നാട്ടിനുനാശം നിങ്ങടെമൂലം
നാണക്കേടിനു നല്ലൊരു മാർഗ്ഗം
പടയും നിങ്ങടെ പദവികളും പല-
കുടയും കൊടിയും തഴചാമരവും
പടഹന്തുടിപറകൊമ്പും കുഴലും
പടുതരഘോഷമശേഷവുമിപ്പോൾ.
ത്ധടിതിനശിച്ചിതു ജളരേ! നിങ്ങടെ
തടിമാത്രം ശേഷിച്ചിതുസമരേ

 

തടിയന്മാരേ! പടപൊരുതീടുക
കുടിയന്മാരേ! മൂഢന്മാരേ!
മടിയന്മാരുടെ മദവും മതവും
പടതുടരുമ്പോൾ തീരുമതറിവിൻ”
ഇത്ഥം പറഞ്ഞുകൊണ്ടു യുദ്ധം തുടങ്ങിയത്ര
ചിത്രസേനാദികളും ധാർത്തരാഷ്ട്രാദികളും
അസ്ത്രങ്ങളനവധി ശസ്ത്രങ്ങൾ പലവിധം
ചിത്രപ്രകാരമതുമാത്രം പറവാൻമേലാ.

വെട്ടും തടവും ചില മുട്ടുംമുറികൾ പുന-
രൊട്ടും കുറവില്ലാത്ത കൊട്ടും കുഴൽവിളിയും
എട്ടുദിഗന്തങ്ങളും പൊട്ടുംപ്രകാരം പട-
വെട്ടും കുരുക്കളമ്പത്തെട്ടും മുപ്പതും നാലു-
മെട്ടും തളർന്നു വില്ലുമിട്ടും കളഞ്ഞു നല്ല
പട്ടുംവെടിഞ്ഞു പുറകോട്ടു തിരിച്ചനേരം
കൂട്ടം കലമ്പിപ്പടക്കൂട്ടം പലവഴിക്കും
ഓട്ടം തുടങ്ങിപ്പലകോട്ടങ്ങൾ കണ്ടുനിൽക്കും

 

ധീരൻ ചിത്രസേനൻഗഭീരൻ ഗന്ധർവ്വരാജ‌-
വീരൻ നൂറ്റുപേരുടെ നേരെ പാഞ്ഞടുത്താശു
“രേരേ മൂഢരേ! നിങ്ങളാരെക്കാണ്മാനോടുന്നു
പോരാടുവാൻ മിടുക്കുപോരാത്ത നിങ്ങളിപ്പോൾ
ആരുചൊല്ലിത്തങ്ങടെ പൗരുഷം കാട്ടാൻവന്നു?
നില്പിൻ തരിമ്പെങ്കിലും കെല്പില്ലാത്തവർ നിങ്ങൾ
ജല്പിപ്പാൻമാത്രം കൊള്ളാമല്പന്മാരയ്യോ കഷ്ടം.
ചൊല്പൊങ്ങും ദേവരാജൻ കല്പിച്ചുവന്നു ഞങ്ങൾ
സർപ്പധ്വജന്റെ കൂട്ടമെപ്പേരുമിന്നുതന്നെ
സ്വർഗ്ഗത്തിൽ വന്നീടണം ഭർഗ്ഗല്ല പറയുന്നു.
പട്ടും വളയുമെല്ലാം കിട്ടുമത്രയുമല്ലാ
വീരശൃംഖല നിങ്ങൾക്കോരോന്നു കൈക്കുപോടും
പാരാതെപോകുന്നുകൊൾവിൻ വീരാളിപ്പട്ടുംകിട്ടും
ഇത്തരം മൊഴിപറഞ്ഞുസമർത്ഥൻ
ചിത്രസേനനതിവേഗമടുത്തു
തോറ്റുദൂരമഥധാവതിചെയ്യും
നൂറ്റുപേരെയുടനടിച്ചുപിടിച്ച-
ക്കയ്റുകൊണ്ടുടൽ വരിഞ്ഞഥകെട്ടി
തേരിലെക്കൊടി മരത്തൊടുകൂടി-
ചേരുമാറു പല കെട്ടുമുറുക്കി.
ക്ഷിപ്രമംബരതലത്തിലുയർന്നാൻ
അപ്രമേയബലനാകിനദിവ്യൻ
ധാർത്തരാഷ്ട്രശതവും പുനരപ്പോൾ
ആർത്തരായിമുറയിട്ടു തുടങ്ങീ:‌-

 

ധൂർത്തരാമരികൾ ഞങ്ങളെയെല്ലാം
തേർത്തടത്തിലുടനിട്ടുവരിഞ്ഞു
ഊദ്ധ്വദിക്കിനിഹകൊണഅടു തിരിച്ചു
പാർത്തുകാൺക മമ ധർമ്മര നൂജാ.
പാർത്ഥ! ഹാ! നകുല! ഹാ! സഹദേവ!
കാത്തുകൊൾക കനിവോടതിവേഗാൽ.
ഭീമസേനവരികാശുതരിമ്പും
താമസിക്കരുത് നിങ്ങളിദാനീം.
സീമയില്ല മമ സങ്കടമയ്യോ !
ധീമതാം വരയുധിഷ്ഠിരവീര.