നെന്നീവണ്ണം
പഞ്ചമഹാപാപി പറഞ്ഞപ്പോൾ
പാപികളൊരുവക രാജഭടന്മാർ
പാപികൾ തന്നിൽ മരുന്നു കലക്കി.
കോപികളായവർ കാട്ടിയതെല്ലാം
പാപത്തിന്നൊരു വഴിയായ് വരുമേ.

 

വൃത്രനെക്കൊന്നവന്റെ മിത്രമായ് മരുവുന്ന
ചിത്രസേനഗന്ധർവ്വൻ ധാത്രിയിലങ്ങിറങ്ങി.
രാത്രിയിൽ തന്റെ ചാരുഗാത്രിമാരോടുകൂടി
തത്രവന്നൊരു ശതപത്രിണി തോയംതന്നിൽ
ചിത്രമാംകേളികൾക്കു പാത്രമാമവനപ്പോൾ
മാത്രാധികാനന്ദവിചിത്രം വിഹരിക്കുമ്പോൾ.
വെള്ളപളുങ്കിനൊത്തവെള്ളത്തിൽ നഞ്ചിടുവാ-
നുള്ള കൗതുകംകൊണ്ടു തള്ളിവരുന്ന ചില
കള്ളന്മാരെക്കണ്ടപ്പോളുള്ളം കയർത്തുബല-
മുള്ള ചിത്രസേനൻതാൻ വെള്ളത്തിൽനിന്നു കേറി

 

“കള്ളക്കിടലന്മാരേ ! കൊള്ളാമിക്കാടുതന്നി-
ലുള്ള മുനികളുടെ വെള്ളത്തിൽ നഞ്ചിടുവാ-
നുള്ളോരുത്സാഹമിപ്പോൾ.
കള്ളുകുടിച്ചുവന്നു ഭള്ളുനടിക്കും നിങ്ങൾ
തുള്ളുന്നതെല്ലാമിത്രേയുള്ളു എന്നിങ്ങുറച്ചു
കൊള്ളും പ്രഹരമതിനുള്ള വഴികൾ വീണു
കൊള്ളിവാക്കുകൾകൊണ്ടു തുള്ളിക്കുന്നുണ്ടുപിന്നെ
കൊള്ളിക്കുന്നുണ്ടുബാണം കൊള്ളിക്കും ബഹുമാന
മെള്ളോളമില്ലെന്നോർപ്പിൻ!

 

കുരുകുലമൂഢൻമാരെ നിങ്ങടെ
പരമാർത്ഥം ഞാനഖിലമറിഞ്ഞേൻ
തരമില്ലിങ്ങനെ ചതിയും കൊതിയും
തരസാമനമതിലേറെമുഴുത്താൽ”

 

പൗരവകുലമതിലഴകേറീടിന
വീരന്മാരാം പാർത്ഥന്മാരൊടു

 

വൈരംമനസിമുഴുത്തതിനാൽ നിജ
പൗരുഷമവരെക്കാട്ടുവതിന്നായ്
പൗരന്മാരും പടയും കുടയും
വാരണഘടനയും കൂട്ടിക്കെട്ടി-
പ്പാരിടമൊക്കെ മുഴക്കിവരുന്നതു
നേരായ് വരികില്ലധമന്മാരെ !
അഞ്ചിതമാകിനശുദ്ധജലങ്ങളിൽ
നഞ്ചിടുവാനായ് വന്നൊരു നിങ്ങളെ
നെഞ്ചകമെന്നതു കല്ലോ ശിവ ! ശിവ !
പഞ്ചമഹാപാതകിമാർ നിങ്ങൾ
നേരെനിന്നു പ്രയോഗിപ്പാനായ്
ഭീരുക്കൾക്കൊരു വൈഭവമില്ലാ.