“മധുരയിൽ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാർ
മതിയിൽ മറന്നിഹ മരുവീടുകയോ?
മതിയാകില്ലവനെക്കൊലചെയ്‌വാ-
നിതിലൊരു പൂരുഷനെന്നൊരു മതമോ?
മതി മതിയെന്തിനനർത്ഥമിതെന്നൊരു
മതിമാന്ദ്യേന വസിച്ചീടുകയോ?
അതിനു തുടർന്നാൽ ചെലവിടുവിൻ ഞാൻ
മതിയല്ലെന്നൊരു ദുർബോധംകൊ-
ണ്ടതിയായിട്ടൊരു സന്നാഹത്തിൽ,
മതിമാന്മാരുമടിച്ചീടുകയോ?
മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനി വെടിഞ്ഞു
പ്രേതപുരത്തിലിരിക്കണമെന്നതി-
നേതുമെനിക്കൊരു സംശയമില്ല.
ക്ഷോണീപതിയെന്നിങ്ങിനെയുള്ളൊരു
നാണയമിങ്ങു നശിച്ചു തുടങ്ങി,
നാണംകെട്ടൊരു കോണിലിരിപ്പാൻ
ആണുങ്ങൾക്കതു ഗൂണമായ് വരുമോ?

 

ഊണുമുറക്കവുമെന്യേയൊരു തൊഴിൽ
കാണുന്നീലിഹ യജമാനന്മാ-
ർക്കേണവിലോചനമാരെപ്പോലെ,
വാണാൽ മതിയോ മതിമാന്മാരേ!
ഊണുകഴിപ്പാനടവിയിലുടനേ
നൂണുനടക്കും ക്രോഷ്ടാവും മതി.
ആണുങ്ങൾക്കുപിറന്നവനീവിധ-
മൂണുകളൊന്നുമൊരൂണായീല.
ക്ഷീണമകന്നുടനരിഭടപടയേ
ബാണംകൊണ്ടു തകർത്തങ്ങവരുടെ
ശോണിത ശോണമാതാകിനദ്ദേഹം
ക്ഷോണിയിലിട്ടു പിരടിശ്വാവിനൊ-
രൂണിനുനൽകി സ്വാമിയെവന്നഥ
താണുവണങ്ങിത്തരസാകിട്ടുമൊ-
രോണപ്പുടകയുടുത്തുടനുളവാ-
മൂണത്രേ പുനരൂണെന്നറിവിൻ.”
ഇത്ഥംനൃപനുടെ വാക്കുകൾകേട്ടതി
വൃദ്ധനതാകിന മന്ത്രിപ്രവരൻ
സത്വരമെഴുന്നേറ്റടിമലർ കൂപ്പീ-
ട്ടുത്തരമിത്തരമെന്നറിയിച്ചാൻ: