കവയിത്രിയായിരുന്നു സിസ്റ്റര്‍ മേരി ബനീഞ്ജ അഥവാ മേരി ജോണ്‍ തോട്ടം. ജനനം

1899 നവംബര്‍ 6ന് എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍. തോട്ടം കുടുംബത്തില്‍ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരില്‍ മറിയാമ്മയുടേയും മകള്‍. ആശാന്‍ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം മൂത്തോലി കോണ്‍വെന്റ് സ്‌കൂളില്‍ നിന്നും വെര്‍ണാക്കുലര്‍ സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് നേടി. വടക്കന്‍ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപികയായി. രണ്ട് വര്‍ഷത്തിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്‌കൂളില്‍ ചേരുകയും മലയാളം ഹയര്‍ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കന്‍ പറവൂരില്‍ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അദ്ധ്യാപികയായി. 1922ല്‍ കുറുവിലങ്ങാട് കോണ്‍വെന്റ് മിഡില്‍ സ്‌കൂളില്‍ അദ്ധ്യാപിക, പ്രാഥമിക അദ്ധ്യാപിക എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. 1928 ജൂലൈ 16 ന് കര്‍മ്മലീത്ത സന്യാസിനി സഭയില്‍ അംഗമായി ചേരുകയും ‘സിസ്റ്റര്‍ മേരി ബനീഞ്ജ’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1985 മെയ് 21ന് നിര്യാതയായി.
‘ഗീതാവലി’ എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927ല്‍ പ്രസിദ്ധീകരിച്ചു. സന്ന്യാസി മഠത്തില്‍ ചേരുന്നതിന് മുന്‍പായി രചിച്ച ‘ലോകമേ യാത്ര’ എന്ന കവിത പ്രസിദ്ധമാണ്. 1971ല്‍ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാര്‍പ്പാപ്പ ‘ബെനേമെരേന്തി’ എന്ന ബഹുമതി നല്‍കി ആദരിച്ചു. കേരള കത്തോലിക്ക അല്‍മായ അസ്സോസിയേഷന്‍ 1981 ചെപ്പേട് നല്‍കിയും സിസ്റ്റര്‍ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകള്‍ 1973ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986ലും ആത്മകഥയായ വാനമ്പാടി 1986ലും പ്രസിദ്ധീകരിക്കപ്പെട്ടു. മാര്‍ത്തോമാ വിജയം മഹാകാവ്യം, ഗാന്ധി ജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഹാന്‍ഡ് ബുക്ക് ഓഫ് ട്വന്റിയത്ത് സെഞ്ചുറി ലിറ്ററേചേഴ്‌സ് ഓഫ് ഇന്‍ഡ്യ’ എന്ന ഗ്രന്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ മലയാളസാഹിത്യത്തിലെ പ്രമുഖരില്‍ ഒരാളായി സിസ്റ്റര്‍ ബനീഞ്ജയെ വിശേഷിപ്പിച്ചിരിക്കുന്നു.

കൃതികള്‍

ഗീതാവലി
ലോകമേ യാത്ര
കവിതാരാമം
ഈശപ്രസാദം
ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണകള്‍
വിധി വൈഭവം
ആത്മാവിന്റെ സ്‌നേഹഗീത
അദ്ധ്യാത്മിക ഗീത
മാഗ്ഗി
മധുമഞ്ജരി
ഭാരത മഹാലക്ഷ്മി
കവനമേള
മാര്‍ത്തോമാ വിജയം മഹാകാവ്യം
കരയുന്ന കവിതകള്‍
ഗാന്ധിജയന്തി മഹാകാവ്യം
അമൃതധാര

പുരസ്‌കാരങ്ങള്‍
സാഹിത്യ സംഭാവനകള്‍ക്കായി മാര്‍പ്പാപ്പ നല്കിയ ‘ബെനേമെരേന്തി’ ബഹുമതി