ഘോഷയാത്ര (തുള്ളൽ കഥ)
പാലുകുടിച്ച ജനത്തിനു
നാലുപദം വെക്കുമ്പോൾ വിയർക്കും
വെയിലും കാറ്റും കൊള്ളാതുള്ളവർ
പോലുമിതിന്നു ശ്രമിച്ചേ പോവൂ.
ഇലവെച്ചങ്ങുനിരന്നുതുടങ്ങി
വലിയരിവെച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേർത്തു കലക്കി
ചട്ടംകൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധ-
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.
കടൽവാഴയ്ക്കാക്കറിയുണ്ടൊരു വക
ഭടഭോജനമതു കൂടാതില്ലാ
വടിവൊടു ഭക്ഷണമങ്ങുകഴിഞ്ഞഥ
പടഹമടിച്ചു വിളിച്ചൊരുമിച്ചു.
കുരുപതിസുതനാം ദുര്യോധനനഥ
തരസാ തന്നുടെ സഹജന്മാരെ
പരിചൊടു ചെന്നു വിളിപ്പിച്ചപ്പോൾ
തെരുതെരെയവരും വരവുതുടങ്ങി.
ദുശ്ശാസനനും ദുർദ്ധർഷണനും
ദുശ്ശേശരനും ദുർമ്മർഷണനും
ദുർമ്മുഖനും ദുഷ്ക്കർണ്ണനുമഥദു-
ർമ്മേധാവും ദുഷ്പ്രഹസൻതാനും
ദുർമ്മതിയും ജളസന്ധൻ കർണ്ണൻ
ദുർബുദ്ധിയുമഥ ദുർബോധകനും
ചിത്രൻ വികടൻ ചിത്രരഥൻ താൻ
ചിത്രദ്ധ്വജനും കനകദ്ധ്വജനും
ചിത്രശരാസനചിത്രകനും സുവി-
ചിത്രൻ പിന്നെച്ചിത്രാംഗദനും
നന്ദൻ പുനരുപനന്ദൻ പിന്നെ
കുന്ദോദരനും ദൃഢവർമ്മാവും
കുണ്ഡൻ പിന്നെ മഹാകുണ്ഡൻ താൻ
കുണ്ഡവിഭേദിയുമപരാജിതനും
ദീർഘഭുജൻതാൻ ദീർഘധ്വജനും
ഭീർഘൻ ദീർഘരഥൻ ദീർഘാക്ഷൻ
ദീർഘഹനുസ്സും വ്യൂഢോരസ്തൻ
ദീർഘായുസ്സും ബഹ്വാശനനും
ഭീമരഥൻ ദൃഢഹസ്തൻ ഭീമൻ
ഭീമപരാക്രമനഭയൻതാനും
എന്നു തൂടങ്ങീട്ടുള്ളനുജന്മാർ.
തൊണ്ണൂറ്റൊമ്പതുപേരും വന്നാർ-
വിരവൊടു ഭോജനമങ്ങുകഴിച്ചവർ
പരിചൊടു കോപ്പുകളിട്ടുതുടങ്ങി
പരിമളമേറിന കളഭമിഴുക്കി
പുരികുഴൽമാലകൾകൊണ്ടുമുറുക്കി
പെരുകിന കുറിതിലകങ്ങളൊരുക്കി.
തരമൊടു തലമുടി ചിക്കിമിനുക്കി
തരിവള പിരിവള കാഞ്ചിപതക്കം
വിരുതുകൾ പലവക വിരൽമോതിരവും.
Leave a Reply