രചന:പണ്ഡിറ്റ്ബകെ.പി.കറുപ്പന്‍ (1911)

1ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയിൽ വച്ചു കുളി കഴിഞ്ഞു
ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ
പേശലിതുകേൾക്ക യോഗപ്പെണ്ണെ!- അതു
മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ!

2. തിങ്കൾത്തലയൻ പറയനുമായ്
ശങ്കരിയെന്നപറച്ചിയുമായ്
ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ
ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ!- തെല്ലൊ
രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ!

3. കെട്ടിയപെണ്ണുമായ് മാർഗമദ്ധ്യം
മുട്ടിച്ചിടാതെ വഴിമാറെടാ!
കട്ടിയിലിങ്ങനെയാചാര്യ സ്വാമികൾ
തട്ടിക്കേറിയല്ലോ യോഗപ്പെണ്ണെ!- നാടൻ
മട്ടിതല്ലോയിന്നും ജ്ഞാനപ്പെണ്ണെ!

4. ആട്ടിയ നേരത്തു ചണ്ഡാളൻ
മട്ടൊന്നുമാറി മുഖം കറുത്തു
പെട്ടെന്നു ചൊല്ലി; ഞാൻ കാര്യം ഗ്രഹിയാതെ
വിട്ടൊഴികില്ലെടോ, യോഗപ്പെണ്ണെ!- ഇതു
മുട്ടാളത്തമല്ലെ ജ്ഞാനപ്പെണ്ണെ!

5. ജാതിഹീനൻ നീ പറയനല്ലോ
ജാതിയിൽ മുൻപൻ ഞാൻ ബ്രാഹ്മണനും
ഓതിയാലപ്പോൾ നീ ഓടണ്ടേ, മാറണ്ടെ
നീതി കൈകൂപ്പണ്ടെ? യോഗപ്പെണ്ണെ!- നിന്റെ
ഖ്യാതിക്കതു കൊള്ളാം ജ്ഞാനപ്പെണ്ണെ!