മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ:

 

പിന്നെ ഏറനാടും പെരിമ്പടപ്പും തമ്മിൽ പണ്ടു പടയുണ്ടല്ലൊ എന്നാൽ പെരിമ്പടപ്പു സ്വരൂപത്തിൽ ചേകവരായിട്ടു വളരെ ആൾ ഉണ്ടു. ൫൨ കാതം ൧൮ മാടമ്പികൾ, ൪൨ കാര്യയ്യക്കാരും അതിൽ ബാല്യത്തച്ചൻ മുമ്പൻ.

പറവൂർ എന്ന കോവിലും മാടത്തിങ്കൽ കോവിലും കൊച്ചിയിൽ ഇളയ കോവിലും അങ്ങിനെ ഇരിക്കും കാലത്ത് കൊച്ചിയിൽ നടുമുറ്റത്ത് ഒരു ചെറു നാരകം ഉണ്ടു, നാരങ്ങ കാച്ച് മൂത്താൽ ഇളയതാവഴിയും ആളുകളും കൂടിവന്നു പറിച്ചു കൊണ്ട് പോയ്ക്കളയും. അക്കാലം രേവതി പട്ടദാനം കഴിഞ്ഞ ഒരു പട്ടത്തിരി അവിടേക്കു എഴുന്നെള്ളി, രേവതി പട്ടദാനത്തിന്റെ ഊട്ടും സംഭാരവും ചോദിച്ചു, മൂത്ത താവഴിയിന്നു ഊട്ടും സംഭാരങ്ങളും പറഞ്ഞു നാരങ്ങക്കറിയുടെ യോഗങ്ങളും കേൾപിച്ചു “ഈ ചെറുനാരങ്ങ മൂപ്പിച്ചു എനിക്കു തരേണം” എന്നരുളിച്ചെയ്തു ഭട്ടത്തിരി, നാരങ്ങ മൂത്താൽ ഇളയതാവഴിയും ആളുകളും കൂട വന്നു പറിച്ചു പോയിക്കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളിച്ചെയ്തു ഭട്ടത്തിരി, “താമൂതിരിയുടെ ആളെ പാർപ്പിച്ചാൽ നാരങ്ങ മൂത്തു കിട്ടും എന്നൽ ഒരാളെ കൂട പാർപ്പിച്ചു പോകേണം” എന്നരുളിച്ചെയ്തു മൂത്തതാവഴിയിന്നു എന്നാറെ തന്റെ വാല്യക്കാരനെ കൂടി നൃത്തി “വെട്ടിക്കൊന്നുപോയാൽ ചോദ്യം എന്ത്” എന്നു അവൻ ചോദിച്ചു. “വെട്ടിക്കൊന്നു പോയാൽ താമൂതിരിയെ കൊണ്ടു കൊച്ചിക്കോട്ടയുടെ ഓടു ചവിട്ടിച്ചേക്കുന്നുണ്ടു എന്നു ഭട്ടത്തിരി അരുളിച്ചെയ്തു അവനെ പാർപ്പിച്ചു എഴുന്നെള്ളി. എന്നാറെ നാരങ്ങ മൂക്കുകയും ചെയ്തു. ഇളയ താവഴിയും ആളുകളും വന്നു നാരങ്ങ പറിപ്പന്തുടങ്ങിയപ്പോൾ “നാരങ്ങ പറിക്കരുത്” എന്നവൻ പറഞ്ഞു അതു കേളാതെ [ നാരങ്ങ പറിച്ചു തുടങ്ങി, എന്നാറെ നൊമ്പടെ തമ്പുരാന്റെ തൃക്കാലനെ ഇട്ടു ആണ കേളാതെ നാരങ്ങ പറിച്ചു; എന്നാറെ, പറിച്ചവന്റെ കൈയും വെട്ടി അവനെയും കൊന്നു. അതു കേട്ട ഭട്ടത്തിരി കൊച്ചിയിൽ എഴുന്നെള്ളി ൩ ഓട് എടുത്തു തന്നുടെ ഇല്ലത്തെ വന്നു വീരാളിപ്പട്ടിൽ പൊതിഞ്ഞു താമൂതിരികോവിലകത്ത് എഴുന്നെള്ളി നൊമ്പടെ തമ്പുരാൻ തിരുമുൽകാഴ്ച വെച്ചു “ഇത് എന്ത്” എന്ന് അരുളിച്ചെയ്തു തമ്പുരാൻ “ബ്രാഹ്മണർക്ക് സത്യം പറകയാവു അസത്യം പറയരുത് താമൂതിരിയുടെ ആളെ കൊച്ചിക്കോട്ടയിന്നു കൊച്ചിയിൽ ഇളയവതാഴിയും ആളുകളും കൂടി വെട്ടിക്കൊന്നു അതിന്നു കൊച്ചിക്കോട്ടയുടെ ഓടാകുന്നിതു: തൃക്കാലടി എടുത്തു ചവിട്ടിക്കളകേ വേണ്ടു” എന്നു ഭട്ടത്തിരി ഉണർത്തിച്ചു നൊമ്പടെ തമ്പുരാൻ തൃക്കൺ ചുവന്നു തിരുമേനി വിയർത്തു തിരുവിൽ ചിറക്കലേക്കു എഴുന്നെള്ളി, ൩0000ത്തിനും ൧0000ത്തിന്നും പയ്യനാട്ടു ലോകർക്കും തിരുവെഴുത്ത് എഴുതി വരുത്തി, ലോകർക്കു ചിലവിന്നും വെച്ചു. അച്ചനും ഇളയതും ഉണ്ടയും മരുന്നു കെട്ടിച്ചു, കൊച്ചിക്കോട്ടെക്കു നേരെ കൂട്ടി കോട്ടയും തച്ചു തകർത്തു പോന്നിരിക്കുന്നു എന്നു മുമ്പിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു.