ആഗമനകാലത്തിനും തപസ്‌സുകാലത്തിനും പുറമേയുള്ള ഞായറാഴ്ചകളിലും മഹോത്‌സവങ്ങളിലും തിരുനാളുകളിലും വിശേഷാല്‍ ആഘോഷമുള്ള അവസരങ്ങളിലും ‘അത്യുന്നതങ്ങളില്‍’പാടുന്നു.

പുരോഹിതന്‍ അഥവാ ഗായകസംഘം:
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.
ജനം : ഭൂമിയില്‍ സന്മനസ്‌സുള്ളോര്‍ക്ക് ശാന്തിയുമേ.
അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു.
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു,
ആരാധിച്ചങ്ങയെ വാഴ്ത്തുന്നു,
ദിവ്യമഹിമകള്‍ പാടുന്നു.
അങ്ങേ മഹാ മഹിമയ്ക്കിതാ
നന്ദി ചൊല്ലുന്നിവര്‍ താഴ്മയായ്.
ദൈവമേ, കര്‍ത്താവാം അങ്ങയെ,
വാഴ്ത്തുന്നു സ്വര്‍ലോക രാജനെ.
സര്‍വ്വൈക ശക്തനാം ദൈവമേ,
താതനാമങ്ങയെ വാഴ്ത്തുന്നു.
ഏകാത്മജാ ദേവസൂനുവേ,
കര്‍ത്താവാം ശ്രീയേശു ക്രിസ്തുവേ.
ദൈവമേ, കര്‍ത്താവാം അങ്ങയെ
വാഴ്ത്തുന്നു ദൈവത്തിന്‍ കുഞ്ഞാടേ,
താതനാം ദൈവത്തിന്‍ സൂനുവേ,
അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നു.
ലോകത്തിന്‍ പാപ നിഹന്താവേ,
കാരുണ്യം തൂകണേ ഞങ്ങളില്‍.
ലോകത്തിന്‍ പാപ നിഹന്താവേ,
ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണേ.
നിത്യപിതാവിന്റെ പാര്‍ശ്വത്തില്‍
നേര്‍ വലം ഭാഗത്തിരുന്നിടും
ഞങ്ങള്‍ തന്‍ രക്ഷകനേശുവേ,
കാരുണ്യം തൂകണേ ഞങ്ങളില്‍.