എന്നുടെ മുതലുമുടിപ്പാനെപ്പൊഴു-
മെന്നുടെ ഭൃത്യന്മാർ മുതിരുന്നു.
അഷ്ടികണക്കിനു കൂട്ടാഞ്ഞാലവർ
കുട്ടിപ്പട്ടരെയേത്തമിടീക്കും.
പട്ടിണിയെന്നതു നമ്മുടെ പിള്ളേ-
ർക്കൊട്ടുംതന്നെ സഹിപ്പാൻമേലാ.
വെട്ടമടുക്കും മുമ്പേ യഷ്ടികൾ
കട്ടിസ്സാദമെടുത്തു ഭുജിക്കും.
കട്ടിത്തൈരും കൂട്ടിയുരുട്ടിയ-
തൊട്ടല്ലതുമൊരു പഞ്ചപ്രസ്ഥം
കൊറ്റുകഴിച്ചൊരു തെക്കൻമുണ്ടും
ചുറ്റിയുടുത്തൊരു തൊകലുതൂക്കി
വെറ്റിലതിന്നു മുഴുപ്പിച്ചുംകൊ-
ണ്ടേറ്റുതിരിക്കും രസികന്മാരായ്.
കറ്റക്കുഴൽമണിമാരുടെവീടുകൾ
പറ്റിപ്പകിട പറഞ്ഞു രസിച്ചും
വെറ്റ പിടുങ്ങിത്തിന്നുടനവരുടെ
കുറ്റമുരച്ചു ചിരിച്ചു തിരിച്ചും.
വകയുള്ളവരെ പിഴചെയ്യിച്ചൊരു
വകയുണ്ടാക്കും പുകയില കൊൾവാൻ.
പകലും രായുമഹങ്കാരത്തിന്
മികള്ളുവരിവരെന്തൊരു കഷ്ടം!
തിരുവുള്ളക്കാരിവരെന്നോർത്തി-
ട്ടുരിയാടുകയില്ലറിവുള്ളവരും.
തിരിയാത്തവരിവരൊരുവർക്കും വഴി-
തിരിയാ പെരിയജനത്തിനുപോലും
മുടിയാന്മാരിവരാകൃതികണ്ടാൽ
തടിയന്മാരൊരു വേലയെടുപ്പാൻ
മടിയന്മാർ പലജനമുണ്ടിഹ കേൾ.

 

കുടിയന്മാരവരൊന്നിനുമാകാ
ചോറുകൊടുക്കും യജമാനങ്കൽ
കൂറുള്ളവരിഹ പാരം കുറയും.
മാറുകയില്ല പറഞ്ഞാലെന്ന-
ല്ലേറുകയേവരു ദിവസംതോറും
ഏറുകൊടുപ്പാൻ തോന്നുമെനിക്കി-
പ്പോറകളുടെ ധിക്കാരംകണ്ടാൽ
നൂറുജനത്തിലൊരുത്തനു നേരി-
ല്ലീറവരുന്നതു പെരുതോ കർണ്ണാ!
തോണി കടന്നാൽ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതു ഭോഷ്ക്കല്ലേതും.
ഊണുകഴിച്ചു തിരിച്ചാലവരെ-
കാണുകയില്ലൊരു ദിക്കിൽപോലും.
കാണുകയില്ലെന്നല്ല തിരഞ്ഞാ-
ല്ലേണാക്ഷികളുടെ വീട്ടിൽ കാണാം.
അത്താഴത്തിന്നിലവെക്കുമ്പോൾ
എത്താത്തവരുടെ പുലകൊണ്ടീടാം.
ചത്താലും വരുമഷ്ടിയടുത്താൽ
ഓർത്താലിങ്ങു വെറുപ്പാകുന്നു.
കൂറില്ലാത്തവരൊങ്കിലുമിവരുടെ
ചോറുമുടക്കാൻ മടിയാകുന്നു.
നീറും ക്ഷൂത്തുവളർന്നീടുമ്പോൾ
ആരും ഭേദമതില്ലെന്നറിയുക.
ഈവിധമോരോന്നുരചെയ്തെന്നാൽ
കേവലമിതിനേ നേരവുമുള്ളു.