ഭള്ളുനടിച്ചു തടിച്ചമദംകൊ-
ണ്ടുള്ളു നിറഞ്ഞു കവിഞ്ഞീടും മല-
വെള്ളത്തിരപോലിരവും പകലും
തള്ളിയലക്കും പരിതോഷത്താ-
ലുള്ളത്തിൽ പുനരുത്തമപുരുഷരി-
ലെള്ളോളം ബഹുമാനംകൂടാ-
തുള്ള ശഠന്മാരോടിടകൂടി-
ത്തള്ളലിയന്നുവസിക്കും കാലം
ധർമ്മത നൂജനു മനുജന്മാരും
പെണ്മണിയാളാം ദ്രൗപദിതാനും
നിർമ്മലരാകിന വിപ്രന്മാരും
ശർമ്മദമാകിന ധർമ്മാരണ്യേ
നിർമ്മലതീർത്ഥജലങ്ങളുമാടി-
ദ്ധാർമ്മികരാകിന താപസവരരുടെ
സമ്മാനത്തെ ലഭിച്ചു ലഭിച്ചും.
കൃമ്മീരാസുര നിധനാനന്തര-
നന്തരിതാഖില ചിന്താഭാരം
സന്തോഷാംബുധി വൻതിര നീന്തി-
ശ്ശാന്തന്മാരവരന്തണരോടേ
ഹന്തസുഖിച്ചു നിതാന്തമനോഹര-
കാന്താരേ നിജകാന്താസഹിതം.
ക്ലാന്തിവെടിഞ്ഞതികാന്തിയുതന്മാ-
രന്തസ്സുഖമൊടു ചെന്താർമകളുടെ
കാന്തൻ തന്നുടെ കാന്തം തിരവുൽ
ചിന്തിച്ചധിഗത സന്തതമോദമ-
നന്ത ദുരന്ത നിരന്തരമാം ഭവ-

 

സിന്ധുതരംഗനിബന്ധനമമ്പൊ‌ടു
സന്തരണംചെയ്തവിടെ വസിച്ചാർ.

 

“അക്കാലം ദുര്യോധനൻ, ചൊൽക്കൊണ്ടനുജന്മാരും
അർക്കാത്മജൻ കർണ്ണനും, ധിക്കാരി ശകുനിയും
ഉൾക്കാമ്പിലുള്ള വൈരമൊക്കെ പ്രകാശിപ്പിച്ചു
തക്കത്തിലൊരുദിക്കിലൊക്കെത്തികഞ്ഞുകൂടി
പൊക്കത്തിലുള്ള പുരിപുക്കാശു ചെന്നിരുന്നു
സൽക്കാരങ്ങളുംചെയ്തു, സൽക്കൗതുകവും പൂണ്ടു-
നിൽക്കുന്ന കർണ്ണനുടെ കൈക്കു പിടിച്ചു മെല്ലെ
ചിക്കെന്നു പലപല വാക്കുകളുരചെയ്തു
വെക്കെന്നു സുയോധനൻ ഇക്കണ്ട നമുക്കെല്ലാം
ഇക്കാലം നിരൂപിച്ചതൊക്കെസ്സഫലമായി,
ഭോഷ്കല്ല ബോധിക്കേണം ഓർക്കുമ്പോളിപ്രയോഗം
ആർക്കും വരുന്നതല്ല; പാർക്കാതവരെക്കാട്ടി-
ലാക്കാനുള്ളുപദേശമാർഗ്ഗം മാതുലനല്ലാ-
താർക്കാനും സാധിക്കുമോ?
ഊക്കുള്ള ഭീമസേനൻ തോൽക്കുമെന്നിത്രനാളും
ആർക്കും നിനവില്ലതും, ഇക്കാലം സാധിച്ചല്ലോ.”