ഭാരതത്തിന്റെ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്റെ അയനം അഥവാ യാത്ര എന്നാണ് രാമായണത്തിന് അര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. 
ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയാണിത്.
ഇന്നുകാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങള്‍ ചേര്‍ന്നതാണ്. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട്, വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന ഭാഗങ്ങള്‍ പിന്നീട് ചേര്‍ക്കപ്പെട്ടുവെന്നു കരുതുന്നു. രാമായണത്തില്‍ രാമനെ ഈശ്വരനായി ഉദ്‌ഘോഷിക്കുന്ന കാണ്ഡങ്ങള്‍ പില്‍ക്കാലത്ത് കൂട്ടിചേര്‍ക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും പറയുന്നു. 

ഐതിഹ്യം
രാമായണം കാവ്യരൂപത്തില്‍ രചിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച്, വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്നുവന്ന നാരദമുനിയില്‍ നിന്നാണ് വാല്മീകി രാമകഥ കേള്‍ക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം ഇങ്ങനെയായിരുന്നു:

”ക്വോ നസ്മിന്‍ സാമ്പ്രതം ലോകേ ഗുണവാന്‍ തത്ര വീര്യവാന്‍”

അതായത് ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കില്‍ അങ്ങേക്കറിയാതിരിക്കാന്‍ വഴിയില്ലല്ലോ? എന്നായിരുന്നു. അതിനുള്ള മറുപടിയായാണ് നാരദന്‍ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.
ഏറെക്കുറെ എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥമഹാരാജാവിന്റെ മൂത്തമകന്‍ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടര്‍ന്ന്, നാരദന്‍ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുക്കുന്നു.
പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയില്‍ കുളിക്കാന്‍ പോവുകയായിരുന്ന വാല്മീകി ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ആണ്‍പക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. ആണ്‍പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവുംചേര്‍ന്ന് ആ കാഴ്ച മഹര്‍ഷിയുടെ മനസ്സലിയിച്ചു. ഉള്ളില്‍ ഉറഞ്ഞുകൂടിയ വികാരമാണ്

‘മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ
യല്‍ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം’

എന്ന ശ്ലോകരൂപത്തില്‍ പുറത്തുവന്നത്. ഈ ശ്ലോകം ചൊല്ലിത്തീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തില്‍ത്തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാന്‍ വാല്മീകിയെ ഉപദേശിച്ചു.
ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണകഥ കാവ്യരൂപത്തില്‍ അദ്ദേഹം എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.
ച്യവനമഹര്‍ഷി അനേകായിരം വര്‍ഷം തപസ്സിരുന്ന് ശരീരം മുഴുവന്‍ ചിതല്പുറ്റ് (വല്മീകം) വന്നു മൂടിയെന്ന കഥ വാല്മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.
നാരദന്റെ അഭിപ്രായത്തില്‍ ശ്രീരാമന് സദൃശനായി മറ്റൊരാളുണ്ടായിരുന്നില്ല. ഗാംഭീര്യത്തില്‍ സമുദ്രത്തേയും സൗന്ദര്യത്തില്‍ പൂര്‍ണചന്ദ്രനെയും ക്രോധത്തില്‍ കാലാഗ്‌നിയേയും ക്ഷമയില്‍ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയില്‍ ഉണ്ടായ ആദ്യപുത്രനാണ് രാമന്‍. മറ്റു ഭാര്യമാരായ സുമിത്രയില്‍ ലക്ഷ്മണനെന്നും ശത്രുഘ്‌നനെന്നും കൈകേയിയില്‍ ഭരതനെന്നും മറ്റു മൂന്ന് പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥന്‍ മൂത്തപുത്രനെന്ന നിലയില്‍ അനന്തരാവകാശിയായി രാമനെയാണ് കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയില്‍ ചില നാടകീയ സംഭവങ്ങള്‍ ഉണ്ടായി.
തന്റെ മകന്‍ ഭരതന്‍ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നല്‍കിയ വരത്തിന്റെ പിന്‍ബലത്താല്‍ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിന് അയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ രാമന്‍ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹന്‍ അവരെ ഗംഗ കടത്തിവിടുകയും കാട്ടില്‍വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ചിത്രകൂടത്തില്‍ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളില്‍ ദശരഥന്‍ ചരമമടഞ്ഞു. യുവരാജാവായി ഭരണം തുടരാന്‍ ഭരതന്‍ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതന്‍ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഭരതന്റെ അഭ്യര്‍ത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചുചെല്ലാന്‍ രാമന്‍ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അതു മുന്‍നിര്‍ത്തി ഭരതന്‍ രാജ്യഭാരം നിര്‍വഹിക്കുന്നു.
വീണ്ടും നഗരത്തില്‍നിന്ന് ആളുകള്‍ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമന്‍ കൂടുതല്‍ ദുര്‍ഗ്ഗമമായ ദണ്ഡകാരണത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാര്‍ക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാന്‍ അദ്ദേഹം സഹായിക്കാമെന്നേല്‍ക്കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്. രാവണന്‍ ശൂര്‍പ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാല്‍, ഇവരെയെല്ലാം രാമന്‍ എതിര്‍ത്ത് തോല്പിക്കുന്നു. മാരീചന്‍ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണന്‍ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണന്‍ വധിച്ചു.
സീതയെ അന്വേഷിച്ചുനടക്കുന്ന രാമലക്ഷ്മണന്മാര്‍ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവര്‍ പരിചയപ്പെടുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവന്‍ തന്റെ വാനരസേനയെ ഏല്പിക്കുന്നു.
വാനരപ്പടയില്‍ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാന്‍ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയില്‍ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്തു, രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരുംവഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവയ്ക്കാന്‍ രാവണന്‍ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാന്‍ കൊട്ടാരത്തിനു തീ കൊടുക്കുന്നു. രാവണന്റെ സേനാപതികളെയും ഇളയമകനായ അക്ഷയകുമാരനെയും ഹനുമാന്‍ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.
രാമന്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തില്‍ രാവണനെ വധിക്കുകയും സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമന്‍ തിരിച്ചുപോരുന്നു. സീതയോട് രാമന്‍ ക്രൂരമായാണ് സംസാരിച്ചത്. എന്നാല്‍ സീത അഗ്‌നിയില്‍ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.
ശ്രീരാമന് അയോധ്യയില്‍ വന്‍ വരവേല്പ് നല്‍കുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകള്‍ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങള്‍, ബാലമരണം, വിധവകള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവര്‍ക്ക് ലഭിച്ചു. ഒടുവില്‍ തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ചശേഷം ശ്രീരാമന്‍ സരയൂ നദിയിലിറങ്ങി സ്വര്‍ഗാരോഹണം ചെയ്തു.