ദീപാ ജയരാജ്

 

അടുക്കള വാതിലിൻ കീഴെ പടിയിലായ്-

മുഖം കുനിച്ചിരിക്കുമെൻ അമ്മ…..

 

നിത്യവും തേങ്ങലായ് രാത്രിയിൽ പെയ്യുന്ന-

കണ്ണുനീർ മഴയായി അമ്മ…

 

തൊടിയിലെ തുമ്പിയെ നോക്കി വിതുമ്പുന്ന-

കാശി തുമ്പയായ് വേവി എൻ അമ്മ…

 

ഒരു കുഞ്ഞു കല്ലിലോ തട്ടി  ഞാൻ വീഴവെ-

നൊമ്പരപ്പൂവായി മാറി അമ്മ…

 

ഞാനുറങ്ങും നേരം താരാട്ടു പാട്ടായി-

എന്നെ തഴുകി തലോടി അമ്മ…

 

എൻ കുസൃതിയാൽ അച്ഛനു കോപം വരികവേ-

കാവൽ വിളക്കായി അണയുമമ്മ…

 

നിൻറ്റെ കുറുമ്പിനു കാരണം നീയല്ല-

നിൻ അച്ഛനെന്നോതും എൻറ്റെ അമ്മ…

 

ഒരു വേള ഞാനൊന്നു പിണങ്ങിയെന്നാൽ-

കരയുന്ന തുളസിയായ് തീരും അമ്മ..

ഈ ലോകം വിട്ടു പിരിയുന്ന നേരത്തു-

ഞാനെന്ന ജീവനിൽ ചേർന്നു അമ്മ…എന്നെ

 

തെന്നലായ് വന്നു പുണർന്നു അമ്മ…എന്നിൽ 

ഒരു ശോക ഗാനമായ് മാറി  അമ്മ…