കേരളത്തിലെ ഒരു ലൈംഗിക തൊഴിലാളിയും സാഹിത്യകാരിയുമാണ് നളിനി ജമീല. 1954 ഓഗസ്റ്റ് 18നു തൃശൂരിലെ കല്ലൂര്‍ ഗ്രാമത്തില്‍ നളിനി ജമീല ജനിച്ചു. കല്ലൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വരെ പഠിച്ചു. 2000ല്‍ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ 'കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറ'ത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 2001മുതല്‍ അതിന്റെ കോര്‍ഡിനേറ്റര്‍ ആണ്.ഇരുപത്തിനാലാം വയസ്സില്‍ ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ കുടുംബം പുലര്‍ത്താനാണ് ലൈംഗിക തൊഴിലാളി ആയതെന്ന് നളിനി പറയുന്നു. 'എനിക്ക് 51 വയസ്സുണ്ട്, ഞാന്‍ ഒരു ലൈംഗിക തൊഴിലാളി ആയി തുടരാന്‍ ആഗ്രഹിക്കുന്നു' എന്നാണ് നളിനിയുടെ ആത്മകഥ തുടങ്ങുന്നത്. ഞാന്‍ ലൈംഗിക തൊഴിലാളി എന്ന ഈ കൃതി ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച് 10 ദിവസത്തിനുള്ളില്‍ 2000 കോപ്പികള്‍ വിറ്റുപോയി. ഐ. ഗോപിനാഥ് എന്ന സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെയാണ് പുസ്തകം രചിച്ചത്. ലൈംഗിക തൊഴിലാളികളോടും അവരുടെ ഉപഭോക്താക്കളോടുമുള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പുനയത്തെ നളിനി ശക്തമായി വിമര്‍ശിക്കുന്നു. ലൈംഗിക തൊഴിലാളികള്‍ സമൂഹത്തിന് സേവനമാണ് ചെയ്യുന്നതെന്ന് നളിനി പറയുന്നു.
    മൈത്രേയന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ നളിനി തായ്‌ലാന്റില്‍ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ഒരു വീഡിയോ വര്‍ക്ഷോപ്പില്‍ പങ്കെടുത്തു. അവിടെവച്ചാണ് നളിനി 8 മിനിട്ട് ദൈര്‍ഘ്യമുള്ള 'ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതത്തിലെ ഒരു ദിവസം' എന്ന തന്റെ ആദ്യ ഡോക്യുമെന്ററി നിര്‍മ്മിച്ചത്. 2003ല്‍ 'A peep into the life of the silenced' (നിശ്ശബ്ദമാക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം) എന്ന രണ്ടാമത്തെ ഡോക്യുമെന്ററി നിര്‍മ്മിച്ചു.

കൃതി

    ഞാന്‍ ലൈംഗിക തൊഴിലാളി (ആത്മകഥ 2005)