കാണുന്നീല കണക്കപ്പിള്ളകൾ
മേനോക്യച്ചന്മാരുമതില്ലാ.
നല്ലചിതത്തിൽ കൂടിനമുക്കെളു-
തല്ലിനിയിവരുടെ പേരുകുറിപ്പാൻ
എന്നു പറഞ്ഞു ചിരിച്ചുവൃകോദര
നൊന്നൊഴിയാതിഹ നൂറ്റവരേയും
കെട്ടഴിച്ചഥവിട്ടുപതുക്കെ
തൊട്ടുതലോടിക്കൊണ്ടുരചെയ്താൻ
“ദുര്യോധന! ശൃണുവചനം നിന്നുടെ
ദുര്യോഗംകൊണ്ടിങ്ങനെസംഗതി
വന്നുഭവിച്ചതു , നന്നായ് വരുമിനി
നിന്നുടെ ദുർമ്മദമൊട്ടുശമിക്കും
ആയുതവരുവാൻ വിഷമംനിന്നുടെ
മായമതുണ്ടോ മാറീടുന്നു ?
നായുടെ വാലൊരു പന്തീരാണ്ടേ
ക്കായതമാകിനകുഴലിലതാക്കി
പിന്നെയെടുത്തതു നോക്കുന്നേരം
മുന്നേപ്പോലെ വളഞ്ഞേ കാണൂ.

 

വെൺമതികുലമതിലീശ്വരനാകിന
ധർമ്മാത്മജനുടെ ചരണസമീപേ
ചെന്നുവണങ്ങിക്കരവും കൂപ്പി
മൂന്നുവലത്തും വെച്ചുപതുക്കെ
പൊയ്ക്കൊണ്ടാലും ഹസ്തിനപുരമതി-
ലിക്കണ്ടനുജന്മാരൊടുകൂടെ-”
ഇങ്ങനെയുള്ള വൃകോദരവചനം
തിങ്ങിനനാണംകൊണ്ടുമുഖത്തെ
താഴ്ത്തിക്കൊണ്ടഥ കേട്ടുമനസ്സിലൊ-
രാർത്തിമുഴുത്തു സുയോധനനുടനെ.
ഉത്തരമുരിയാടാതേതന്നെ
സത്വരമനുജന്മാരൊടുകൂടി
ഹസ്തിനപുരവഴി നോക്കിനടക്കാൻ
അസ്ഥിരമതിയാ മതിശയകുടിലൻ
വിരവൊടു വീരൻ വായുതനൂജൻ
നരനൊടുകൂടെച്ചെന്നു വനാന്തേ
നരപതി കൂലപതിയാകിയ തങ്ങടെ
ഗുരുവരനാകിയ ധർമ്മത്മജനുടെ
ചരണസമീപേ ചെന്നുവണങ്ങി
പരമാനന്ദയാകൃതിയാകിന-
മുരരിപുഭഗവാൻ തന്നുടെ രൂപ
സ്മരണം ചെയ്തു വസിച്ചിതു ഭദ്രം

 

 

ചിത്രസേനനും വൃന്ദവുമെല്ലാം
ചിത്തസമ്മതം പൂണ്ടുഗമിച്ചു
വൃത്രവൈരിയെച്ചെന്നു വണങ്ങി
തത്രമേ വിനാനതു മതിഭദ്രം

 

ശുഭം