ചെറുകഥാകൃത്തും നോവലിസ്റ്റം മാധ്യമപ്രവര്‍ത്തകനുമായിരുന്നു സതീഷ്ബാബു പയ്യന്നൂര്‍. ജനനം പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ 1963ല്‍.
കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടര്‍ന്ന് പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്ത് തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയില്‍ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നല്‍കി.
വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 80കളില്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികള്‍ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ബാങ്കില്‍ ജോലികിട്ടിയെങ്കിലും അക്കങ്ങള്‍ നല്‍കുന്ന സമ്മര്‍ദത്തില്‍നിന്നു പുറത്തുചാടണമെന്ന ആഗ്രഹമാണ് ബാങ്കിന്റെതന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പിലേക്ക് ഇരിപ്പിടവും ജോലിയും മാറ്റിവാങ്ങിയത്.
മലയാളത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ തുടക്കത്തില്‍ പനോരമ തയ്യാറാക്കിയ പ്രഭാതപരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടതോടെ എഴുത്തിനു പുറത്തേക്കും സതീഷ് വളര്‍ന്നു. ചെറുപ്പംതൊട്ടേ കഥകളുടെ ലോകത്തായ സതീഷ് ബാബുവിനെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടിയത് ‘മഞ്ഞസൂര്യന്റെ നാളുകളില്‍’ എന്ന നോവലാണ്. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി അഞ്ചുവര്‍ഷം സേവനമനുഷ്ഠിച്ചു. 1992ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.
അച്ഛന്‍: വാസുദേവന്‍ നമ്പൂതിരി, അമ്മ: പാര്‍വതി. ഭാര്യ: ഗിരിജ, മകള്‍: വര്‍ഷ (ബിസിനസ് കണ്‍സള്‍ട്ടന്റ്, പൂനെ), മരുമകന്‍: ശ്രീരാജ് (എന്‍ജിനിയര്‍, പൂനെ)

കൃതികള്‍

പേരമരം
ഫോട്ടോ ( കഥാസമാഹാരങ്ങള്‍)
ദൈവപ്പുര
മഞ്ഞ സൂര്യന്റെ നാളുകള്‍
കുടമണികള്‍ കിലുങ്ങിയ രാവില്‍ (നോവലുകള്‍)

പുരസ്‌കാരം

2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
്കാരൂര്‍ പുരസ്‌കാരം
മലയാറ്റൂര്‍ അവാര്‍ഡ്
തോപ്പില്‍ രവി അവാര്‍ഡ്