ശ്ലോകം

പുരകശ്ചനഗോമായുർ
ദുരാഗ്രഹവശം വദ:
പരാൻ വിനാശയൻ ഭൂയോ
ദുരാപദമുപേയിവാൻ

 

 

പണ്ടൊരു കുറുനരിതിന്മാനുള്ളതു
തെണ്ടിനടന്നു മനസ്സുംമുട്ടി.
കണ്ടകമുള്ള വനങ്ങളിലെല്ലാം
മണ്ടിനടന്നു തളർന്നുശരീരം
കണ്ടാനൊരുദിശി നല്ല കരിമ്പുക-
ളുണ്ടാക്കിപ്പലവേലികൾകെട്ടി-
കാത്തുകിടപ്പാൻ പുരയുംകെട്ടി-
പ്പാർത്തീടുന്നൊരു നായരുമുണ്ട്
കേളച്ചാരെന്നവനുടെ പേരും
കേട്ടുഗ്രഹിച്ചാൻ കുറുനരിയൊരുനാൾ
കേളച്ചാരൊടു ചെന്നുപറഞ്ഞു.

 

കേളച്ചാ! ഞാനുരചെയ്യുന്നതു
നാളെപ്പത്തുവെളുപ്പിനുമുമ്പേ
കോളല്ലാതൊരു ദുഷണുമുണ്ടാം
കാട്ടിൽ നടക്കുമൊരാനത്തലവൻ
കേട്ടുകരിമ്പുകളുള്ള വിശേഷം
രക്ഷിച്ചിവിടെ വളർത്ത കരിമ്പുകൾ
ഭക്ഷിപ്പാനായ് വരുമത്തടിയൻ.

 

രക്ഷിക്കുന്നൊരു തന്നെക്കൂടെ
ഭക്ഷിക്കാതെയടങ്ങുകയില്ല

 

 

അതുകേട്ടപ്പോൾ നേരെന്നോർത്തൊരു
മുതുകേളച്ചാരൊന്നുവിരണ്ടു.

 

 

കുറുതായുള്ളൊരു കൗശലമുണ്ടിഹ
കുറുനരിഞാനതു ബോധിപ്പിക്കാം.
അമ്പുകൾ ചുട്ടുപഴുപ്പിച്ചെയ്താൽ
കുംഭിത്തടിയനെയിന്നുവധിക്കാം.
ചെറ്റുവടക്കൊരു പൊക്കംപെരുകിന
പുറ്റിന്നരികെ ചെന്നുപതുക്കെ
പറ്റിക്കൊണ്ടാലമ്പുകളവനുടെ
നെറ്റിക്കിട്ടു പ്രയോഗിച്ചീടാം.
പത്തുവെളുപ്പിനു മുമ്പേയവിടെ-
ക്കെത്തിക്കൊണ്ടാലതുസാധിക്കും.

 

 

എന്നതു കേട്ടഥ, കേളച്ചാരതു
നന്നെന്നോർത്തുടനവിടെപ്പാർത്താൻ
കുറുനരിചെന്നഗ്ഗജവരനോട-
ങ്ങറിയിച്ചാനതുസമയേതന്നെ.