വാതുപറഞ്ഞുകൊടുത്തതശേഷം
മാതുലനിങ്ങുകരസ്ഥമതാക്കി.
കൈതവമെന്നതു മാതുലനിവിടെ-
ച്ചെയ്തതിലൊന്നും തോന്നുന്നീലാ.
പണയംതന്നതു വാങ്ങരുതെങ്കിൽ
പണയംപറയുന്നെന്തിനുപാഴിൽ?
പണമെന്നുള്ളതിനോടിടപെട്ടാൽ
പ്രണയംകൊണ്ടൊരു ഫലമില്ലേതും.
ഗുണവാന്മാരൊരബദ്ധംചെയ്താൽ
തുണചെയ്തവനുമബദ്ധക്കാരൻ.
പണമുള്ളവനെപ്പാട്ടിൽവരുത്താൻ
പണിചെയ്യുന്നിതുപാർത്ഥിവധർമ്മം.
ചൂതിൽ ചെകുതിപിണഞ്ഞൊരുനേരം
കൈതവമെന്നൊരു വാർത്ത നടത്തി.
ഏതും തിരിയാത്തവർ പരയുന്നതി-
ലേതുമെനിക്കൊരു ഭീതിയുമില്ലാ.
ഇവനും പുനരുതുനേരന്നോർത്തി-
ട്ടവരുടെ ഗുണഗണമുരചെയ്യുന്നു.
ഭവതു നമുക്കതിലും നഹി ഖേദം
ഇവനല്ലീശ്വരനെന്നെ വലപ്പാൻ

 

ഇത്തരമങ്ങുകയർത്തുപറഞ്ഞതി-
നുത്തരമവനൊന്നുരചെയ്തീലാ.
സത്വരമവനിയിൽ വീണുവണങ്ങി
ശുദ്ധനു കോപവുമൊന്നു ശമിച്ചു.

 

ഗാന്ധാരീസുതനുടനെ പുനരപി
ഗാന്ധാരാദികളോടുരചെയ്താൻ.

 

“കൗന്തേയന്മാരവർ പുനരിനിയും
കാന്താരാടനമങ്ങുകഴിഞ്ഞാൽ
മാറ്റാരവരിഹമറ്റൊരുകൂട്ടം
കൂറ്റാർ ചിലരെ കൂട്ടിക്കെട്ടി.
ഏറ്റംകോപിച്ചിഹ വന്നൊരു പട-
യേറ്റെന്നാലിനി നിൽപാൻ വിഷമം.
കാറ്റിൻമകനൊരു വൻപുലിപോലെ,
ചീറ്റിയണഞ്ഞു പിണങ്ങുന്നേരം
തോറ്റുമടങ്ങുകയില്ലല്ലീനാം?
ഊറ്റക്കാരവർ പലരുണ്ടല്ലോ-
ഇക്കൂട്ടതിതനൊരമളിപിണപ്പാൻ
നോക്കിയിരിക്കുന്നുണ്ടിഹപലരും.
തെക്കുവടക്കുകിഴക്കുപടിഞ്ഞാർ
ദിക്കതുമുള്ളതിൽ വൈരികളേറും
ഇക്കാലം ചില കലശലുകൂട്ടാ-
നൊക്കെകൂടിവിചാരിക്കുന്നു.
ഇക്കണ്ടാളുകളൊക്കെ വരുമ്പോൾ
ഇക്കഥയൊന്നുമറിഞ്ഞേ പോവൂ”