മണിമഞ്ജുഷ (കാവ്യസമാഹാരം)
“താഡിക്കയോ കുട്ടനെ നീ? അതിന്നു
 തായാട്ടവൻ കാട്ടിയതാരൊടാവോ?
 മാഴ്കുന്നുവെന്നോ മതിയെക്കൊതിച്ചു?
 മറ്റെന്തിലെന്നോമന തെറ്റുകാരൻ?
അന്തിക്കണഞ്ഞമ്പിളി വിശ്വമിമ്മ-
 ട്ടാകർഷണം ചെയ് വതനീതിയല്ല!
 അതിന്റെ ശക്തിക്കടിമപ്പെടുന്നോ-
 രാരോമലെൻ കുഞ്ഞപരാധിപോലും!
ആകാശ ഗങ്ഗയ്ക്കകമേ കരത്താ-
 ലാരീ വെളുത്താമ്പൽ വിടുർത്തിടുന്നോൻ;
 ആത്തിങ്കളല്ലീ പിഴയാളി-വത്സ-
 നക്ഷിദ്വയം നൽകിനൊരാദിദേവൻ?
ചരിപ്പതെങ്ങമ്മതി; യങ്ങുനിന്നെൻ
 തങ്കക്കുടം ധാത്രിയിൽ വന്നിരിക്കാം;
 അവന്റെ കൃത്യങ്ങൾ കഴിച്ചു വീണ്ടു-
 മങ്ങോട്ട് പോകുന്നതുമായിരിക്കാം..
പ്രാശിച്ചുവോ രോഹിണിതൻ മുലപ്പാൽ
 പണ്ടെന്റെ കുട്ടൻ വിധുമണ്ഡലത്തിൽ?
 വാരിക്കളിച്ചോ ബുധനോടുകൂടി
 വാനപ്പുഴത്തൂമണൽ? ആരുകണ്ടു!
ഹാ! നാം നിനയ്ക്കും വിധമിക്കിടാവി-
 ന്നജ്ഞാതനല്ലമ്പിളി,യായിടേണ്ട;
 മുഴുക്കെയെൻ പൈതലിനുള്ളിൽനിന്നു
 മുജ്ജന്മബന്ധസ്മൃതി മാഞ്ഞിടേണ്ട.
ആ വേഴ്ച ശീതാംശു മറന്നിരിക്കാം;
 അല്ലെങ്കിലെന്തിത്ര വരാനമാന്തം?
 അധഃപതിച്ചാൽ സ്വജനങ്ങളേയു-
 മത്യുച്ചരാവോരറിവീലതന്നെ
അല്ലെങ്കിലും മംഗലദേവതയ്ക്കു-
 കൂടപ്പിറപ്പാം കുളിർതിങ്കളിങ്കൽ
 ആശാങ്കുരം വായ്പതിനാരെയാർക്കു
 കുറ്റപ്പെടുത്താനധികാരമുള്ളൂ?
ആശിക്ക! സൃഷ്ടിയ്ക്കു ജഗൽ പിതാവു–
 മാശിച്ചുവെന്നായ് ശ്രുതി പൊങ്ങിടുന്നു;

Leave a Reply