പാലുകുടിച്ച ജനത്തിനു
നാലുപദം വെക്കുമ്പോൾ വിയർക്കും
വെയിലും കാറ്റും കൊള്ളാതുള്ളവർ
പോലുമിതിന്നു ശ്രമിച്ചേ പോവൂ.
ഇലവെച്ചങ്ങുനിരന്നുതുടങ്ങി
വലിയരിവെച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേർത്തു കലക്കി
ചട്ടംകൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധ-
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.
കടൽവാഴയ്ക്കാക്കറിയുണ്ടൊരു വക
ഭടഭോജനമതു കൂടാതില്ലാ
വടിവൊടു ഭക്ഷണമങ്ങുകഴിഞ്ഞഥ
പടഹമടിച്ചു വിളിച്ചൊരുമിച്ചു.
കുരുപതിസുതനാം ദുര്യോധനനഥ
തരസാ തന്നുടെ സഹജന്മാരെ
പരിചൊടു ചെന്നു വിളിപ്പിച്ചപ്പോൾ
തെരുതെരെയവരും വരവുതുടങ്ങി.
ദുശ്ശാസനനും ദുർദ്ധർഷണനും
ദുശ്ശേശരനും ദുർമ്മർഷണനും

 

ദുർമ്മുഖനും ദുഷ്ക്കർണ്ണനുമഥദു-
ർമ്മേധാവും ദുഷ്പ്രഹസൻതാനും
ദുർമ്മതിയും ജളസന്ധൻ കർണ്ണൻ
ദുർബുദ്ധിയുമഥ ദുർബോധകനും
ചിത്രൻ വികടൻ ചിത്രരഥൻ താൻ
ചിത്രദ്ധ്വജനും കനകദ്ധ്വജനും
ചിത്രശരാസനചിത്രകനും സുവി-
ചിത്രൻ പിന്നെച്ചിത്രാംഗദനും
നന്ദൻ പുനരുപനന്ദൻ പിന്നെ
കുന്ദോദരനും ദൃഢവർമ്മാവും
കുണ്ഡൻ പിന്നെ മഹാകുണ്ഡൻ താൻ
കുണ്ഡവിഭേദിയുമപരാജിതനും
ദീർഘഭുജൻതാൻ ദീർഘധ്വജനും
ഭീർഘൻ ദീർഘരഥൻ ദീർഘാക്ഷൻ
ദീർഘഹനുസ്സും വ്യൂഢോരസ്തൻ
ദീർഘായുസ്സും ബഹ്വാശനനും
ഭീമരഥൻ ദൃഢഹസ്തൻ ഭീമൻ
ഭീമപരാക്രമനഭയൻതാനും
എന്നു തൂടങ്ങീട്ടുള്ളനുജന്മാർ.
തൊണ്ണൂറ്റൊമ്പതുപേരും വന്നാർ-
വിരവൊടു ഭോജനമങ്ങുകഴിച്ചവർ
പരിചൊടു കോപ്പുകളിട്ടുതുടങ്ങി
പരിമളമേറിന കളഭമിഴുക്കി
പുരികുഴൽമാലകൾകൊണ്ടുമുറുക്കി
പെരുകിന കുറിതിലകങ്ങളൊരുക്കി.

 

 

തരമൊടു തലമുടി ചിക്കിമിനുക്കി
തരിവള പിരിവള കാഞ്ചിപതക്കം
വിരുതുകൾ പലവക വിരൽമോതിരവും.