
ന്നയ്യവും വിളിയുമായ് താണുകേണിരിക്കുന്നു.
10
വൈതരണ്യഭിഖ്യാമാറ്റിലെക്കലുഷാംബു;
യാതനാലോകത്തിലെത്തപ്തസീസകുദ്രവം;
മര്‍ത്ത്യനെത്തിര്യക്കാക്കും പൈശാചരസായനം;
ബുദ്ധിക്കു സദ്യോമൃത്യു നല്‍കിടും പടുക്ഷ്വേളം;
ദാഹത്തെ വര്‍ദ്ധിപ്പിക്കും മൃഗതൃഷ്ണികാരസം;
മോഹമാം ധൂമദ്വജന്നാഹുതിക്കുള്ളോരാജ്യം;
ശീലത്തിന്‍ പിണ്ഡക്രിയയ്ക്കുതകും തിലോദകം;
കാലനൂരിലേയ്ക്കുള്ള മോട്ടോറിന്‍ പെട്രോള്‍ത്തൈലം
പാട്ടിലെത്തുവോര്‍ക്കാപത്തേകുന്ന മധുപര്‍ക്കം;
ജ്യേഷ്ഠതന്‍ വിശ്വാധിപത്യാഭിഷേചനതീര്‍ത്ഥം;
കീര്‍ത്തിസൗധത്തില്‍ ശനി വീഴ്ത്തിടും പാഴ്ത്താര്‍മഷി;
ധൂര്‍ത്തനാം കലിക്കുള്ള ദുര്‍ജയം വരുണാസ്ത്രം;
ഇത്തരം മറ്റെന്തുള്ളു മാനുഷര്‍ക്കനര്‍ത്ഥമായ്
മദ്യമേ! സര്‍വ്വത്തിലുമാദ്യന്തമവദ്യമേ?
ശ്രീകൃഷ്ണന്‍ താങ്ങായ്‌നിന്ന യാദവവംശത്തിനെ
നീ കൃതാന്തത്വം പൂണ്ടു നിശ്ശേഷമൊടുക്കീലേ?
പീതങ്ങള്‍ നിന്‍ബിന്ദുക്കളോരോന്നുമുദന്വാനായ്
പ്രേതസ്വര്‍ല്ലോകങ്ങള്‍ക്കു മദ്ധ്യത്തില്‍ മര്‍ത്ത്യന്‍ കാണ്മൂ.
പരിചില്‍ സരസ്സിലുമാറ്റിലും കിണറ്റിലു
മരിമപ്പളുങ്കൊളിത്തെളിനീര്‍ തിളങ്ങവേ;
ചെറുനാരങ്ങരസപ്പൊന്നുണ്ടകടതോറും
വരുവിനെന്നു നമ്മെത്തന്മെയ്യാല്‍ വിളിക്കവേ;
വിടര്‍ന്ന മലര്‍തോറും പറന്നു തേനീച്ചകള്‍
മടുത്തേനീട്ടിക്കൂട്ടി നമുക്കു നല്‍കീടവേ,
പച്ചപ്പുല്‍ തിന്നീടുന്ന പശുക്കളകിടിനാല്‍
മെച്ചമാം പാല്‍ ചുരത്തിതൊഴുത്തില്‍ നിന്നീടവേ;
തെങ്ങുകള്‍ പച്ചക്കുടനിഴലിലിളനീരു
തങ്ങും തന്‍ ശിരസ്സുകള്‍ നമുക്കായുയര്‍ത്തവേ;
ദുര്‍ഗന്ധത്തിന്നു നാറുംദുസ്സ്വാദിന്നോക്കാനിക്കും
ഇക്കെടുമരവെള്ളം മര്‍ത്യനും മോന്തുന്നല്ലോ!
ഹന്ത! ലോകോപകാരവ്രതിയാം കേരത്തിന്റെ
കണ്ഠത്തില്‍ ചെത്തുകത്തി ഘാതകനിറക്കുന്നു;
അന്നന്നു കഴുത്തറുത്തന്നന്നു നിണംചാടി
ച്ചന്നന്നു തഞ്ചുണ്ണാമ്പുമണ്‍പാത്രം നിറയ്ക്കുന്നു;
നുരയും പതയുമായ്ച്ചളിച്ചു നാറുന്നൊര
മ്മരനീര്‍ തീയില്‍വാറ്റി, മര്‍ത്ത്യജിഹ്വയില്‍ വീഴ്ത്തി
ധ്വാന്തത്തെപ്പുലര്‍ത്തുന്നു മദ്ധ്യാഹ്നത്തിലും; മുഴു
ഭ്രാന്തശാലയാക്കുന്നു മാതൃഭൂവക്ഷസ്സിനെ!
ഇപ്പണിക്കായോ നരന്നേകിനാനീശന്‍ ബുദ്ധി
കല്പവൃക്ഷത്തില്‍നിന്നു കാകോളം ചമയ്ക്കുവാന്‍?
11
പൈതലിന്‍ കഴുത്തിങ്കല്‍നിന്നു തന്‍ ഭര്‍ത്താവിന്റെ
കൈതട്ടിക്കളഞ്ഞിടും സ്വാധിതന്‍ മിഴിവഴി
നാലഞ്ചു കണ്ണീര്‍ക്കണം വീഴുന്നു തുടരെയ
പ്പാഴന്‍തന്‍ കരത്തിലു,മപ്പുറം മാര്‍ത്തട്ടിലും;
ഛിന്നഭിന്നമായ്‌പ്പോയ തദ്ധൃത്തിന്‍ ഖണ്ഡംപോലെ;
തന്നിളങ്കിടാവിന്റെ നിസ്താരരത്‌നംപോലെ;
നൈദാഘകാലാന്തത്തില്‍ നല്‍വര്‍ഷോപലംപോലെ;
ഭൂതോച്ചാടാനക്ഷമം പ്രോക്ഷണീതീര്‍ത്ഥംപോലെ.
പെട്ടെന്നു മിന്നല്‍പ്പിണര്‍ ഹൃത്തട്ടിലേതോ പാഞ്ഞ
മട്ടില്‍ തന്‍കരം കുഞ്ഞിന്‍ കണ്ഠത്തില്‍നിന്നും നീക്കി;
അതിനെക്കൈയില്‍ വാങ്ങിയശ്രുപിന്നെയും വാര്‍ക്കും
സതിയില്‍ ഭദ്രന്‍ മിഴിയര്‍പ്പിപ്പൂ നിഷ്പന്ദമായ്
നോക്കുക! സഹോദര! നോക്കുക! നിന്‍ കണ്ണുകള്‍
മേല്‍ക്കുമേലാറാടട്ടെയക്ഷംഗാപ്രവാഹത്തില്‍;
നീ തികച്ചുമേ കാണ്‍ക നിന്‍ മുന്നില്‍ നിന്നീടുമ
പ്പാതിവ്രത്യാധിഷ്ഠാനദേവതാവിശേഷത്തെ
ആ വണ്ടു രണ്ടും ചെന്നു പറ്റട്ടേ പുതുതാമി
ദ്ദേവിതന്‍ കഴുത്തിലെപ്പിച്ചകപ്പൂമാലയില്‍
സാധ്വിതന്‍ വക്ഷസ്സെങ്ങും വ്യാപിക്കുമക്കണ്ണുനീര്‍
പേര്‍ത്തും നീ നിന്നെക്കാണും കണ്ണാടിയായീടട്ടെ.
പാര്‍ത്തുകണ്ടാവൂ നീയദ്ധര്‍മ്മമൂര്‍ത്തിയേയും ത
ന്മാര്‍ത്തട്ടിന്നകം വാഴും നിന്നെയും വേണ്ടുംപോലെ
നിന്‍പൂര്‍വപുണ്യമാകും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച
ബിംബമാണതിങ്കല്‍ നീ കാണും നിന്‍ പ്രതിബിംബം
12
തന്നക്ഷിക്കാന്ധ്യം നീങ്ങിത്തന്‍ ഗൃഹശ്രീയെബ്ഭദ്ര
നന്നത്രേ സാക്ഷാല്‍ക്കരിച്ചാദ്യമായ് ജയിപ്പവന്‍;
ഏതു കൂരിരുട്ടിന്നുമൊടുവിലുഷസ്സൊന്നു
ണ്ടേതു കല്പാന്തത്തിനുമഗ്രത്തില്‍ കൃതയുഗം.
നന്മതന്‍ നിഴല്‍തട്ടും തിന്മയ്ക്കു കുശലം താ
നിമ്മന്നിലിന്നല്ലെങ്കില്‍ നാളെയോ മറ്റന്നാളോ.
തന്‍കല വെണ്‍പക്കത്തില്‍ ചന്ദ്രന്നു പരിപൂര്‍ണ്ണം;
ഗംഗയില്‍ ചേര്‍ന്നോരോടപ്പാഴ്‌നീരും ഗംഗാജലം.
ഇല്ലധോബിന്ദുവിന്നു താഴെപ്പോയാര്‍ക്കും വീഴ്ച;
ചെല്ലുന്നു നാമങ്ങെന്നാല്‍ പിന്നേടമുയര്‍ച്ചതാന്‍.
ശുദ്ധമേ നഗ്‌നമാക്കാന്‍ ദുഷ്‌ക്കാലം തുടങ്ങുംബോള്‍
ഹൃത്തലിഞ്ഞീശന്‍ കാക്കും; ചേലയും മേന്മേല്‍ തരും.
നോക്കിനാല്‍ വീണ്ടും വീണ്ടുമമ്മൃണാളിനിയേയു
മാക്കൊച്ചുതങ്കത്തെയും തന്നെയും നന്നായ് ഭദ്രന്‍.
തന്‍പുമര്‍ത്ഥലക്ഷ്യവും തന്‍ തല്‍കാലാവസ്ഥയും
തമ്മിലുള്ളോരു ദൂരമീക്ഷിച്ചാന്‍ ഭയങ്കരം.
ആവതെന്തയ്യോ! ഹാ! ഹാ! ദൈവമേ? കറങ്ങുന്നു
പാവത്തിന്‍ തല, കത്തിക്കാളുന്നു കരള്‍ത്തടം;
കുഴഞ്ഞീടുന്നു കഴല്‍; മങ്ങുന്നു മിഴി; മേന്മേ
ലൊഴുകീടുന്നു ചുടുവേര്‍പ്പുനീരുടലെങ്ങും.
ക്ഷണത്തില്‍ക്കണ്ടക്കാഴ്ച, വെച്ചു കുഞ്ഞിനെത്താഴെ,
യണയ്പൂ തന്മെയ്യുമായ്ക്കാന്തനെക്കല്യാണിനി.
ഓമലാള്‍തന്‍ പുണ്യാങ്ഗസ്പര്‍ശത്താലവന്നുള്ളില്‍
രോമരന്ധ്രങ്ങള്‍തോറുമൂറുന്നൂ സുധാരസം.
താന്‍ പുനര്‍ജ്ജന്മലാഭധന്യനായതുപോലെ
സാമ്പ്രതം വിളങ്ങുന്നൂ സര്‍വതോമുഖപ്രജ്ഞന്‍
പ്രേമമേ! വിശുദ്ധമാം ഹേമമേ! മോക്ഷാപര
നാമമേ! യോഗക്ഷേമധാമമേ! ജയിച്ചാലും!
13
തന്നെയമ്മട്ടില്‍ത്താങ്ങിനിന്നിടും തന്‍ കാന്തയെ
ത്തന്‍നറുംപൈമ്പാലിനെത്തന്‍ തണല്‍പ്പരപ്പിനെ
അശ്രുവാലാര്‍ദ്രമാമയക്ഷിയുഗ്മത്താല്‍ നോക്കി
നിശ്ചിതാര്‍ത്ഥമാം വാക്യമിത്തരം ചൊന്നാന്‍ ഭദ്രന്‍
‘മല്‍പ്രിയേ! മദ്ദീപികേ! മന്മനോമഹാരാജ്ഞി!
മല്‍പ്രാണാധികപ്രാണേ! മല്‍പൂജാഫലാത്മികേ!
എന്‍ നാഥേ! മഹാഗുണശാലിനി! മൃണാളിനി!
നിന്നാല്‍ ഞാന്‍ സമുത്തീര്‍ണ്ണന്‍, നിന്നാല്‍ ഞാന്‍ സമുത്ഥിതന്‍.
രണ്ടുണ്ടു പുരുഷന്നു ധര്‍മ്മാധ്വജ്യോതിസ്സുകള്‍
അന്തരാത്മാവൊ,ന്നൊന്നു പത്‌നിയാള്‍ ബഹി:പ്രാണന്‍
ദീനം പോയ്, ഭ്രമംവിട്ടു, ജാതകപ്പിഴ നീങ്ങി,
ഞാനിതാ ഞാനാകുന്നേന്‍ വീണ്ടും നിന്‍ കരുണയാല്‍.
ദ്രാഘീയസ്സാമെന്‍ സ്വപ്നം വിട്ടു ഞാന്‍ പ്രബുദ്ധനായ്;
രാഹുവിന്‍ വക്ത്രംവിട്ടു മുക്തനായ് രാകാശശി
സുരലോകമീയൂഴി ഗൃഹത്താല്‍; അതില്ലാഞ്ഞാല്‍
മരുഭൂശവസ്ഥാനംപാതാളംകുംഭീപാകം
കണ്ടകങ്ങളായ്ത്തീര്‍ത്താന്‍ നാന്മുഖന്‍ പുരുഷരെ
ക്കണ്ടകം നൊന്തപ്പുറം പൂക്കളായ് വധുക്കളെ
ഇണചേര്‍ന്നിണങ്ങീടുമിവയാല്‍ വിളങ്ങുന്നൂ
പനിനീര്‍മലര്‍തോപ്പിന്‍ പരിചാര്‍ന്നിപ്പാരിടം
വാനില്‍നിന്നാഴിയ്ക്കുള്ളില്‍ വാരുണി വീഴിച്ചവന്‍
വാനില്‍വന്നിനന്‍ നില്‍ക്കും നാളെയും പുലര്‍ച്ചയില്‍
അമ്മഹസ്സെന്നുല്‍ഗതിക്കാദര്‍ശമായീടട്ടെ;
ജന്മം ഞാന്‍ ജയിപ്പിക്കാം; നീയല്ലീ സധര്‍മ്മിണി?
നിന്നാണെ ഞാനൊന്നോതാമെന്നാണെയിക്കുഞ്ഞാണെ
യിന്നിശീഥത്താണെയെന്നീശന്റെ തൃക്കാലാണെ!
ആരെന്നെയിക്ഷര്‍ത്തത്തില്‍ത്തള്ളി? ആമ്മദിരയാം
മാരിയെക്കൃതാന്തന്റെ കൃത്യതന്‍ നിഷ്ഠീവത്തെ
പേര്‍ത്തും മേല്‍ സേവിപ്പീലെന്‍ നാവിനാല്‍ത്വക്കാല്‍ മൂക്കാല്‍
നേത്രത്താല്‍കര്‍ണ്ണത്തിനാല്‍പ്രജ്ഞയാല്‍സ്വാന്തത്തിനാല്‍
കാണട്ടേ മുന്നോട്ടേയ്ക്കുപോമെന്നെത്തടുത്തിടാന്‍
ത്രാണി മറ്റെന്തിന്നുണ്ടിശ്ശത്രുവെന്‍ കാല്‍ക്കീഴായാല്‍?
14
ഈ മട്ടില്‍ പ്രതിജ്ഞചെയ്തപ്പുമാന്‍ താന്‍ സൂക്ഷിച്ച
പാഴ്മദ്യക്കുപ്പിയൊന്നുതന്നൊടുക്കത്തേക്കുപ്പി
നിരത്തിന്‍മുക്കില്‍ നില്‍ക്കും കരിങ്കല്ലിന്മേല്‍ വലി
ച്ചെറിഞ്ഞാനോടിച്ചെന്നു വലങ്കൈകൊണ്ടാഞ്ഞോങ്ങി
നവ്യഭൂലോകയാത്രാരംഭത്തിലവന്‍ ചെയ്‌വാന്‍
ദിവ്യനാം ഗണേശന്നു തേങ്ങയേറുണ്ടോ വേറെ?
വൈരിയാം മദ്യത്തിനെപ്പോരില്‍ വെന്നവന്‍ താക്കും
ഭേരിതന്നാദ്യധ്വനി, യായതിന്‍ ധ്വംസധ്വനി
ഹാ! തകര്‍ന്നതിന്റെ ചില്ലുദ്വാസത്തിങ്കല്‍ സുരാ
ബാധതന്‍ ബലിക്കൊടപ്പൂപോലെ പതിക്കുന്നു
വായ്‌പെഴും നൈരാശ്യത്തില്‍ പല്‍ക്കണ്ഠസൂത്രം പൊട്ടി
ച്ചാബ്ഭൂതം താഴത്തേക്കു വലിച്ചങ്ങെറികയോ?
തച്ഛത്മം ധരിച്ചൊരാദ്ധീരന്‍തന്‍മുഖം നോക്കി
യജ്ജ്യേഷ്ഠ വമിക്കയോ ഭാവഗര്‍ഭമാം സ്മിതം?
ലഗ്‌നമായ്ക്കാണ്മൂ മുന്നില്‍ ദ്രവമൊന്നതേതാ, മ
ബ്ഭഗ്‌നതന്‍ തപ്താശ്രുവോ? പ്രേതത്തിന്‍ ഹൃദക്തമോ?
മദിരാപിശാചിയോടന്ത്യമാമാമന്ത്രണം
മതിമാന്‍ ഭദ്രനേവമാചരിച്ചനന്തരം
ഏതകാലമാകിലുമാകട്ടെ; ഭൈക്ഷ്യം നേടി
പ്രീതനായ് തന്‍പൈതലിന്‍ സൗഹിത്യം വളര്‍ത്തിനാന്‍
ശ്രേഷ്ഠമാമാചാരത്താല്‍ ചെറ്റുനാള്‍പോകെത്തീര്‍ന്നാ
നാഢ്യനാ, യരോഗിയായ്, മൈത്രനായ്, മഹാത്മാവായ്.
തിന്മകള്‍ക്കെല്ലാം തിന്മ ലോകത്തില്‍ മദിരതാന്‍;
നന്മകള്‍ക്കെല്ലാം നന്മ പതിദേവതയും താന്‍
മണിമഞ്ജുഷ
Leave a Reply