ദൈവികമുള്ളൊരു ദൂതനെ വിരവൊടു
പോവതിനാശുനിയോഗിച്ചാലും.

 

അതുകേട്ടൻപൊടു രാധാതനയൻ
മതിമാനാകുമൊരോട്ടവനെ വിരവൊടു
ഹിതമൊടു മെല്ലെ വിളിച്ചുവരുത്തി
ക്ഷിതിപതിശാസനമൊന്നുരചെയ്താൻ.

 

ഓട്ടൻ വചനമതുകേട്ടെൻപോടുസരസ-
നൊട്ടും മടികൂടാതെ ഓട്ടം തുടങ്ങിയൊരു
കോട്ടംവരാതെ ചെന്നു കാട്ടിലങ്ങകംപുക്കു
കാട്ടുമൃഗങ്ങളുടെ കൂട്ടത്തെയവനേതും
കൂട്ടാക്കാതെ കണ്ടോരോ കാട്ടിൽത്തിരഞ്ഞു മല-
മൂട്ടിൽ നടന്നു പല തോട്ടിൽ ചില വലിയ
മേട്ടിൻമുകളിലോരോ കോട്ടിൽ മുനികളുടെ
കൂട്ടത്തെക്കണ്ടു കണ്ടങ്ങോട്ടുനേരംചെന്നപ്പോൾ
കേട്ടു ദ്വൈതകമെന്ന കാട്ടിൽ മരുവീടുന്നു
ശ്രേഷ്ഠന്മാരായുള്ള യുധിഷ്ഠിരാദികളെന്ന്.

 

ദ്വൈതേതരസുഖരസികന്മാരായ്
ദ്വൈതവനത്തിൽ വസിച്ചരുളീടും
ശീതകിരണകുലതിലകന്മാരാം
ഭൂതലനൂതനചൂതളരന്മാർ.

 

പാർത്ഥന്മാരവരമിതാനന്ദകൃ-
താർത്ഥന്മാരതിപാവനമാകിന
തീർത്ഥസ്നാനംചെയ്തുസുഖിച്ചൊര-
നർത്ഥംകൂടാതിഹ വിലസുന്നു.

 

വാർത്തകളിങ്ങനെ ഗൂഢമറിഞ്ഞതി-
ധൂർത്തനതാകിന കുരുസുതദൂതൻ
പാർത്തിരിയാതെ തിരിച്ചുനടന്നഥ
പാർത്ഥിവനഗരം പുക്കാനുടനെ
കർണ്ണാദികളോടുകൂടിസ്സഭയിൽ
സ്വർണ്ണാസനവരമേറിവസിക്കും
കർണ്ണേജപനാം ധൃതരാഷ്ട്രജനുടെ
കർണ്ണേ ചെന്നു പറഞ്ഞറിയിച്ചാൻ.