“നില്ലുനില്ലെട സുയോധന! കർണ്ണാ !
നിങ്ങൾ ചൊന്ന മൊഴിനിന്ദിതമെല്ലാം.
വില്ലെടുത്തു വിളയാടിന ഞങ്ങൾ-
ക്കില്ല തെല്ലുമൊരു വാട്ടമിദാനീം.
കൂർത്ത മൂർത്ത ശരമാരികളെല്ലാം
പേർത്തു പേർത്തുടനുതിർത്തു തുടർന്നാൽ
ചീത്തമൂർത്തികളിലാശു സമസ്തം
കോർത്തു കോർത്തു ശകലീകൃതമാക്കും.
ധാർത്തരാഷ്ട്ര! കുടിലാശയ! നിന്റെ
ധൂർത്തുകൊണ്ടു ഫലമില്ലെട മൂഢ!
ഓർത്തുകൊൾക മമ ബാഹുബലം നീ
നേർത്തുവന്നതതി സാഹസമല്ലോ.
ഊർദ്ധപാരിവവരരോടമർചെയ്താ-
ലൂർദ്ധമാനവനിചാരികളെല്ലാം.
മൂർദ്ധഭാഗമതിലമ്പുകളേറ്റി-
ട്ടൂർദ്ധലോകഗതിവന്നു ഭവിക്കും
കാട്ടിൽ വന്നു നിജ പൗരുഷഭാവം
കാട്ടുവാനിഹ തുടർന്നൊരു കള്ള-
കൂട്ടമിങ്ങനെ തിമിർത്തതു മൂലം
കോട്ടമിന്നു വരുവാൻ വഴികൂടി
നൂറ്റുപേരുമിഹ നിങ്ങളശേഷം
കൂറ്റുകാരുമുടനൻപൊടുപോരിൽ
തോറ്റുപോം ത്ധടിതിയത്രുമല്ലാ
കാറ്റുപോലെ ദൃഢമാശുപറക്കും.

 

 

അഷ്ടികഴിച്ചുതിമിർത്തു നടക്കു-
യഷ്ടികളൊരുവക ദുർവിനയന്മാർ
നഷ്ടിവരാനൊരു വഴിയും നോക്കി-
ക്കഷ്ടിച്ചങ്ങനെ പടയുംകൂട്ടി
കെട്ടിച്ചുറ്റിയണിഞ്ഞു ഞെളിഞ്ഞിഹ
കൊട്ടിഘോഷിച്ചാർത്തുവിളിച്ചും
പെട്ടികളും ചില പെട്ടകവും പല
ചട്ടമതിങ്ങനെ വട്ടംകൂട്ടി
ചെട്ടികളും ചില കുട്ടികളും കോ-
മട്ടികളും പല പട്ടന്മാരും
നാട്ടിലിരിക്കും പ്രജകളെയെല്ലാം
കൂട്ടിസ്വരൂപിച്ചെന്തൊരു കാര്യം ?
കാട്ടിൽവരാനിഹകൂടിലന്മാരേ !

 

കാട്ടിയവിരുതുകളൊക്കെയബദ്ധം
കാട്ടിലിരിക്കും പാർത്ഥന്മാരെ-
ക്കാട്ടീടുവതിന്നിങ്ങനെ നിങ്ങടെ
ഗോഷ്ഠികളോർത്താൽ ചിരിയാകുന്നു
ഗോഷ്ഠിവിലോകനമെന്നൊരകപടം
പുഷ്ടിനടിക്കും നിങ്ങളെയിപ്പോൾ
പട്ടിക്കും ബഹുമാനം നാസ്തി.
കൊട്ടിക്കൊണ്ടിഹവരുവാനിങ്ങനെ
സൃഷ്ടിച്ചാനൊരു കുസൃതിക്കാരൻ.
രാഷ്ട്രവിനാശത്തിന്നുടനേ ധൃത-
രാഷ്ട്രസുതന്മാർ നിങ്ങൾ പിറന്നു.