നേരല്ലാതെ ചതിപ്പാൻ പെരുവഴി
യോരോന്നിങ്ങനെ നോക്കിനടന്നാൽ
സ്വൈരക്കേടുകൾ വളരെ വരുമ്പോൾ
ആരുമൊരാരാശ്രയമില്ലാതാകും.
നീരസമല്ലാതുള്ള പ്രയോഗം
പാരംകുറയും നിങ്ങൾക്കിപ്പോൾ.
തന്നേക്കാൾ ബലവിക്രമമുള്ളൊരു
ധന്യന്മാരൊടുചെന്നിഹനേർത്താൽ
ഒന്നുംതരമായ് വരികില്ലതുകൊ-
ണ്ടെന്നും തീരാദുഷ്കീർത്തികളും.
ആണുങ്ങൾക്കു പിറന്നവനെങ്കിൽ
പ്രാണൻകളവിൻ നമ്മുടെ നേരെ.

 

“ബാണം കൊണ്ടു സഹിക്കാഞ്ഞുടനേ
നാണംകെട്ടു നടക്കും നിങ്ങൾ
ഇക്കൂട്ടത്തിനു ബലമില്ലെന്നൊരു
ധിക്കാരംകൊണ്ടിവിടെ വരുന്നു.
വക്കാണത്തിനടുക്കുന്നേരം
കൈക്കാണം ഞാൻ വാങ്ങുകയില്ലാ.
വാക്കിനുവാക്കും വമ്പിനു വമ്പും
മുഷ്ക്കിനു മുഷ്ക്കും മുള്ളിനുമുള്ളും
നോക്കിനുനോക്കും തല്ലിനുതല്ലും
ഭോഷ്ക്കിനുഭോഷ്ക്കുമെനിക്കുണ്ടറിവിൻ.
കള്ളൻമാരാം നിങ്ങളെ ഞങ്ങൾ-
ക്കെള്ളോളം ബഹുമാനമതില്ലാ.
ഉള്ളംതന്നിലഹംഭാവം കണ-
കൊള്ളുന്നേരമതൂർദ്ധ്വമതാകും.
പുള്ളിപ്പുലിയുടെ മുന്നിൽചെന്നിഹ
തുള്ളിനടക്കും കുറുനരിയെപ്പോൽ
കൊള്ളാം നീയിഹകൗഹവമൂഢാ
കള്ളാ ! നിന്നുടെ നാശമടുത്തു.”

 

ഇത്തരമുള്ളൊരു ദുഷിതവാക്യംബത
സത്വരമമ്പൊടു കേട്ടൊരു നേരം
ക്രുദ്ധനതാകിനധൃതരാഷ്ട്രാത്മജ
നുത്തരമുദ്ധതമിത്ഥമുരത്താൻ
നില്ലെടാമൂഢാ മതിമതിനിന്നുടെ
വല്ലാതുള്ളൊരു വാക്കുകളെല്ലാം
മല്ലു നടിച്ചു ചൊടിച്ചു പറഞ്ഞാൽ
കൊല്ലുവതിന്നൊരു സംശയമില്ല