കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു കുമ്പളത്തു ശങ്കുപിള്ള (15 ഫെബ്രുവരി 1898  16 ഏപ്രില്‍ 1969). കൊല്ലം താലൂക്കില്‍ പ്രാക്കുളത്ത് തോട്ടുവയലില്‍ ബംഗ്ലാവില്‍ നാണിയമ്മയുടെയും കല്ലട പുന്നയ്ക്കല്‍ വീട്ടില്‍ ഈശ്വരപിള്ളയുടെയും ആറാമത്തെ മകനായി കുമ്പളത്ത് ശങ്കുപ്പിള്ള ജനിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ കുമ്പളത്തിന്റെ കഴിവ് മനസ്സിലാക്കി ചവറ,പന്മന,കരുനാഗപ്പള്ളി പ്രദേശങ്ങളില്‍ എന്‍.എസ്എസിന്റെ കരയോഗ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ക്ഷണിച്ചു. അങ്ങനെയാണ് 1106 മേടമാസത്തില്‍ ചവറ നായര്‍ മഹാസമ്മേളനം സംഘടിപ്പിച്ചത്. 1934 ല്‍ ഹരിജന ഫണ്ട് ശേഖരിക്കാനായി ഗാന്ധിജി കൊല്ലത്തെത്തിയപ്പോള്‍ ചവറ ഹൈസ്‌ക്കൂള്‍ മൈതാനത്ത് പൊതുസമ്മേളനവും പന്മന ആശ്രമത്തില്‍ താമസവും ഏര്‍പ്പെടുത്തി. 1938ല്‍ കുമ്പളം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാഭരണത്തിനെതിരെ പ്രക്ഷോഭം വ്യാപിച്ചപ്പോള്‍ കുമ്പളവും സജീവമായി. 1951ല്‍ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി. സി.പിയുടെ നിരോധനാജ്ഞ അവഗണിച്ച് കരുനാഗപ്പള്ളിയില്‍ നടന്ന ആദ്യത്തെ കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. സവര്‍ണര്‍മാത്രം കുളിക്കുന്ന കുളങ്ങളില്‍ അവര്‍ണ്ണര്‍ക്കും യഥേഷ്ടം കുളിക്കുവാനുള്ള സൗകര്യങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തു.