മലയാളത്തിലെ യുവകവിയും മാധ്യമ പ്രവര്‍ത്തകനും ബ്ലോഗ്ഗറുമാണ് കുഴൂര്‍ വില്‍സണ്‍. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. അദ്ദേഹത്തിന്റെ നാല് കവിതാ സമാഹാരങ്ങളും കുറിപ്പുകളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്
മുല്ലക്കാട്ട് പറമ്പില് ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്റ്റംബര്‍ 10 നു തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ ജനിച്ചു. ശ്രീക്യഷ്ണവിലാസം എല്‍.പി.സ്‌കൂള്‍ എരവത്തൂര്‍, ഐരാണിക്കുളം സര്‍ക്കാര്‍ സ്‌കൂള്‍, പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജ്, സെന്റ്‌തെരസാസ് കോളേജ് കോട്ടയ്ക്കല്‍, എസ്.സി.എംസ് കൊച്ചിന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. ഏഷ്യാനെറ്റ് റേഡിയോയില്‍ വാര്‍ത്താ അവതാരകനാായി. യു.എ.ഇ. ആസ്ഥാനമായ ഗോള്‍ഡ് എഫ്.എമ്മില്‍ വാര്‍ത്താവിഭാഗം മേധാവിയായും റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചു. ഡിനെറ്റ്, കലാദര്‍പ്പണം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ദുബായ് പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്‌സിക്യൂട്ടീവ് അംഗവുമാണ്. അദ്ധ്യാപികയായ മേരി മാത്യുവാണു ഭാര്യ. മകള്‍ ആഗ്‌നസ് അന്ന.
    1990 മുതല്‍ കവിതകളെഴുതിത്തുടങ്ങി. വില്‍സന്റെ ആദ്യ കവിതാ സമാഹാരമായ 'ഉറക്കം ഒരു കന്യാസ്ത്രീ' ഇരുപത്തിനാലാം വയസ്സില്‍ ഖനി ബുക്‌സ് പ്രസിദ്ധീകരിച്ചു. 2012ല്‍ ഡി.സി. ബുക്‌സ് 'കുഴൂര്‍ വില്‍സന്റെ കവിതകള്‍' പ്രസിദ്ധീകരിച്ചു. പ്രമുഖ അറബി കവി ഡോ ഷിഹാബ് അല്‍ ഗാനിം കുഴൂര്‍ വിത്സന്റെ കവിതകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. നിരവധി കവിതകള്‍ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തു. മലയാളത്തില്‍ ആദ്യമായി കവിതകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയതും കുഴൂര്‍ വില്‍സണ്‍ ആണ്

കൃതികള്‍

    തിന്താരു  -ഇംഗ്ലീഷ് കവിതാ സമാഹാരം
    ഉറക്കം ഒരു കന്യാസ്ത്രീ – ഖനി ബുക്‌സ്
    ഇ  പാപ്പിയോണ്‍
    വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം – പ്രണത
    കുഴൂര്‍ വിത്സന്റെ കവിതകള്‍  ഡി.സി. ബുക്‌സ്
    വയലറ്റിനുള്ള കത്തുകള്‍  സൈകതം ബുക്‌സ്

പുരസ്‌കാരങ്ങള്‍
    എന്‍ എം വിയ്യോത്ത് സ്മാരക കവിതാ പുരസ്‌കാര ജേതാവാണ്
    അറേബ്യന്‍ സാഹിത്യ പുരസ്‌കാരം
    2008 ലെ മികച്ച വാര്‍ത്താ അവതാരകനുള്ള സഹ്യദയ പടിയത്ത് അവാര്‍ഡ്