മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്‍ശകനായിരുന്നു എം.പി. പോള്‍ (മേയ് 1, 1904-ജൂലൈ 12, 1952). പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപീകരിക്കുന്നതിനു മുന്‍കയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു. ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തി. ജീവിതകാലം മുഴുവന്‍ പോളിനു സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. 1904 ല്‍ എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനിച്ചത്. കോളജ് അദ്ധ്യാപകന്‍ എന്ന നിലയിലും പേരെടുത്തിരുന്നു. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ.സി.എസ്. പരീക്ഷയില്‍ ഒന്‍പതാമത്തെ റാങ്ക് കിട്ടിയിരുന്നു, എന്നാല്‍ ആദ്യത്തെ ആറു പേര്‍ക്കു മാത്രമേ ജോലി ലഭിച്ചിരുന്നുള്ളു. അതിനാല്‍ അദ്ദേഹം തൃശൂരിലെത്തി സെന്റ് തോമസ് കോളജ്, തൃശൂര്‍, എസ്.ബി. കോളജ്, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകനായി. തുടര്‍ന്ന് 'എം.പി. പോള്‍സ് ട്യൂട്ടോറിയല്‍ കോളജ് 'എന്ന പേരില്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തില്‍ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അത്.
സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു പ്രൊഫ. പോള്‍. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി നോക്കവേയാണ് സഭയുമായി തെറ്റിയത്. അന്ന് പ്രിന്‍സിപ്പാള്‍ ആയിരുന്നത് ഫാ. പാലോക്കാരന്‍ ആയിരുന്നു. സാഹിത്യകാരനായിരുന്നതിനാല്‍ പ്രിന്‍സിപ്പാളിന് പ്രൊഫ. പോളിനെ വലിയ കാര്യമായിരുന്നു. എന്നാല്‍ അന്ന് കോളേജില്‍ കൃത്യമായ ഗ്രേഡിങ്ങ് സംവിധാനമോ, അതിനനുസരിച്ചുള്ള നിയമനമോ ഉദ്യോഗകയറ്റമോ നിലവിലില്ലായിരുന്നു. ശമ്പളവും തുച്ഛമായിരുന്നു. അദ്ധ്യാപകര്‍ പുറമേ ട്യൂഷന്‍ ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞു കൂടിയിരുന്നത്. ശമ്പളം കൃത്യമായ തീയതിയില്‍ ലഭിക്കില്ലായിരുന്നു. പ്രിന്‍സിപ്പാളിന്റെ വിശ്വസ്തനുമായിരുന്ന ഹെഡ് ക്ലാര്‍ക്കായിരുന്നു ഇതിനെല്ലാം പിന്നില്‍. പോള്‍ ഇതിനെതിരെ സംസാരിച്ചു. ശമ്പളം കൃത്യമായ തീയതിയില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടാക്കി. ആര്‍, എവിടെ വച്ച് എന്ന് ശമ്പളം തരും എന്നു ചോദിച്ച് പ്രിന്‍സിപ്പാളിന് കത്തുമയച്ചു. ഈ സംഭവത്തോടേ പോള്‍ കോളേജില്‍ അനഭിമതനായി. അസമയത്ത് കൂടിക്കാഴ്ചക്ക് വിളിച്ച പ്രിന്‍സിപ്പാളിനോട് സാധ്യമല്ല എന്ന് തീര്‍ത്തു പറയുകയുണ്ടായി. അതിനു ശേഷം അദ്ദേഹത്തെ കോളേജില്‍ നിന്ന് പുറത്താക്കി. കള്ള പ്രചരണങ്ങള്‍ അഴിച്ചു വിട്ട് പോളിനെതിരെ സാമുദായിക ഭ്രഷ്ട് വരെ ആവശ്യപ്പെട്ടു. ഇതിനായി പള്ളിയും ധ്യാനകേന്ദ്രങ്ങളും നിര്‍ലോഭം ഉപയോഗിച്ചു. ഈ വിരോധം അദ്ദേഹത്തിന്റെ മരണശേഷവും തുടര്‍ന്നു. 1952ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ പള്ളിവക ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സഭാ നേതൃത്വം വിസമ്മതിച്ചു. സഭാ വിരോധികള്‍ക്കും പാഷണ്ഡികള്‍ക്കും നീക്കിവച്ചിരിക്കുന്ന തെമ്മാടിക്കുഴിയില്‍ പോളിനെ സംസ്‌കാരിക്കുകയായിരുന്നു.
നവകേരളം എന്ന പേരില്‍ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരില്‍ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പിന്നീട് സംഘടനയില്‍ നിന്നും അകലം പാലിച്ചു. കേരള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്മാരില്‍ ഒരാളാണ്. സംഘം പിന്നീട് നാഷണല്‍ ബുക്‌സ് സ്റ്റാളുമായി ചേര്‍ന്ന ശേഷം വിജയകരമായി സ്ഥാപനമായി.മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക പരിപ്രേക്ഷ്യം നല്‍കിയത് പോളായിരുന്നു. വിശ്വസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമര്‍ശന ശൈലികള്‍ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്ക് ഉടമായിരുന്നു പോള്‍.

കൃതികള്‍

നോവല്‍ സാഹിത്യം
ചെറുകഥാ പ്രസ്ഥാനം
സാഹിത്യ വിചാരം
സൗന്ദര്യ നിരീക്ഷണം
കാവ്യദര്‍ശനം