പ്രമുഖനായ ആധുനിക കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട് (ജൂലൈ 14 1927 -ജനുവരി 6 1987). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്‌നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളില്‍ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴല്‍, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നുകോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കക്കാട് നാരായണന്‍ നമ്പൂതിരിയും ദേവകി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേര്‍ന്നു. 1960കളില്‍ ഇന്ത്യ-ചൈന യുദ്ധത്തില്‍ ചൈനയെ അനുകൂലിച്ചു എന്ന് ആരോപിക്കപ്പെട്ടു. നടുവണ്ണൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും മാനേജുമെന്റുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള സാഹിത്യ സമിതി, വള്ളത്തോള്‍ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസര്‍ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും അംഗമായിരുന്നു.
അര്‍ബുദരോഗ ബാധയാല്‍ അദ്ദേഹം മരിച്ചശേഷമാണ് നാടന്‍ചിന്തുകള്‍, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായത്.

കൃതികള്‍

    ശലഭഗീതം
    പാതാളത്തിന്റെ മുഴക്കം
    വജ്രകുണ്ഡലം
    സഫലമീ യാത്ര
    നന്ദി തിരുവോണമേ നന്ദി
    1963
    ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്
    പകലറുതിക്കു മുന്‍പ്
    നാടന്‍ചിന്തുകള്‍

പുരസ്‌ക്കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്-സഫലമീ യാത്ര
ഓടക്കുഴല്‍ അവാര്‍ഡ്
ആശാന്‍ പുരസ്‌കാരം
കേരളസാഹിത്യ അക്കാദമി പുരസ്‌കാരം