പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ എം.എന്‍. രാവുണ്ണി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. തമിഴ് നാട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടു. തമിഴിലെ പാര്‍ട്ടി പത്രമായ തീക്കതിരില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് നക്‌സല്‍ബാരി കലാപത്തിന് ശേഷം സി.പി.എം വിട്ട് സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകനായി. തലശേരി പൊലീസ് സ്റ്റേഷനാക്രമണത്തില്‍ പങ്കെടുത്തു. പിന്നീട് പാലക്കാട് കോങ്ങാട് ജന്മി ഉന്മൂലന കേസില്‍ തടവിലാക്കപ്പെട്ടു. ജയില്‍ ചാടിയെങ്കിലും പിടിക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 1984ല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജയില്‍ മോചിതനായി. തുടര്‍ന്ന് സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന സംഘടനയുടെ കേരള സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. മുന്നണിപ്പോരാളി മാസിയുടെ പത്രാധിപരാണ്. ഇപ്പോള്‍ പോരാട്ടം സംഘടനയുടെ നേതാവാണ്.