ഗീത മുന്നൂര്‍ക്കോട്

എന്ന്, എവിടെയാണ്

ഞാൻ ജീവിതം

മറന്നുവച്ചത്…?

 

കാറ്റെടുത്തിരിക്കുമെന്ന്

വട്ടുകളിക്കുന്ന കുട്ടൻ.

 

കാക്ക കൊത്തീംകൊണ്ടുപോയല്ലോന്ന്

മുത്തശ്ശിത്തൊണ്ണ് ചിരിക്കുന്നു

 

പരുന്ത്

റാഞ്ചിയെന്ന്

ഇക്കിളിക്കൂട്ടുന്നു

കൂട്ടുകാർ

ങ! നന്നായിപ്പോയി –

പാടുപെട്ടു കൊമ്പുപിടിച്ച്

മെരുക്കിയെടുത്ത്

മൂലയ്ക്കൊരു കുറ്റിയ്ക്കുതളച്ചെന്ന്

ഒരുപാട്

സാക്ഷ്യങ്ങൾ

 

 

എനിയ്ക്കിനിയും

ഓർക്കാനാകുന്നില്ലല്ലോ

മറുവശം നീണ്ടുപോകുന്ന

മൂക്കുകയറിനറ്റത്താണോ, എന്തോ!

 

 

അല്ലായിരിക്കും

കാലത്തിലേയ്ക്ക്

അപ്രത്യക്ഷനായ

കപ്പിത്താനെ കാണാഞ്ഞ്

മത്സ്യകന്യകയ്ക്ക്

സ്വയമെറിഞ്ഞുകൊടുത്തതാകാം

 

 

ഏതോ ആഴങ്ങളിൽ

ആരും കാണത്തിടത്ത്

കിടന്നുതിളങ്ങട്ടെ

ഞാൻ മറന്നിട്ട ജീവിതം.