മറ്റൊരു കൂട്ടക്കാർവന്നേറ്റി
നൂറ്റുവരേയും കൊണ്ടുതിരിച്ചതു
മാറ്റുന്നെന്തിനു നല്ലകണക്കിലി-
തേറ്റതൊഴിപ്പാനെന്താവശ്യം ?
താനൊന്നിനു കല്പിക്കയുമില്ലിഹ
താനേവന്നതുമൊക്കെ മുടക്കും.
ജ്ഞാനികളാകിന നിങ്ങടെമദ്ധ്യേ
ഞാനിങ്ങനെയൊരു മൂഢൻ തീർന്നു

 

ജ്യേഷ്ഠനുമനുജന്മാരുംകൂടി
കാട്ടിലിരുന്നു തപംചെയ്താലും!
ശാന്തന്മാരൊടുകൂടിയിരിപ്പതു
താന്തോന്നിക്കിഹ തരമില്ലിപ്പോൾ

 

തടിയൻ ഭീമൻ ഞാനിനിനിങ്ങടെ
ഇടയിലിരുന്നു തരങ്ങൾ കെടാതെ ,
വാശ്ശൊദിക്കിനു പോകേയുള്ളു
വാച്ചൊരു പരിഭവമൊഴിയണമുടനെ.

 

ഗദയുംകൈയിലെടുത്തൊരു പൊണ്ണൻ
ഉദയേകുളിയും പുഷ്പാഞ്ജലിയും
ഉപവാസങ്ങളുമുപരിതുടർന്നാൽ
അപവാദങ്ങൾ നമുക്കുഭവിക്കും.

 

ചേട്ടനുമനുജന്മാരും ചെന്ന-
ചെണ്ടക്കാരുടെ ദീനമൊഴിച്ചുട-
നവരുടെ ദിക്കിനയക്കേവേണ്ടു.
ഭവനേചെന്നവർ കേറുംമുമ്പെ

 

കാറ്റിൻമകനുടനവിടെച്ചെന്നിഹ
നൂറ്റിനെയുപൊടി ഭസ്മമതാക്കി
കാലത്തിങ്ങുവരുന്നുണ്ടവരെ
കാലപുരത്തിൽ ചെന്നാൽ കാണാം

 

കടുത്ത വാക്കുകളുരത്തുഭീമൻ
കരത്തിലെഗ്ഗദയെടുത്തുവെക്കം
നടപ്പതിന്നഥതുടർന്ന നേര-
ത്തിടക്കു നരപതി കഥിച്ചിതേവം

 

കടുപ്പമായ് വരുമടക്കമില്ലാ-
തടുത്തു സോദര തുടങ്ങൊലാനീ ,
പൊടുക്കനെക്കഥയൊടുക്കുകെന്നതു
നടക്കയില്ലിഹ മിടുക്കനെങ്കിലും.
ഒടുക്കമൻപൊടു മടക്കവും ചില-
മുടക്കവും വരുമടക്കമേശുഭ-
മിടക്കു സോദര! പടക്കു കാലമ-
തടുക്കുമന്നിതു മടക്കുമായതു
തടുക്കയില്ലഹ മെടുക്കിലുംഗദ
മുടിക്കിലും പുരനടിക്കിലും പൊടി-
പെടുക്കിലും പുരമടക്കിലും പഥി
വടക്കുതെക്കിഹ നടക്കിലും തവ

 

മതം നമുക്കനുമതം വൃകോദര!
ഹിതംപറഞ്ഞതുചിതം ഗ്രഹിക്ക നീ.
കുരുകുലമതിലിഹജാതന്മാരവർ
ഒരുനൂറും നാമൈവരുമല്ലോ.
ഒരുമനമുക്കുമവർക്കും തങ്ങളിൽ
വരുവാൻ വിഷമമതെങ്കിലുമിപ്പോൾ
മാറ്റാർവന്നു വിരോധിക്കുമ്പോൾ
നൂറ്റഞ്ചും പുനരൊന്നെന്നേ വരു
ഊറ്റക്കാർക്കും വരുമൊരബദ്ധം
കൂറ്റാർ വേണമൊഴിപ്പതിനപ്പോൾ
കൂറ്റാരൊരുവരുമില്ലാതൊരുദിശി
മറ്റാരെങ്കിലുമുപകൃതിചെയ്യാം.
കാറ്റിൻമകനേ മടിയാതവർകളെ
മാറ്റിക്കൊണ്ടിഹ വരിക കുമാരാ!
പണ്ടൊരു പൂച്ചയുമെലിയും തങ്ങളിൽ
ലുണ്ടായ് വന്നു സഖിത്വമൊരുന്നാൾ
മലയുടെ മൂട്ടിൽ കാട്ടാളന്മാർ
വലയും കെട്ടിയുറപ്പിച്ചങ്ങനെ
കലയും മാനും പുലിയും വന്നതിൽ
വലയുംന്നേരം കൊലചെയ്യാനായ്
ഒരുദിശിപാർത്തിതു പകൽകഴിവോളം
ഒരുമൃഗമന്നിഹവന്നതുമില്ലാ.
വരുമിനിരാത്രിയിൽ നാളെ വെളുത്താൽ
വിരവൊടുവന്നുവധിക്കാമെന്നവർ
കരുതിത്തങ്ങടെ ഭവനേ ചെന്നുട
നൊരുമിച്ചവിടെയുറക്കുവുമായി.