വിനയപദ്ധതി

വിനയം വാച്ചിടുന്നോനു -വിശ്വവും വശ്യമായ്‌വരും;
ശരത്തിൽ വെള്ളം താഴുമ്പോൾ -സ്‌നാനത്തിന്നർഹമാം നദി.

പാരായിടും നമുക്കുള്ള -പണ്ടത്തേത്തറവാടിതിൽ
താണുതന്നെ നടക്കേണം -തലമുട്ടാതിരിക്കുവാൻ.

താണുതാണുയരത്തേക്കു -തത്വവേദികൾ കേറവേ,
പൊങ്ങിപ്പൊങ്ങിക്കിഴുപ്പോട്ടു പോരുന്നൂ പടുവിഡ്‌ഢികൾ.

പാരം മൗലി കുനിക്കുന്നു -ഫലം തിങ്ങിന പാദപം,
അപ്രാപ്യമല്ല തന്നർത്ഥ -മാർക്കുമെന്നറിയിക്കുവാൻ.

 

പക്ഷിക്കു വാനിൽപ്പാഞ്ഞീടാൻ -പത്രംനൽകിന നാന്മുഖൻ
തറയിൽത്താൻ നടന്നീടാൻ -ചരണം മർത്ത്യനേകിനാൻ.

മാതാപിതാക്കളാചാര്യൻ -മഹീശൻ മുതലെത്രപേർ
വലിയോരില്ലേ നമ്മൾക്കു -വന്ദ്യരായ്പ്പലരീതിയിൽ?

താന്തോന്നിയാവതല്ലേതും -സ്വന്തന്ത്ര്യത്തിന്റെ ലക്ഷണം;
നിയമത്തിന്നു കീഴ്പ്പെട്ടു -നിൽപൂനിശ്ശേഷസൃഷ്ടിയും

വായ്പിപ്പുപൊക്കം മേനിക്കു -വാമനന്മാർ ഞെളിച്ചിലാൽ?
പ്രാംശുക്കൾ കുനിവൂ തങ്ങൾ -പരരോടൊപ്പമാകുവാൻ

അറിയുംതോറുമാർക്കംത -ന്നറിവില്ലായ്മ ബോദ്ധ്യമാം;
നിറയുന്ന കുടത്തിങ്കൽ -നീരു തുള്ളിത്തുളുമ്പുമോ?

കടൽക്കരയിൽന്നേതോ -കക്കമാത്രം പെറുക്കുവോൻ
താനെന്നുരച്ചുപോൽ ന്യൂട്ടൺ -സർവ്വശാസ്ത്രാബ്ധിപാരഗൻ

വംശം, വിദ്യ, ധനം, രൂപം, വദാന്യത്വം, പരാക്രമം,
ആറുമട്ടിത്തരം ലോക-ർക്കകതാരിൽ വരും മദം

മുറ്റുമോരോ കുലത്തിന്നും -മൂൽഅം നമ്മൾ തിരക്കുകിൽ
പത്മത്തിനൊപ്പമടിയിൽ -പ്പങ്കം വായ്പതു കണ്ടിടാം.

വിനയം വിട്ടു വിജ്ഞർക്കു -വിദ്യ ദർപ്പം വരുത്തുകിൽ
സ്തന്യം വി,ട്ടതു മക്കൾക്കു -തായ നഞ്ഞൂട്ടിടുന്നതാം

ഒരുകാറ്റിലുരുക്കുടു -മൊരിടത്തർത്ഥസഞ്ചയം;
അടുത്തകാറ്റിൽച്ചിതറി -യങ്ങിങ്ങാകെപ്പറന്നുപോം.

ഇന്നലെശ്ശിസുവായ് വാണോ -നിന്നു യൗവനഗർവിതൻ;
നാളെജ്ജരാതുരൻ; ഹന്ത! -മറ്റന്നാൾശ്ശമനാതിഥി!!

ഫലാഭിസന്ധി കൈവിട്ടും, -പരർ കേട്ടറിയാതെയും,
ചെയ്യുന്ന ദാനമേ ദാനം; -ശേഷം കച്ചവടക്രമം.

തിര്യക്കുകൾക്കും മെയ്യൂക്കു -ദൈവം നൽകിയിരിക്കവേ
ഘോരൻ താനെന്നുവെച്ചേവൻ -കൊമ്പൻമീശ പിരിച്ചിടും?

നല്ലോരെക്കണ്ടിടുന്നേരം നമ്രമാകും ശിരസ്സുതാൻ
ആഭിജാത്യാദിസമ്പന്ന -ർക്കടയാളം ധരിത്രിയിൽ

മദമാമാനമേലേറും -മഘവാവിനെയും ദ്രുതം
പൂഴിക്കുള്ളിൽപ്പതിപ്പിക്കും -പൂജ്യപൂജാവ്യതിക്രമം

ഏതു താമസമായുള്ള -ഹൃത്തും വിനയമേന്തുകിൽ
ശോഭിക്കും പനിനീർപ്പുഷ്പം -ചൂടും കാർകുഴൽപോലവേ.