(വിശുദ്ധ മറിയത്തെപ്പറ്റിയുള്ള കൃതി)
കെ.പി. അപ്പന്‍

യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ച് പ്രമുഖ സാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്‍ രചിച്ച പുസ്തകമാണ് മധുരം നിന്റെ ജീവിതം. മേരിവിജ്ഞാനീയം എന്ന ദൈവശാസ്ത്രശാഖയുടെ ഭാഗമായി മലയാളത്തിലുണ്ടായ ആദ്യത്തെ രചനയായ ഈ കൃതി2006ല്‍ ആണ് പ്രസിദ്ധീകരിച്ചത്. മരണശേഷം ഈ കൃതിക്ക് അപ്പന് 2008ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.ബൈബിള്‍ വായനയുടെ വെളിച്ചത്തില്‍ വിശുദ്ധമറിയത്തെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയില്‍.

ആദ്യത്തെ രണ്ടധ്യായങ്ങളില്‍ ഗ്രന്ഥകാരന്‍ ബൈബിളിന്റെ സംസ്‌കാരത്തിലേക്കും വിശുദ്ധമറിയത്തിന്റെ സവിശേഷതകളെ സംബന്ധിച്ച അറിവിലേക്കുമുള്ള തന്റെ പ്രവേശനത്തിന്റെ കഥ പറയുന്നു. മലയാളത്തിലും ഇതരഭാഷകളിലും സാഹിത്യഭാവനയെ ബൈബിളും മറിയവും സ്വാധീനിച്ച വിധം പരിശോധിക്കുകയും ചെയ്യുന്നു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തന്നെ സുവിശേഷങ്ങളിലെ സ്ഥലദര്‍ശനവുമായി പരിചയപ്പെടുത്തുകയും കന്യാമറിയത്തിന്റെ നല്ല ചിത്രങ്ങള്‍ തന്റെ മനസ്സില്‍ വരച്ചിടുകയും ചെയ്ത ഗില്‍ബര്‍ട്ട് എന്ന പുരോഹിതന്റെ കാര്യം അദ്ദേഹം എടുത്തു പറയുന്നു. തന്റെ വിമര്‍ശനഭാഷയെ രൂപപ്പെടുത്തുന്നതിലും ബുദ്ധിശക്തിയെ ചൈതന്യവത്താക്കുന്നതിലും ബൈബിള്‍ വഹിച്ച പങ്ക് ഏറ്റു പറയുകയും, മികച്ച കൃതികളെ ധ്യാനത്തോടെ വായിക്കാനുള്ള പ്രേരണ തനിക്കു നല്‍കിയത് ബൈബിളാണെന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. ‘ഏറ്റവും സുന്ദരമായ നക്ഷത്രത്തേക്കാള്‍ സുന്ദരിയായ കന്യക’ എന്നു വേഡ്‌സ്‌വര്‍ത്ത് വിശേഷിപ്പിച്ച കന്യാമറിയത്തെ ‘ആരാധനയുടെ പ്രാധാന്യത്തില്‍ ഉള്‍ക്കൊള്ളാന്‍’ മലയാളഭാവനക്കു കഴിഞ്ഞില്ലെന്നും അദ്ദേഹം പരിതപിക്കുന്നു.
‘ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികള്‍ പറയുന്നതുപോലെ, ദൈവത്തില്‍ വിശ്വസിക്കുന്നത് എല്ലാ സോഷ്യലിസത്തിനും എതിരാണ്. എന്നാല്‍, കന്യാമറിയത്തില്‍ വിശ്വസിക്കുന്നത് തികച്ചും മറ്റൊരു കാര്യമാണ്. അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തില്‍ വിശ്വസിക്കണം’ അദ്ദേഹം എഴുതുന്നു.
നാവികര്‍ക്കു വഴികാണിക്കുന്ന സമുദ്രതാരമായി മറിയം ഭാവന ചെയ്യപ്പെട്ടിട്ടുള്ള കാര്യവും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. യേശുവിനേയും മറിയത്തേയും ‘ദൈവശാസ്ത്രസംസ്‌കാരം നക്ഷത്രം കൊണ്ടു ബന്ധിച്ചിരിക്കുന്നു’ എന്ന നിരീക്ഷണവും ഇവിടെയുണ്ട്.’തിരുപ്പിറവി’യുടെ മുന്നറിവ് ദൈവദൂതനില്‍ നിന്നു കേട്ട മറിയത്തിന്റെ പ്രതികരണവും മറ്റുമാണ് നലാമധ്യായത്തിന്റെ വിഷയം. യേശുവിന്റെ പിറവിയുടെ സുവിശേഷങ്ങളിലേയും ഖുറാനിലേയും പശ്ചാത്തലവര്‍ണ്ണനകള്‍ ഒരുമിച്ച് പരിഗണിക്കുന്ന ഗ്രന്ഥകാരന്‍, ‘മറിയത്തിന്റെ മഹിമയെ ഉഷസ്സിന്റെ ചിറകുകള്‍ ധരിച്ച വാക്കുകള്‍ കൊണ്ടു പുകഴ്ത്തുന്നത് വിശുദ്ധ ഖുറാന്‍ ആണെന്നു’ വിലയിരുത്തുന്നു.
പുതിയനിയമത്തില്‍ വളരെക്കുറച്ചു വാക്കുകളില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന മറിയത്തെക്കുറിച്ച് പിന്നീട് ഒരുലക്ഷത്തോളം പഠനങ്ങള്‍ ഉണ്ടായെന്ന് അഞ്ചാമധ്യായം ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ഗ്രന്ഥകാരന്‍, പഴയനിയമം ഉത്തമഗീതത്തിലെ ‘സ്ത്രീകളില്‍ പരമസുന്ദരി’, ‘മൈലാഞ്ചിപ്പൂങ്കുല’ എന്നീ കല്പനകള്‍ മറിയത്തിന്റെ പൂര്‍വദര്‍ശനങ്ങളാണെന്നും, സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയവളായി വെളിപാടുപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീ വിശുദ്ധമാതാവാണെന്നും വാദിക്കുന്നു. മറിയത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള കല്പനകളില്‍ ‘മധുരം’ എന്ന വാക്കിനുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
ചരിത്രത്തിന്റെ ദിവ്യരഹസ്യാത്മകതയിലാണ് മറിയത്തിന്റെ സ്ഥാനമെന്നു പറയുന്ന അപ്പന്‍ ‘ക്രിസ്തു മുഴുവന്‍ മനുഷ്യരാശിയേയും രക്ഷിച്ചെങ്കില്‍ രക്ഷിക്കപ്പെട്ടവര്‍ എവിടെ’ എന്ന നീഷേയുടെ വെല്ലുവിളി എടുത്തു കാട്ടിയശേഷം, ‘ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ രക്ഷാലക്ഷ്യം ഇനിയും പൂര്‍ത്തിയായിട്ടില്ലായിരിക്കാം’ എന്നു സമ്മതിക്കുന്നു. രക്ഷയുടെ ഗോപുരം യേശുവായിരിക്കുമ്പോള്‍ അതിന്റെ താക്കോല്‍ മറിയമാണെന്ന ആശയം ചില സോഷ്യലിസ്റ്റുകള്‍ പോലും ഉയര്‍ത്തിപ്പിടിക്കുന്നതായി അദ്ദേഹം പറയുന്നു. ‘ദൈവത്തില്‍ വിശ്വസിക്കുന്നത് എല്ലാ സോഷ്യലിസത്തിനും എതിരാണ്. എന്നാല്‍……അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തില്‍ വിശ്വസിക്കണം’ എന്ന മതം ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികളുടേതായി അദ്ദേഹം ഉദ്ധരിക്കുന്നു.

‘നിന്റെ ഹൃദത്തിലൂടെ ഒരു വാള്‍ തുളച്ചു കയറും’ എന്ന ശിമയോന്റെ പ്രവചനത്തെ അനുസ്മരിച്ചു കൊണ്ട്, മറിയത്തിന്റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഏഴാം അദ്ധ്യായം.
എട്ടാം അദ്ധ്യായത്തില്‍, ദൈവമാതൃസങ്കല്പത്തെ ആശ്രയിച്ചുള്ള മേരീപൂജയുമായി ബന്ധപ്പെട്ട സമസ്യകള്‍ പരിഗണിക്കുന്ന ഗ്രന്ഥകാരന്‍, പള്ളിമതത്തിന്റെ പുരുഷാധിപത്യചായ്‌വ്, മേരീപൂജയുടെ നിഷേധത്തെ അബോധപൂര്‍വമായി സ്വാധീനിച്ചിരിക്കാം എന്ന അഭിപ്രായം സൂചിപ്പിക്കുന്നു. ഒടുവില്‍ വിരോധികള്‍ പോലും ‘മധുരം നിന്റെ ജീവിതം’ എന്നു പാടാന്‍ തുടങ്ങിയതായും അദ്ദേഹം പറയുന്നു. ദേവീപൂജയുടെ പ്രാര്‍ത്ഥനാസംസ്‌കാരവുമായി പരിചയമുള്ള ഭാരതീയമനസ്സില്‍ മേരീപൂജ പെട്ടെന്നു കടന്നുചെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒരേസമയം യേശുവിന്റെ അമ്മയും, ശിഷ്യയും ഗുരുനാഥയുമായി മേരിയെ കാണുന്ന ഗ്രന്ഥകാരന്‍ അവളെ ‘വൈരുദ്ധ്യങ്ങളുടെ രാജ്ഞി’ എന്നു വിളിക്കുന്നു. ‘ദൈവത്തെ പ്രസവിച്ചവള്‍’, ‘കന്യകാജാതന്‍’ തുടങ്ങിയ കല്പനകളിലെ ‘വിശുദ്ധവൈരുദ്ധ്യത്തെ’ അപ്പന്‍ എടുത്തുകാട്ടുന്നു. മേരിയുമായി ബന്ധപ്പെട്ട കല്പനകളുടെ സങ്കീര്‍ണതയെ വിശദീകരിക്കാന്‍ അദ്ദേഹം, ‘ക്രിസ്തുരഹസ്യം ഒരു ഈശ്വരപ്രശ്‌നം ആണ്’ എന്നും അതിനെ ‘മേരീരഹസ്യത്തിലൂടെ ആവിഷ്‌കരിക്കുകയാണു സുവിശേഷങ്ങള്‍’ എന്നും വാദിക്കുന്നു.
ടോള്‍സ്റ്റോയിയുടെ പത്‌നി സോണിയായുടെ ഒരു സ്വപ്നം വിവരിച്ചശേഷം സ്ത്രീകളോട് യേശുവിനുണ്ടായിരുന്ന സവിശേഷമായ കാരുണ്യത്തിന്റെ കഥ പറയുകയാണ് പതിമൂന്നാം അദ്ധ്യായത്തില്‍. യേശുവിനെതിരെ മനസ്സിനെ കഠിനമാക്കാന്‍ പുരുഷനു കഴിഞ്ഞേക്കാമെങ്കിലും സ്ത്രീയ്ക്ക് അതിനു കഴിയുകയില്ലെന്നു ഗ്രന്ഥകാരന്‍ വാദിക്കുന്നു. വേദപുസ്തകം ക്രിസ്തുവിനും സ്ത്രീയ്ക്കുമിടയില്‍ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു എന്നതാണ് പറയുന്ന കാരണം.
വിശുദ്ധമേരിയുടെ ചൈതന്യത്തിലും മേരിയെ സംബന്ധിച്ചും എഴുതപ്പെട്ട ഓരോ കഥകളാണ് അവസാനത്തെ രണ്ടധ്യായങ്ങളില്‍. കഷ്ടപ്പാടുകളുടെ നടുവിലും പരസ്‌നേഹചൈതന്യം നിലനിര്‍ത്തി അനുഗൃഹീതനായ ഒരു മനുഷ്യനെ സംബന്ധിച്ച മധ്യയുഗങ്ങളിലെ നാടോടിക്കഥയെഗ്രന്ഥകാരന്‍ ‘മേരിയില്‍ ആനന്ദിക്കുന്ന ആഖ്യാനം’, ‘മേരിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെ കഥ’ എന്നെല്ലാം പുകഴ്ത്തുന്നു. ദൈവമാതൃപ്രതിമയ്ക്കു മുന്നില്‍ അഭ്യാസപ്രകടങ്ങള്‍ നടത്തി മേരിയുടെ പ്രീതിയും അനുഗ്രഹവും നേടിയ നല്ലവനായ സര്‍ക്കസുകാരനെക്കുറിച്ച് അമേരിക്കന്‍ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മെഗാന്‍ മക്ന്നാ (Megan McKenna) പറഞ്ഞ കഥയാണ് അവസാനത്തെ അധ്യായത്തില്‍. കന്യാമറിയത്തെ മനസ്സിലാക്കുന്നത് പാവപ്പെട്ടവരും ദുഃഖിതരുമാണെന്നും അവര്‍ മറവിയില്‍ നിന്ന് വിശുദ്ധമറിയത്തെ വീണ്ടെടുക്കുന്നെന്നും ഈ കഥയുടെ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.
ഗര്‍ഭിണിയായിട്ടും കന്യകയായിരുന്നവള്‍, കന്യകയായി തന്നെ പ്രസവിച്ചവള്‍, അതിനു ശേഷവും കന്യകയായിരുന്നവള്‍ എന്ന വിശുദ്ധവൈരുധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി.
ബൈബിളിലേയും ദൈവശാസ്ത്രപാരമ്പര്യത്തിലേയും കലാസാഹിത്യസംസ്‌കാരങ്ങളിലേയും സൂചനകളുടെ വെളിച്ചത്തില്‍ മറിയത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങളുടെ ആരാധനനിറഞ്ഞ അന്വേഷണമാണ് ഈ കൃതി.
സാഹിത്യലോകത്തിലെ പുരസ്‌കാരങ്ങളോട് കലഹിച്ചുനിന്ന അപ്പന്, മരണശേഷം ഈ കൃതിയുടെ പേരില്‍ 2008ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാരം സംബന്ധിച്ച തീരുമാനത്തില്‍ പങ്കാളിയായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ അഭ്യര്‍ത്ഥന മാനിച്ച് അതു സ്വീകരിക്കാന്‍ സമ്മതം അറിയിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ പുരസ്‌കാരപ്രഖ്യാപനം ഉണ്ടാകുന്നതിന് എട്ടുദിവസം മുന്‍പ് അദ്ദേഹം അന്തരിച്ചു.