ആശിച്ചതു ലഭിക്കാത്തോ-നരിശത്തിന്നദീനനാം ; കാരണത്തെ നശിപ്പിച്ചാൽ -ക്കാര്യം താനേ നശിച്ചുപോം.

അശക്തന്നു ബലം ക്ഷാന്തി- ശക്തന്നതു വിഭൂഷണം  ; തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണം ;-തെറ്റില്ലെങ്കിൽ ക്ഷമിച്ചിടാം.

അവിധേയനോടാർക്കുമുണ്ടാ-മരിശത്താൽ പ്രയോജനം ? വിധേയനോടുള്ളരിശം  ;-വിഭുവിന്നു വിളങ്ങുമോ?

ദാരിദ്രബാധിതൻ ത്യാഗി;- തരുണൻ വിജിതേന്ദ്രിയൻ ; ബലവാൻ ക്ഷാന്തൻ ;-ഈ മൂന്നു- പേരും വാഴ്ത്തപ്പെടേണ്ടവർ.

ക്ഷമയാം ചട്ട പൂണ്ടോനു- ജയിക്കാമേതുലോകവും ; തണ്ണീരിൽ വീഴും തീക്കൊള്ളി- തണുത്തേ മതിയായിടൂ.

കോമരത്തുള്ളൽ തുള്ളല്ലേ- കോപഭാധക്കൊരുത്തനും; ദർശിക്കുവാൻ ചിറിക്കുന്ന- ദേഹായാസമതിൻ ഫലം.

ക്രോധം കോപത്തെ വെന്നീടാ;- കൂരിരുട്ടിരുൾ മാറ്റിടാ; ക്ഷാന്തിയാലരിശം നീങ്ങും ;- തമസ്സമ്പിളിയാൽ കെടും.

സ്വാധീനമാം പുണ്യതീർത്ഥം,- ധനം വേണ്ടാത്തതാം ക്രതു, ക്ളേശമറ്റ തപസ്സും താൻ – ക്ഷമാശീലം ശുഭാവഹം.

എത്രയോ സുന്ദരം നമ്മൾ-ക്കിശൻ നല്കിയൊരാനനം  ; അരിശം കൊണ്ടു വൈരൂപ്യ- മതിനെന്തിനണയ്പ്പുനാം  ?

ദംഷ്ട്രവും തീക്കനൽക്കണ്ണും- നീണ്ടനാക്കു മലർച്ചയും കാട്ടിലെങ്ങോ കിടക്കേണ്ട- കടുവക്കേകി നാന്മുഖൻ.

പിണി യാതൊന്നുമില്ലാതെ- പിച്ചും പേയും പുലമ്പിടും  ; മദ്യമുള്ളിൽ കടക്കാതെ- മത്താടും കോപബാധിതൻ .

കൊള്ളിവെയ്ക്കും ഗൃഹത്തിന്നു;- കൂട്ടക്കൊല നടത്തിടും  ; ആത്മഘാതിയുമായ്‌‌ത്തീരു- മരിശം പൂണ്ട പാതകി.

ഇടിയും മിന്നലും മുഞ്ഞി- യിരുണ്ട മുകിലാർന്നിടും കാലം തെല്ലു കഴിഞ്ഞീടിൽ -ക്കണ്ണീർ തൂകുമനല്പ്പമായ്.

കോപിക്കൊലാ നാമാരോടും – കോപിക്കാൻ തീർച്ചയാക്കുകിൽ കോപത്തോറ്റാട്ടെയക്കോപം;- ഘോരാരാതിയതല്ലയോ?

വിശുദ്ധമീ മന:ക്ഷേത്രം – വിവേകത്തിൻ പ്രതിഷ്ടയാൽ; ഈറപ്പിശാചഴിഞ്ഞാടാ- നിതാർ പാഴ്‌‌ക്കളമാക്കിടും?  മാറിടത്തിൽച്ചവിട്ടീട്ടും – മാധവൻ ക്ഷാന്തനാകയാൽ പുരുഷോത്തമനെന്നോതി -പൂജിച്ചദ്ദേവനെബ്‌‌ഭൃഗു.

ക്ഷമാദേവതയെക്കാണ്മിൻ -ജഗൽപുണ്യപതാകയെ; പാഞ്ഞെത്തുമരിശപ്പാമ്പിൻ -പത്തിതാഴ്‌‌ത്തും വിഭൂതിയെ.

കനിവിൻ നീരുറന്നീടും -കൺകൊണ്ടൂഴിയെ നോക്കുവോൾ; പുഞ്ചിരിപ്പുണ്`ണ്ഡരീകപ്പൂ -പുരോഭൂവിൽ വിരിക്കുവോൾ;

മൗർഖ്യമാക്രോശനം ചെയ്താൽ -മൗനവൃത്തിഭജിക്കുവോൾ ; വികാരക്കെടുതീക്കുള്ളം -വിറകാക്കാതെ വാഴുവോൾ;

പ്രസന്നയായ് , മധുരയായ് ,- പ്രൗഢയായ് , പ്പരിശുദ്ധയായ് , മേവുമിദ്ദേവിയെക്കൂപ്പാം -മേന്മേൽപ്പാപം ശമിക്കുവാൻ.

(സന്ദാനിതകം )