(1937 – 2001) ജന്തുശാസ്ത്രജ്ഞന്‍. കേണോത്ത് ഗോവിന്ദന്‍ അടിയോടി 1937 ഫെ. 18ന് കണ്ണൂര്‍ ജില്‌ളയിലെ പെരളത്ത് ജനിച്ചു. അച്ഛന്‍ തൃക്കരിപ്പൂരില്‍ കാവില്‍ കാമ്പ്രത്ത് ഗോവിന്ദപൊതുവാള്‍. മാതാവ് കേണോത്ത് ലക്ഷ്മി പിള്ളയാതിരി അമ്മ. മംഗലാപുരം സെന്റ് ആഗ്‌നസ് കോളജ്, കോഴിക്കോടു ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. 1964-70 വരെ കേരള സര്‍വകലാശാലാ ജന്തുശാസ്ത്രവകുപ്പില്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ ഗവേഷണ പ്രോജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു. കീടങ്ങളുടെ ന്യൂറോ എന്‍ഡോെ്രെകനോളജിയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് 1970ല്‍ പി.എച്ച്.ഡി. ബിരുദം ലഭിച്ചു. മലയാളം എന്‍സൈക്‌ളോപീഡിയയില്‍ ആറുമാസക്കാലം ശാസ്ത്രവിഭാഗം എഡിറ്ററായിരുന്നു. തുടര്‍ന്ന് കോഴിക്കോടു സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗത്തില്‍ റീഡറായി. 1977ല്‍ പ്രൊഫസറും പിന്നീട് ജന്തുശാസ്ത്രവകുപ്പു മേധാവിയും സയന്‍സ്ഫാക്കല്‍റ്റി ഡീനും ആയി.
    1977-78ല്‍ ബ്രിട്ടനിലും പിന്നീട് ജര്‍മനിയിലെ കോണ്‍(ഗീവി) സര്‍വകലാശാലയിലും ഫ്രാന്‍സിലെ പാരീസ് സര്‍വകലാശാലയിലും ഗവേഷണം നടത്തി. ക്രസ്‌റ്റേഷ്യന്‍ പ്രത്യുത്പാദന ഫിസിയോളജിയിലാണ് ഗവേഷണം തുടര്‍ന്നത്. ഇദ്ദേഹത്തിന്റെ നിരവധി ഗവേഷണങ്ങളില്‍ ഭാര്യ ഡോ. റീത്തയും പങ്കാളിയായിരുന്നു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഒഫ് ഇന്‍വെര്‍ട്ടിബ്രേറ്റ് റിപ്രൊഡക്ഷന്‍ എന്ന സംഘടന രൂപീകരിച്ച അടിയോടിതന്നെയായിരുന്നു 1986 വരെ അതിന്റെ സെക്രട്ടറി ജനറല്‍. വിക്രം സാരാഭായ് മെമ്മോറിയല്‍ അവാര്‍ഡ് (1980), വൃക്ഷമിത്ര അവാര്‍ഡ് (1986), ഇന്ദിരാഗാന്ധി പര്യാവരണ്‍ അവാര്‍ഡ് (1989) എന്നീ ദേശീയ പുരസ്‌കാരങ്ങളും 1990ല്‍ ഗ്‌ളോബല്‍ 500 അവാര്‍ഡ്, യുനെസ്‌ക്കോ സമ്മാനം (1989), റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് എന്നീ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അടിയോടിക്ക് ലഭിച്ചിട്ടുണ്ട്.
    1994-96ല്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ അടിയോടി ദേശീയ ശാസ്ത്രവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു. യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അംഗമായിരിക്കെ 2001 മേയ് 28ന് ന്യൂഡല്‍ഹിയില്‍ അടിയോടി അന്തരിച്ചു.

കൃതികള്‍: തെയ്യവും തിറയും, 1965ലെ എം.പി.പോള്‍ പുരസ്‌കാരം ലഭിച്ച ജീവന്റെ ഉദഭവവും ഭാവിയും, കേരളത്തിലെ വിഷപ്പാമ്പുകള്‍, പ്രാഥമിക ജന്തുശാസ്ത്രം. ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളിലും ആനുകാലികങ്ങളിലും ഇംഗ്‌ളീഷിലും മലയാളത്തിലും 300ല്‍ അധികം ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.