കോഴിക്കോട്: ലോക് ജനശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാം ചന്ദ്ര പാസ്വാന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 10,001 രൂപയും മൊമന്റോയുമുള്‍പ്പെട്ടതാണ് അവാര്‍ഡ്. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടര്‍ അനുപ് ദാസിന് അവാര്‍ഡ് ലഭിച്ചു. പ്രിന്റ്വിഭാഗത്തില്‍ ദീപിക കോട്ടയംബ്യൂറോ ചീഫ് റെജി ജോസഫിനാണ് അവാര്‍ഡ്. തമിഴ്‌നാട്ടില്‍ ഇപ്പോഴും അടിമവൃത്തി നിലനില്‍ക്കുന്നുവെന്ന് തെളിയിച്ച ന്യൂസ് ഫീച്ചറാണ് അനുപ് ദാസിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കമാല്‍ വരദൂര്‍, വി.ഇ. ബാലകൃഷ്ണന്‍, പി.വി കുട്ടന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. ചന്ദ്രിക കല്‍പ്പറ്റ റിപ്പോര്‍ട്ടര്‍ കെ.എസ് മുസ്തഫ പ്രിന്റ് വിഭാഗത്തിലും ജീവന്‍ ടി.വി മലബാര്‍ ഹെഡ് അജീഷ് അത്തോളി വിഷ്വല്‍ വിഭാഗത്തിലും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. 17ന് രാവിലെ 930 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി കേരളാ പ്രസിഡണ്ട് മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.