ഒരുകാലത്ത് മിമിക്രി കാസറ്റുകളില്‍ വിലപിടിപ്പുള്ള ശബ്ദമായിരുന്നു ഷാജുവിന്റേത്. ഷാജു സിനിമയിലെത്തിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ആരുടെയും സഹായമില്ലാതെ സിനിമയിലെത്തിയ ഷാജുവിന് മിമിക്രിയെന്നാല്‍ ജീവവായുവാണ്.ഒരു ഘട്ടത്തില്‍ സിനിമ തന്നെ കൈവിടുമോയെന്ന ആശങ്ക ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ സ്പാര്‍ക്ക് ചെയ്തപ്പോള്‍ ഷാജു സീരിയലുകളുടെ ലോകത്തേക്ക് കടന്നു. പിന്നെ ഷാജുവിന്റെ ജീവിതയാത്രയ്ക്ക് സുരക്ഷയുടെ കവചമൊരുക്കിയത് സീരിയലുകളായിരുന്നു. സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികവാര്‍ന്ന അഭിനയത്തിലൂടെ ഷാജു കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറി.
മിമിക്രിയില്‍ തുടക്കം മുതല്‍ക്കേ അനുകരിച്ചു തുടങ്ങിയത് ലാലേട്ടനെയായിരുന്നു. മിമിക്രിയില്‍ ലാലേട്ടന്റെ ഫിഗറും ശബ്ദം അനുകരിക്കാന്‍ കഴിഞ്ഞതുമാണ് എനിക്ക് തുണയായത്. ദേവാസുരത്തിലെ ഡയലോഗുകളാണ് ഞാന്‍ അവതരിപ്പിച്ചത്. ലാലേട്ടനെ അനുകരിക്കുന്നതില്‍ എനിക്കന്ന് എതിരാളി ഇല്ലായിരുന്നു.അതുകൊണ്ടുതന്നെ പ്രോഗ്രാം ബുക്ക് ചെയ്യുമ്‌ബോള്‍ മോഹന്‍ലാലിനെ അനുകരിക്കുന്നതില്‍ എന്റെ പേര് മാത്രമായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ മിമിക്രി കാസറ്റുകളിലെല്ലാം ലാലേട്ടന്റെ ശബ്ദം അനുകരിച്ചത് ഞാനായിരുന്നു.