രാധാമണി ടി.ബി

ചൈന നിന്നുടെ ജന്മനാടെങ്കിലും
എന്തിനിങ്ങെത്തി നീ, ഇന്നാട്ടില്
ലോകരാഷ്ട്രങ്ങളും സംസ്ഥാനമൊക്കെയും
പേടിച്ചിരിക്കുന്നു കേരളവും

ഒരുവേള മര്‍ത്ത്യന്റെ കൂടപ്പിറപ്പുപോല്‍
എന്തിനു പോന്നു നീ ഇന്നാട്ടില്
നാശത്തിനായ് വിഷം ചീറ്റുന്ന സര്‍പ്പത്തെ
ആരാണ് നിന്റെ മേല്‍ കുത്തിവെച്ചു

എന്തിനുവേണ്ടിയീ, കൂരമ്പുവ്യാധിയെ
കാറ്റില്‍ പറപ്പിച്ചു ദൂരെദൂരെ
ലോകരാഷ്ട്രങ്ങളെ തച്ചുടച്ചീടാനോ?
മാനവരാശിയെ നാശം വരുത്താനോ?

ആകാരവും പിന്നെ നിറ,രൂപമില്ലാതെ
പാറിപ്പറക്കുന്നതെന്തിനോ നീ
പിടികൊടുക്കാതങ്ങു ചുറ്റും കറങ്ങി നീ
ഓടിയൊളിക്കുന്നതെന്തിനാവോ

ഒരുപിടി ചോറിനാ് നാനാ, തുറകളില്‍
വേലയ്ക്കു പോയൊരാ,മര്‍ത്ത്യന്റെ ജീവിതം
ഞെക്കി പിഴിഞ്ഞു നീ, കൊന്നൊടുക്കീടുവാന്‍
എന്തിത്ര വൈരാഗ്യം കച്ചകെട്ടാന്‍?

മറുമരുന്നില്ലാതെ, അത്താണിയില്ലാതെ
വിശപ്പിന്റെ ഉള്‍വിളി തമ്മില്‍ തലോടിയും
ഇരുളാര്‍ന്ന വീടിന്റെ ചുമരുകള്‍ മാത്രമേ
തേങ്ങുന്ന മര്‍ത്ത്യന് കൂട്ടുകൂടാന്‍.

ഒരിടത്തു നില്‍ക്കാതെ ഓടിമറയുന്നതെ-
ന്താണ് വൈറസേ നിന്റെ ലക്ഷ്യം.
കൂടപ്പിറപ്പുകള്‍ മറുനാടന്‍ ദിക്കിലായ്
നെഞ്ചകം പൊട്ടിക്കരഞ്ഞീടുവാന്‍

ഇന്നു ഞാന്‍, നാളെ നീ എന്നോര്‍ത്തു വിങ്ങുന്നു
മര്‍ത്ത്യഗണങ്ങളുമൊന്നു ചേര്‍ന്ന്
ദൈവത്തിലാശ്രയം തേടുന്ന നേരത്ത്
ദൈവത്തെ വേല്‍ക്കുവാന്‍ എങ്ങുപോകും

ഒന്നിച്ചുനില്‍ക്കുക, പാറിപ്പറക്കാതെ
ഭവനങ്ങള്‍ക്കുള്ളിലെ ചുറ്റുവട്ടം
തലതല്ലിക്കേഴുന്ന മാറിടംപൊത്തി നാം
ഭക്തിയാല്‍ പാടിടാം ദൈവനാമം

മാനവരാശിക്കു നാശം വരുത്തുന്ന
മാരകമായ കൊറോണയെ നാം
ഇനിയൊരു നാളിലും വന്നുകൂടാ ഭൂവില്‍
നിന്നെത്തുരത്തുവാന്‍ ഞങ്ങളുണ്ട്

പെറ്റുവളര്‍ത്തിയൊരമ്മതന്‍മേനിയില്‍
ചുടലക്കളം തീര്‍ത്തൊരാ,ദൃശ്യവിപത്തിനെ
മുഖാവരണം കെട്ടി തടയാം നമുക്കിന്ന്
ഒരുമിച്ചുനില്‍ക്കാം മനസ്സുകൊണ്ട്.

കൈകഴുകി നിന്റെ കണ്ണിപൊട്ടിച്ചിടാന്‍
ലോകജനാവലി കൂടെയുണ്ട്.
തോല്‍ക്കില്ല ഞങ്ങള്‍ കൊറോണതന്‍മാരിയില്‍
തോല്‍ക്കാതിരിക്കുവാന്‍ സംഘടിക്കാം.