കോട്ടയത്തുതമ്പുരാന്‍

കോട്ടയത്തുതമ്പുരാന്റെ രണ്ടാമത്തെ ആട്ടക്കഥ. അദ്ദേഹത്തിന്റെ നാലുകഥകളില്‍ വച്ച് ഏറ്റവും പ്രൗഢവും കഠിനവുമാണ് ‘കിര്‍മ്മീരവധം’. മഹാഭാരതം വനപര്‍വ്വത്തെ അടിസ്ഥാനമാക്കിയുള്ള ഇതിലെ നായകന്‍ ധര്‍മ്മപുത്രരാണ്.

കഥാസാരം

പഞ്ചപാണ്ഡവന്‍മാരുടേയും പാഞ്ചാലിയുടേയും കഥ. കൗരവരുമായി ചൂതില്‍ തോറ്റ് എല്ലാം നഷ്ടപ്പെട്ട പാണ്ഡവര്‍ കുന്തീമാതാവിനെ വിദുരഗൃഹത്തിലാക്കിയിട്ട്, പാഞ്ചാലിയോടും ഗുരുവായ ധൗമ്യമഹര്‍ഷിയോടും കൂടി വനവാസത്തിനായി പുറപ്പെട്ടു. ഏതാണ്ട് എണ്‍പത്തെണ്ണായിരം ബ്രാഹ്മണരും അവരെ അനുഗമിച്ചു. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപൊള്ളുന്ന വെയിലും പൊടിക്കാറ്റും ഏറ്റ് തളര്‍ന്ന പാഞ്ചാലിയെ കണ്ട് ധര്‍മ്മപുത്രര്‍ അത്യന്തം വിഷമിക്കുന്നു. തന്റെ ഈ അവസ്ഥയിലല്ല, ഒപ്പമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാലാണ് ദു:ഖമെന്ന് പാഞ്ചാലി ധര്‍മ്മപുത്രരെ അറിയിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് ധര്‍മ്മപുത്രര്‍ ഗുരുവായ ധൗമ്യനെ കണ്ട് ചോദിക്കുന്നു. ധൗമ്യന്റെ ഉപദേശാനുസരണം ആദിത്യസേവ ചെയ്യുന്നു. ധര്‍മ്മപുത്രരുടെ മുന്‍പില്‍ സംപ്രീതനായ സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട് അക്ഷയപാത്രം നല്‍കുന്നു. ‘എല്ലാ ദിവസവും എല്ലാവര്‍ക്കും ആവശ്യമുള്ളിടത്തോളം ഭക്ഷണം ഈ പാത്രത്തില്‍നിന്നും ലഭിക്കും. എന്നാല്‍, അതതുദിവസം പാഞ്ചാലി ഭക്ഷിക്കുന്നതുവരെ മാത്രമേ ഇവ ലഭിക്കുകയുള്ളു’ എന്നു പറഞ്ഞ് സൂര്യന്‍ മറയുന്നു.
ധര്‍മ്മപുത്രര്‍ അക്ഷയപാത്രം ഗുരുവിനെ കാട്ടുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ബ്രാഹ്മണാദികള്‍ക്ക് ഭക്ഷണം നല്‍കുവാനായി പാത്രം പാഞ്ചാലിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ പാണ്ഡവര്‍ കാമ്യകവനത്തില്‍ കഴിയുമ്പോള്‍ ഒരുദിവസം, പാണ്ഡവരുടെ ദുരവസ്ഥ അറിഞ്ഞ് കൃഷ്ണന്‍ അവരെ ദര്‍ശിക്കാനായി കുമുദ്വതി എന്ന സൈന്യത്തോടുകൂടി അവിടെയെത്തി. ധര്‍മ്മപുത്രരുടെ സങ്കടങ്ങള്‍ കേട്ട് അത്യന്തം കോപാകുലനായ ശ്രീകൃഷ്ണന്‍ ദുര്യോധനാദികളുടെ നിഗ്രഹോദ്ദേശത്തോടെ തന്റെ ചക്രായുധത്തെ സ്മരിക്കുന്നു. സംഹാരമൂര്‍ത്തിയേപ്പോലെ അവിടെ പ്രത്യക്ഷപ്പെടുന്ന സുദര്‍ശനത്തെ കണ്ട് ധര്‍മ്മപുത്രര്‍, ശ്രീകൃഷ്ണനെ സമാധാനിപ്പിച്ച് ചക്രായുധത്തെ മടക്കുന്നു. ശ്രീകൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപ്പോകുന്നു.
പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച വിവരമറിഞ്ഞ് അസ്വസ്ഥനായ ദുര്യോധനന്റെ പ്രേരണയാല്‍ ദുര്‍വാസാവ് മഹര്‍ഷി പാണ്ഡവരുടെ അടുത്തെത്തുന്നു. മഹര്‍ഷിയേയും ശിഷ്യരേയും ധര്‍മ്മപുത്രര്‍ സ്വാഗതം ചെയ്ത് സ്‌നാനത്തിനയക്കുന്നു. ആ സമയത്ത് പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞിരുന്നു. ദുര്‍വാസാവും ശിഷ്യരും സ്‌നാനം കഴിഞ്ഞ് എത്തുമ്പോള്‍ ഭക്ഷണം നല്‍കുവാന്‍ വഴിയില്ലല്ലോ എന്നു ചിന്തിച്ച് പാഞ്ചാലി വിലപിക്കുന്നു.
പാഞ്ചാലിയുടെ അടുത്തേക്ക് ഭക്തവത്സലനായ ശ്രീകൃഷ്ണന്‍ എത്തുന്നു. പക്ഷേ ഭഗവാനും ‘വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരൂ’ എന്ന് പാഞ്ചാലിയോട് യാചിക്കുകയാണ് ചെയ്തത്. തന്റെ ഭക്ഷണം കഴിഞ്ഞതിനാല്‍ യാതൊന്നും ഇവിടെ ശേഷിക്കുന്നില്ല എന്നറിയിക്കുന്ന പാഞ്ചാലിയോട് ‘നോക്കു, എന്തെങ്കിലും കാണും’ എന്നുപറഞ്ഞ് കൃഷ്ണന്‍ പാത്രം കൊണ്ടുവരാന്‍ നിര്‍ദേശിക്കുന്നു. അതില്‍ പറ്റിക്കിടന്ന ശാകശകലം വാങ്ങി ഭക്ഷിച്ച് തൃപ്തനായി ശ്രീകൃഷ്ണന്‍ പെട്ടെന്നുതന്നെ പോകുന്നു.
ഭഗവാന്‍ തൃപ്തനായതോടേ ഈ സമയം ഗംഗയില്‍ സ്‌നാനംചെയ്തുകൊണ്ടിരുന്ന ദുര്‍വാസാവിനും ശിഷ്യര്‍ക്കും വയറുനിറഞ്ഞ് തൃപ്തി കൈവരുന്നു. ജ്ഞാനദൃഷ്ടിയാല്‍ എല്ലാം ഭഗവത്‌ലീലയാണേന്നു മനസ്സിലാക്കിയ മഹര്‍ഷി ധര്‍മ്മപുത്രരെ കണ്ട് അനുഗ്രഹിച്ച് ദുര്യോധനന്റെ ഗര്‍വ്വം തീര്‍ക്കുമെന്നും പറഞ്ഞ് മടങ്ങിപ്പോകുന്നു.
കുറച്ചുകാലങ്ങള്‍ക്കുശേഷം ഒരിക്കല്‍ വനത്തില്‍ വച്ച് ശാര്‍ദ്ദൂലന്‍ എന്ന ഒരു രാക്ഷസന്‍ അര്‍ജുനനുമായി ഏറ്റുമുട്ടി, അവനെ അര്‍ജുനന്‍ വധിക്കുന്നു. ശാര്‍ദ്ദൂലന്റെ മരണം അറിഞ്ഞ പത്‌നി സിംഹിക ദു:ഖിക്കുന്നു. പ്രതികാരം ചെയ്യാനുറച്ച് സിംഹിക സുന്ദരീരൂപം (ലളിത) ധരിച്ച് പാഞ്ചാലിയെ അപഹരിക്കുവാനായി പുറപ്പെടുന്നു. പാണ്ഡവര്‍ സന്ധ്യാവന്ദനത്തിനു പോയ തക്കംനോക്കി ലളിത പാഞ്ചാലിയെ സമീപിച്ച്, ഇവിടെ അടുത്തൊരു ദുര്‍ഗ്ഗാക്ഷേത്രമുണ്ടെന്നും അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ സര്‍വദുരിതങ്ങളും ഒടുങ്ങുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ലളിത സൂത്രത്തില്‍ പാഞ്ചാലിയെ മറ്റൊരു കാട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നു. കുറേ ദൂരം ചെന്നപ്പോള്‍ അപശകുനങ്ങള്‍ കണ്ട് പാഞ്ചാലി തിരികെ പോരാന്‍ ഒരുങ്ങുന്നു. സിംഹിക തനിരൂപം കൈക്കൊണ്ട് ബലാല്‍ക്കാരമായി പാഞ്ചാലിയെ എടുത്തുകൊണ്ടുപോകുന്നു.
ഭയചികിതയായ പാഞ്ചാലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹദേവന്‍ പാഞ്ചാലിയെ രക്ഷപ്പെടുത്തി സിംഹികയുടെ കുചനാസികകള്‍ ഛേദിക്കുന്നു. ഈ വിവരങ്ങള്‍ മറ്റുപാണ്ഡവരെ സഹദേവനും പാഞ്ചാലിയും ചെന്ന് അറിയിക്കുന്നു. സിംഹിക സോദരനും രാക്ഷസപ്രമുഖനുമായ കിര്‍മ്മീരന്റെ സമീപമെത്തി സങ്കടമറിയിക്കുന്നു. ഉടനെ സോദരിയെ സമാധാനിപ്പിച്ച് അയച്ചശേഷം കിര്‍മ്മീരന്‍ അതിയായ കോപത്തോടെ സൈന്യസമേതം പാണ്ഡവരെ നശിപ്പിക്കുവാനായി പുറപ്പെടുന്നു
കിര്‍മ്മീരന്‍ ഭീമനെ പോരിനു വിളിക്കുന്നു. തുടര്‍ന്ന് നടക്കുന്ന ഘോരയുദ്ധത്തില്‍ ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. രംഗം പതിനഞ്ചില്‍ ദുഷ്ടരാക്ഷസനെ വധിച്ചതറിഞ്ഞ കാമ്യകവനവാസികളായ മുനിമാര്‍ വന്ന് ഭീമസേനനെ സ്തുതിചെയ്യുന്നതോടെ കഥ പൂര്‍ണമാകുന്നു.

കഥാപാത്രങ്ങളും വേഷങ്ങളും

ധര്‍മ്മപുത്രര്‍ പച്ച
പാഞ്ചാലി സ്ത്രീ മിനുക്ക്
ധൌ മ്യന്‍ മിനുക്ക്
സൂര്യന്‍ ചുവന്ന മനയോല
ശ്രീകൃഷ്ണന്‍ പച്ച മുടി
സുദര്‍ശനം ചുവന്ന താടി
ദുര്‍വ്വാസാവ് മിനുക്ക്
ശാര്‍ദ്ദൂലന്‍ ചുവന്ന താടി
അര്‍ജ്ജുനന്‍ പച്ച
സിംഹിക കരി
ലളിത (സിംഹിക)സ്ത്രീ
സഹദേവന്‍ പച്ച
ഭീമന്‍ പച്ച
കിര്‍മ്മീരന്‍ കത്തി
മഹര്‍ഷിമാര്‍ മിനുക്ക്‌