പാർത്ഥാ!

 

പോരും കലഹമിനിച്ചേരുകെന്നേ വേണ്ടു
പാരം വലഞ്ഞു നിന്റെ കൂരമ്പുകൊണ്ടിക്കൂട്ടം
വൈരം വെടിഞ്ഞിവരെ സ്വൈരം സംഭാവിക്കേണം

 

ഭീമസേനന്റെ വാക്കു കേട്ടൊരു സവ്യസാചി
താമസം കൂടാതെ കണ്ടായുമധമങ്ങുവെച്ചു.

 

ഭൂമിയിലിറങ്ങുക വൈകാതെ ചിത്രസേനാ !
നാമിവരും തമ്മിലേതും കലഹമില്ല

 

ഗന്ധവഹാത്മജ വിജയന്മാരൊടു
ഗന്ധർവ്വാധിപനിദമരുൾചെയ്തു.
ബന്ധുപ്രീതി ബലം കൊണ്ടിവരെ
ബന്ധിപ്പതിനിഹം ബന്ധം വന്നു
ഒരുവകയും പിടിപാടില്ലാത്തൊരു
കുരുസുതമൂഢന്മാരിവർ നൂനം
നിരപമമിങ്ങു ജളപ്രഭുഭാവം
പെരുതായ് വന്നു ശിരസ്സിൽകേറി

 

 

മുറ്റും നമ്മുടെ വിദ്യകൾ ഭദ്രം
മറ്റുള്ളവരുടെ നിന്ദിതമെന്നും
ഏറ്റം മദഭരമുള്ളതശേഷം
മാറ്റണമെന്നിട്ടഹമിതിചെയ്തു.

 

വീരവൃകോദര! വരികധനഞ്ജയ!
വൈരം നമ്മൊടു കരുതീടൊല്ലാ.
വൈരിജനങ്ങടെ ബന്ധനമോക്ഷം
വിരവൊടുചെയ്ത വൃകോദരവീര
എന്നതുകേട്ടു വൃകോദരനുടനെ
സ്യന്ദനമേറിച്ചെന്നു പതുക്കെ
കെട്ടുകളൊക്കെയഴിപ്പാൻ രഥമതി-
ലിട്ടുപിരട്ടിയുരുട്ടിച്ചിലരുടെ
കുടുമപിടിച്ചു വലിച്ചു ചിലരുടെ
പിടരിപിടിച്ചു തിരിച്ചും ചിലരുടെ
താടിപറിച്ചും മീശമുറിച്ചും
മോടി കുറച്ചും തട്ടിമറിച്ചും
കെട്ടഴിയാഞ്ഞതു പൊട്ടിച്ചുംപണി
പെട്ടുരഥത്തേൽ നിന്നു നിലത്തേ-
ക്കിട്ടുതുടങ്ങി മടങ്ങാതേതല-
തൊട്ടെണ്ണിസ്വരുപിച്ചങ്ങൊരുദിശി
ദുര്യോധനനും ദുശ്ശാസനനും
ദുർമ്മുഖനും ദുശ്ശേശ്വരനിവനും
ദുർമ്മർഷണനും ദുർമ്മേധാവും
ദുർദ്ധർഷണനും ദുർഭാഷണനും
ദുഷ്കർഷണനും ദുഷ്കണ്ടകനും
ദുശ്ശീലൻ ദുർബുദ്ധി ദുരീശൻ
എണ്ണംനൂറുമിതൊപ്പിപ്പാൻ ബഹു-
ദണ്ഡമെനിക്കിഹകൈതളരുന്നു-
ഉണ്ണീവരികധനഞ്ജയ! നീയിനി

 

എണ്ണിയൊരിക്കൽ സൂക്ഷിക്കേണം
അണ്ണൻതമ്പിയുമവനുടെ തമ്പിയു-
മെണ്ണത്തിൽപിഴകൂടാതെണ്ണുക!
കണ്ണില്ലാത്തൊരുജനകനിനിത്തൊ-
ട്ടെണ്ണിയൊരേടത്താക്കുന്നേരം
തൊണ്ണൂറ്റൊമ്പതിലേറ്റംകണ്ടീ-
ലെന്നുള്ളമളിവരാതെയിരിപ്പാൻ
ധൂർത്തന്മാരെയൊരോലയിലൊക്കെ
ച്ചാർത്തിവിടാഞ്ഞാൽ ദൂഷണമുണ്ടാം.